മധ്യവേനലവധി മഴക്കാല അവധിയാക്കുന്നത് പ്രായോഗികമാണോ? വിദ്യാഭ്യാസ മന്ത്രിയുടെ ചോദ്യത്തിന് സമ്മിശ്ര പ്രതികരണങ്ങൾ

സംസ്ഥാനത്തെ സ്കൂളുകളിലെ മധ്യവേനലവധി മഴക്കാലത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ചർച്ചയ്ക്ക് തുടക്കമിട്ടപ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലെ അവധിക്ക് പകരം മൺസൂൺ കാലമായ ജൂൺ, ജൂലൈ മാസങ്ങളിൽ അവധി നൽകിയാലോ എന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ചോദ്യം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങളിൽ ഈ ആശയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്.
[Mixed responses to the Education Minister’s question]
കാലാവസ്ഥാ മാറ്റങ്ങളും മഴക്കാലത്തെ തുടർച്ചയായ സ്കൂൾ അവധികളും കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു മാറ്റം പരിഗണിക്കുന്നത്. മഴ കാരണം അധ്യയന വർഷം ആരംഭിക്കുമ്പോൾ തന്നെ ക്ലാസുകൾ മുടങ്ങുന്നത് പഠനത്തെ ബാധിക്കുന്നുണ്ടെന്ന് വിലയിരുത്തുന്നു. ശനിയാഴ്ചകളിൽ ക്ലാസുകൾ വെച്ച് ഈ നഷ്ടം നികത്താൻ ശ്രമിക്കാറുണ്ടെങ്കിലും ഇത് പൂർണ്ണമായി പ്രായോഗികമല്ലെന്നാണ് പൊതുവായ അഭിപ്രായം. കൂടാതെ വേനൽക്കാലത്തെ അമിതമായ ചൂട് കാരണം കുട്ടികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
Read Also: “രാഷ്ട്രീയം ലക്ഷ്യമല്ല ‘അമ്മ’യിൽ മാറ്റങ്ങൾ കൊണ്ടുവരും”; ദേവൻ
എന്നാൽ പ്രതിപക്ഷ അധ്യാപക സംഘടനകളായ KPSTA, AHSTA എന്നിവർ ഈ നിർദേശത്തെ എതിർക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടേത് തെറ്റായ നിലപാടാണെന്നാണ് അവരുടെ വാദം. അതേസമയം ഇടത് അധ്യാപക സംഘടനയായ KSTA ശരിയായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ഈ മാറ്റം നടപ്പാക്കാവൂ എന്ന് ആവശ്യപ്പെടുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഈ മാറ്റം ഉദ്ദേശിക്കുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് വിശദമായ ചർച്ചകൾ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.
Story Highlights : Is it practical to make the mid-summer vacation a monsoon vacation? Mixed responses to the Education Minister’s question
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here