‘മുഖ്യമന്ത്രി ഏകാധിപതി’; സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

മുഖ്യമന്ത്രി ഏകാധിപത്യം കാട്ടുന്നുവെന്ന് സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ആഭ്യന്തരം, വനം മുതലായ വകുപ്പുകള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നുവെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇടത് നയത്തിന് വ്യതിയാനമുണ്ടായെന്നും സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകളെ കൊണ്ടുവരാനുള്ള നീക്കം അതിന് ഉദാഹരണമാണെന്നും പ്രതിനിധികള്‍ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി. സിപിഐ ഭരിക്കുന്നതില്‍ ഭേദപ്പെട്ട വകുപ്പ് റവന്യൂ വകുപ്പെന്നും പ്രതിനിധികള്‍ സ്വയം വിമര്‍ശനം ഉന്നയിച്ചു. സിപിഐ ഭരിക്കുന്ന മറ്റുവകുപ്പുകള്‍ കണക്കാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. (cpi meeting criticism against cm pinarayi vijayan and ldf government)
കോതമംഗലത്താണ് സിപിഐ എറണാകുളം ജില്ലാ സമ്മേളനം നടക്കുന്നത്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സ്വന്തം പാര്‍ട്ടി മന്ത്രിമാര്‍ക്കും വരെ എതിരായി രൂക്ഷമായ വിമര്‍ശനങ്ങളാണ് സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉന്നയിച്ചത്. ഇന്നും നാളെയും മറ്റന്നാളുമായാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ റിപ്പോര്‍ട്ടും സംഘടനാ റിപ്പോര്‍ട്ടും ഇന്ന് അവതരിപ്പിക്കേണ്ടതായിരുന്നുവെങ്കിലും രാഷ്ട്രീയ റിപ്പോര്‍ട്ട് മാത്രം അവതരിപ്പിക്കാനേ ഇന്ന് സാധിച്ചുള്ളൂ. ഈ റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
മുഖ്യമന്ത്രി പിണരായി വിജയന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും മറ്റുള്ളവരെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് പ്രതിനിധികളുടെ ഏറ്റവും ശക്തമായ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ പല വകുപ്പുകളും മികച്ച നിലവാരം പുലര്‍ത്തുന്നില്ല. റവന്യൂ വകുപ്പ് മാത്രം ഭേദപ്പെട്ട നിലയില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നുവെന്നും പ്രതിനിധികള്‍ അഭിപ്രായമുന്നയിച്ചു.
Story Highlights : cpi meeting criticism against cm pinarayi vijayan and ldf government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here