Advertisement

അച്ചടക്ക നടപടി നേരിട്ടത് 11 തവണ; പാർട്ടി വേദികളിൽ മുഴങ്ങിയത് വിഎസിന്റെ വേറിട്ട ശബ്ദം

6 hours ago
2 minutes Read

പാർട്ടിയിലെ വിമത സ്വരം കൂടിയായിരുന്നു എന്നും വിഎസ്. ഒന്നും രണ്ടുമല്ല 11 തവണയാണ് അച്ചടക്ക നടപടി നേരിട്ടത്. 1964ലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പുമുതലാണ് വിഎസിന്റെ വേറിട്ട ശബ്ദം പാർട്ടി വേദികളിൽ മുഴങ്ങി തുടങ്ങിയത്.

1964 ഏപ്രിൽ 11ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്നവരിൽ ശേഷിച്ചിരുന്നത് രണ്ടുപേർ മാത്രമായിരുന്നു. വിഎസിനേക്കാൾ രണ്ടുവയസ്സു കൂടുതലുള്ള ശങ്കരയ്യ ഇപ്പോഴുമുണ്ട്. തമിഴ്നാട്ടിലെ മധുരയിൽ. ഒരിക്കലും കലഹിക്കാത്ത സൗമ്യ നേതൃത്വമായിരുന്നു ശങ്കരയ്യയെങ്കിൽ നിലപാടിനായി പാർട്ടിയിൽ ഏതറ്റം വരെയും പോരാടിയിരുന്ന വിമതൻ കൂടിയായിരുന്നു വിഎസ്. പാർട്ടി പിളർപ്പിനു പിന്നാലെയാണ് ആദ്യ അച്ചടക്ക നടപടി. ചൈനീസ് ചാരന്മാരെന്നു രേഖപ്പെടുത്തി സിപിഎം പ്രവർത്തകരെ ജയിലിലാക്കിയ കാലം. ജയിലിൽ ഇകെ നായനാരും എംവി രാഘവനും വിഎസും ഒന്നിച്ചുണ്ട്. എ.വി കുഞ്ഞമ്പുവാണ് പാർട്ടിയുടെ ജയിൽ സെൽ സെക്രട്ടറി. പാർട്ടി നടപടിയിലേക്കു നയിച്ചത് ജയിലിൽ ആയിരിക്കുമ്പോൾ ഉണ്ടായ ഇന്ത്യാ പാകിസ്താൻ യുദ്ധമാണ്. യുദ്ധത്തിൽ നൂറുകണക്കിന് ഇന്ത്യൻ സൈനികർ മരിച്ചുവീണു. ആയിരങ്ങൾക്കു പരുക്കേറ്റു. ചികിൽസപോലും ഏറെ ശ്രമകരമായി. അന്നു കേന്ദ്രസർക്കാർ തടവിൽ ഉള്ളവരോട് രക്തം ദാനം ചെയ്യാൻ ആവശ്യപ്പെട്ടു.

രക്തം ദാനം ചെയ്യണം എന്ന സർക്കാർ അഭ്യർത്ഥന അംഗീകരിക്കണോ എന്നായിരുന്നു സെല്ലിൽ ഉയർന്ന ചോദ്യം. സൈനികർക്ക് രക്തം നൽകണം എന്ന നിലപാടിൽ വിഎസ് ഉറച്ചു നിന്നു. എതിർത്തവർ ഇ കെ നായനാർ, കെപിആർഗോപാലൻ, എംവി രാഘവൻ, എൻ സി ശേഖർ, പാട്യം ഗോപാലൻ, കെ.സി നന്ദനൻ എന്നിവർ. എ.വി കുഞ്ഞമ്പു മാത്രം വിഎസിനൊപ്പം നിന്നു. രക്തം ദാനം ചെയ്യേണ്ടതില്ലെന്ന് ഭൂരിപക്ഷ അഭിപ്രായത്തോടെ ജയിൽ സബ്കമ്മിറ്റി തീരുമാനം എടുത്തു. ഭൂരിപക്ഷത്തെ തള്ളി വിഎസ് രക്തദാനം നടത്തി. അതിനായിരുന്നു ആദ്യ നടപടി.

രണ്ടാമത്തെ അച്ചടക്ക നടപടി ജലവൈദ്യുതി പദ്ധതികളെ തള്ളിയതിനായിരുന്നു. സൈലൻറ് വാലി പ്രക്ഷോഭ സമയത്ത് ആ സമരത്തെയാണ് വിഎസ് പിന്തുണച്ചത്. പാർട്ടിയിൽ വിഎസിൻറെ വേറിട്ട പാരിസ്ഥിതിക നിലപാട് പുറത്തറിയുന്നത് അന്നത്തെ പരസ്യ താക്കീതിലൂടെയാണ്. 1998ൽ ഗ്രൂപ്പിസത്തെ പിന്തുണച്ചെന്ന കണ്ടെത്തലിലും നടപടി. 1996ൽ മുഖ്യമന്ത്രി ആകുമെന്നു കരുതിയിരുന്ന വിഎസ് മാരാരിക്കുളത്തു തോറ്റതിനു പിന്നാലെയാണ്. തോറ്റതല്ല തോൽപിച്ചതാണ് എന്ന നിലപാട് പരസ്യമായി പറഞ്ഞതിനായിരുന്നു നടപടി.

ലൈവ്ലിനിൽ ചേരിതിരിഞ്ഞു നിന്ന മുഖ്യമന്ത്രി വിഎസും പാർട്ടി സെക്രട്ടറി പിണറായി വിജയനും 2007ൽ ഒന്നിച്ചു പിബിയിൽ നിന്നു പുറത്തായി. പരസ്യപ്രസ്താവനകളായിരുന്നു രണ്ടുപേർക്കും എതിരായ നടപടിക്കു കാരണമായത്. ഏറെ വൈകാതെ പിബിയിൽ ഇരുവരും മടങ്ങിയെത്തിയെങ്കിൽ 2009ൽ വിഎസിനെതിരേ മാത്രം നടപടി. മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് അച്ചടക്കം ലംഘിച്ചതിന് പിബിയിൽ നിന്നു പുറത്തായത്. എന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്തിനു മാറ്റമുണ്ടായില്ല. 2011ൽ പ്രതിപക്ഷ നേതൃസ്ഥാനം പാർട്ടി നൽകാതെയും ഇരുന്നില്ല.

2011ൽ വീണ്ടുമുണ്ടായി പരസ്യ ശാസന. നടപടി ലോട്ടറികേസിൽ തോമസ് ഐസക്കിനെ പ്രതിസന്ധിയിലാക്കി എന്ന കണ്ടെത്തലിലായിരുന്നു അത്. പിന്നെ അടുത്തവർഷം ഒഞ്ചിയം സന്ദർശനത്തിലെ പരസ്യ ശാസന . പാർട്ടിക്കു പുറത്തായപ്പോഴും ഒഞ്ചിയവും ടിപി ചന്ദ്രശേഖരനും എന്നും വിഎസിനൊപ്പമായിരുന്നു. ആ കൊലപാതകത്തിനു ശേഷം രമയെ സന്ദർശിക്കാൻ വിഎസ് പോയ ദിവസമായിരുന്നു നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ്. കെ.കെ രമയെ വിഎസ് ചേർത്തുപിടിക്കുമ്പോൾ പരസ്യമായി തള്ളിയത് പാർട്ടിയുടെ നിലപാടിനെ കൂടി കൂടി ആയിരുന്നു. പ്രതികൾ പാർട്ടിയിൽ തന്നെ ഉണ്ട് എന്നായിരുന്നു ആ സന്ദർശനത്തിൻറെ പ്രഖ്യാപനവും.

തൊട്ടുപിന്നാലെ പരസ്യശാസന കൂടംകുളം നിലപാടിൻറെ പേരിലായിരുന്നു. കൂടുംകുളത്തേക്കു പുറപ്പെട്ട വിഎസിനെ അതിർത്തിയിൽ തമിഴ്നാട് പൊലീസ് തടഞ്ഞു. പതിനൊന്നിൽ അഞ്ചു നടപടികളും വരുന്നത് തൊണ്ണൂറു പിന്നിട്ടശേഷമാണ്. തൊണ്ണൂറു കഴിഞ്ഞ ആ വിഎസ് ആണ് ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി പാർട്ടിയെ പ്രതിസന്ധിയിലാക്കിയതും. ആ വിഎസിനെ അനുനയിപ്പിക്കാനാണ് യെച്ചൂരി ഉൾപ്പെടെയുള്ളവർ പിന്നാലെ പോയത്. സിപിഎമ്മിന് വിഎസ് ഇല്ലാതെ കഴിയുമായിരുന്നില്ല. വിഎസിന് പാർട്ടി ഇല്ലാതെയും.

Story Highlights : V S Achuthananthan was also rebel voice in CPIM party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top