‘പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരർ ആഘോഷം നടത്തി; ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിർത്തു’; സാക്ഷി മൊഴി

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരർ ആഘോഷം നടത്തിയതായി സാക്ഷിമൊഴി.ഭീകരർ ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിർക്കുന്നത് കണ്ടു എന്നും സാക്ഷി എൻഐഎക്ക് മൊഴി നൽകി. അക്രമം കഴിഞ്ഞു മടങ്ങുന്നതിനിടെ ഭീകരർ തടഞ്ഞു നിർത്തി കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു. പ്രദേശവാസിയാണെന്ന് ബോധ്യപ്പെട്ടതോടെ തന്നെ വെറുതെ വിട്ടുവെന്നും മൊഴിയിലുണ്ട്.
ചിരിച്ചുകൊണ്ട് ആകാശത്തേക്ക് വെടിയുതിർത്തുവെന്നാണ് സാക്ഷി മൊഴി. കേസിൽ നിലവിൽ അറസ്റ്റിലുള്ള പർവൈസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് എന്നീ പ്രതികളെ ഭീകരർക്ക് ഒപ്പം കണ്ടതായും മൊഴിയിൽ പറയുന്നു. ഭീകരർക്ക് പ്രാദേശിക സഹായം നൽകിയവരാണ് ഇവർ. എൻഐഎ സംഘം ഈ സ്ഥലം പരിശോധിച്ച് ആ ഈ നാല് വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ഈ സാക്ഷിയെ പ്രധാന സാക്ഷിയായി ഈ ഭീകരാക്രമണ കേസിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിലാണ് അന്വേഷണ ഏജൻസി. ഇയാളുടെ പേരോ മറ്റ് വിശദാംശങ്ങളോ എൻഐഎ പുറത്തുവിട്ടിട്ടില്ല.
Read Also: ‘പഹൽഗാം ഭീകരാക്രമണം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരും’; വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ
ഭീകരാക്രമണം നടന്ന സ്ഥലത്തിന് സമീപത്ത് ഈ ഭീകരരുടെ ബാഗുകൾക്കും മറ്റും കാവൽ നിൽക്കുകയായിരുന്നു ഈ രണ്ടുപേരും എന്നാണ് സാക്ഷിയുടെ മൊഴി. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം എൻഐഎ തുടരുകയാണ്. ഭീകരർക്ക് ആവശ്യമായ ഭക്ഷണം നൽകുകയും മറ്റ് സാമഗ്രികൾ അടക്കം നൽകിയിരുന്നത് അറസ്റ്റിലായ രണ്ട് പ്രതികളുടെയും വീടുകളിൽ നിന്നാണെന്ന് അടക്കമുള്ള വിവരങ്ങൾ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും പുറത്തുവന്നിട്ടുണ്ട്.
Story Highlights : Witness says terrorists celebrated after Pahalgam terror attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here