പൊതുമുതൽ നശിപ്പിച്ചു; ഗോവിന്ദച്ചാമിക്കെതിരെ കൂടുതൽ വകുപ്പ് ചുമത്തി പൊലീസ്

ഗോവിന്ദച്ചാമിക്കെതിരെ കൂടുതൽ വകുപ്പ് ചുമത്തി പൊലീസ്. പൊതുമുതൽ നശിപ്പിച്ച കുറ്റമാണ് ചുമത്തിയിരിക്കുന്നത്. PDPP 3(1) R/W 21 എന്ന ഗുരുതര വകുപ്പാണ് ചുമത്തിയത്. സെന്റർ ജയിലിലെ അതീവ സുരക്ഷാ സംവിധാനം ആസൂത്രിതമായി തകർത്തുവെന്നതാണ് കുറ്റം. BNS 225(B) വകുപ്പ് മാത്രമാണ് നേരത്തെ ചുമത്തിയിരുന്നത്. ആറു മാസം തടവ് മാത്രം ശിക്ഷയുള്ള കുറ്റമാണ് ജയിൽ ചാട്ടമെന്നാണ് ഗോവിന്ദച്ചാമി സഹതടവുകാരോട് പറഞ്ഞിരുന്നത്.
അതേസമയം കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായി എന്നായിരുന്നു ഡിഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ജയിലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ടിരുന്ന സഹതടവുകാരുടെയും, സസ്‌പെന്‍ഷനിലായ ജയില്‍ ഉദ്യോഗസ്ഥരുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.
കഴിഞ്ഞദിവസം ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ജയിലിലെ സമ്പൂര്‍ണ സുരക്ഷ വീഴ്ച്ച തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജയില്‍ ചാടാന്‍ പുറമേനിന്ന് സഹായങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹ തടവുകാരെയും ജയില്‍ ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും.
അതിനിടെ ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥന്‍ കൂടി സസ്‌പെന്‍ഷനിലാരുന്നു. കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിനെയാണ് സസ്‌പെന്റ് ചെയ്തത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയതിനെ തുടര്‍ന്ന് അബ്ദുല്‍ സത്താര്‍ മാധ്യമങ്ങളിലൂടെ ചില വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
Story Highlights : Police file serious charges against Govindachamy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here