കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ല; മന്ത്രി എ കെ ശശീന്ദ്രൻ

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കൂട്ടിലാക്കിയ കടുവയെ വനം വകുപ്പിന്റെ സംരക്ഷണയിൽ സൂക്ഷിക്കും. മറ്റ് പരിശോധനകൾ നടത്തി വിദഗ്ദ്ധമായ ആലോചനകൾക്ക് ശേഷം മാത്രം വനം വകുപ്പിന്റെ തന്നെയുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയോ ഉൾക്കാട്ടിലേക്ക് അയക്കുകയോ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
ജനങ്ങൾക്ക് ആശങ്കയുണ്ടാകുമ്പോൾ അവിടെ ഓടിയെത്താനും ജനങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് നടപടി സ്വീകരിക്കാനുംവിധം വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ കുറെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതിക്കായി സംസ്ഥാനം തയ്യാറാക്കിയ കരട് നിയമോപദേശത്തിനായി അയച്ചു. മറുപടി അഡ്വക്കേറ്റ് ജനറലിൽ നിന്ന് ലഭിച്ചുവെന്നും സംസ്ഥാനത്തിന്റെ പരിമിതിയിൽ നിന്ന് നിയമ നിർമാണത്തെ കുറിച്ചാണ് ആലോചനയുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിമാർക്കെതിരായ പ്രതിഷേധം ശരിയോ തെറ്റോ എന്നുള്ളത് മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആലോചിക്കേണ്ട കാര്യമാണ്. സമരത്തിൽ നിന്നും പിന്തിരിയണോ വേണ്ടയോ എന്നുള്ളത് അവരാണ് തീരുമാനിക്കുന്നത്. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് രാഷ്ട്രീയ ആവശ്യമാണ്. അത് ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം പ്രതിപക്ഷത്തിനുണ്ട്. ഏതു മേഖലയിലായാലും പ്രശ്ന പരിഹാരമാണ് വേണ്ടത്.
രാജിവെക്കുന്നത് പ്രശ്ന പരിഹാരമല്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
Story Highlights : Man-eating tiger in Kalikavu will not be released into the forest soon: Minister A K Saseendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here