നാഷണൽ ഹെറാൾഡ് കേസിൽ വിധി ഈ മാസം

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെട്ട നാഷണൽ ഹെറാൾഡ് കേസിൽ വിധി ഈ മാസം 29 ന്. ഇരുവർക്കുമെതിരെ കേസ് എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് കോടതി തീരുമാനം അറിയിക്കുക. വിചാരണ കോടതി കേസിൻ്റെ വാദങ്ങൾ പൂർത്തിയായി
സോണിയ ഗാന്ധിയെയും രാഹുൽഗാന്ധിയെയും ഒന്നും രണ്ടും പ്രതികളാക്കി കേസിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇരുവരും കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. 142 കോടി രൂപ ഇരുവർക്കുമായി ലഭിച്ചു. കണ്ടെത്തലുകൾ തെളിയിക്കാൻ കൃത്യമായി തെളിവുകൾ ഉണ്ടെന്നും പ്രാഥമികമായി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കുമെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു. കോൺഗ്രസ് നേതാവ് സാം പിത്രോഡ, സുമൻ ദുബെ എന്നിവർക്കും കേസിൽ പങ്കുണ്ടെന്നാണ് ഇ ഡി ആരോപണം.
ജവഹര്‍ലാല്‍ നെഹ്‌റു 1937 ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്‍ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2014 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ നിന്നാണ് 2021 ല്‍ ഇ ഡി അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് യങ് ഇന്ത്യ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പരാതിയിലെ ആരോപണം.
Story Highlights : National Herald case verdict this month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here