സെബാസ്റ്റ്യന്റെ വീട്ടിലെ ശുചിമുറിയില്‍ രക്തക്കറ; സീരിയല്‍ കില്ലിംഗിന്റെ സൂചനയോ?

ആലപ്പുഴ ചേര്‍ത്തലയിലെ തിരോധാന പരമ്പരയില്‍ സംശയനിഴലില്‍ നില്‍ക്കുന്ന സെബാസ്റ്റ്യന്റെ വീട്ടിലെ പരിശോധനയില്‍ നിര്‍ണായക കണ്ടെത്തലുകള്‍. വീട്ടിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തിയെന്നാണ് വിവരം. വീട്ടുവളപ്പില്‍ അസ്ഥികള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സെബാസ്റ്റ്യന് കൂടുതല്‍ കുരുക്കായി രക്തക്കറയുടെ സാമ്പിളുകള്‍ കൂടി ലഭിച്ചിരിക്കുന്നത്. ഫോറെന്‍സിക് സംഘത്തിന്റെ പരിശോധന തുടരുകയാണ്. വീടിനകത്തെ ഗ്രാനെറ്റ് പൊളിച്ചുള്ള പരിശോധനയിലേക്കും ക്രൈംബ്രാഞ്ച് കടന്നിരുന്നു. (blood stains in sebastian’s toilet cherthala women missing)
ടൈലുകള്‍ക്കിടയില്‍ നിന്നാണ് രക്തക്കറ കണ്ടെത്തിയിരിക്കുന്നത്. രക്തസാമ്പിളുകള്‍ ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കുകയാണ്. ഇയാളുടെ വീട്ടുവളപ്പില്‍ നിന്ന് ഇരുപതിലേറെ അസ്ഥികള്‍ ലഭിച്ചതായാണ് വിവരം. അസ്ഥികള്‍ക്ക് ആറ് വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
സെബാസ്റ്റിയന് ബന്ധമുണ്ടെന്ന് സംശയം നിലനില്‍ക്കുന്ന നാല് തിരോധാനക്കേസുകള്‍ക്ക് പുറമേ കൂടുതല്‍ തിരോധാനങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ച് മുന്‍പുതന്നെ സംശയിച്ചിരുന്നു. കഡാവര്‍ നായകളെ ഉള്‍പ്പെടെ എത്തിച്ചാണ് സെബാസ്റ്റ്യന്റെ വീട്ടില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ വര്‍ഷം കാണാതായ ജെയ്‌നമ്മയുടെ അസ്ഥികളാകാം കണ്ടെത്തിയതെന്ന് ക്രൈം ബ്രാഞ്ച് ആദ്യഘട്ടത്തില്‍ സംശയിച്ചിരുന്നെങ്കിലും അസ്ഥികളുടെ കാലപ്പഴക്കം സംബന്ധിച്ച പ്രാഥമിക നിഗമനം അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്. അന്വേഷണ സംഘത്തോട് സെബാസ്റ്റിയന്‍ സഹകരിക്കുന്നില്ലെന്നാണ് വിവരംം.
കുളത്തിലെ പരിശോധനയില്‍ ചില വസ്ത്രങ്ങളും ഒരു കൊന്തയും കണ്ടെത്തിയിട്ടുണ്ട്. രണ്ടര ഏക്കറോളം വരുന്ന പറമ്പില്‍ വിശദമായ പരിശോധനകള്‍ നടത്താനാണ് പൊലീസ് നീക്കം നടത്തുന്നത്. സെബാസ്റ്റ്യന്റെ പറമ്പില്‍ മൂന്ന് കുളങ്ങളാണുള്ളത്. ഇവ വറ്റിച്ചും പരിശോധിച്ചിരുന്നു. പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ തുറന്ന് പരിശോധിക്കും. ഇതിനായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ എത്തിക്കും. ഭൂമിക്കടിയിലെ അസ്ഥി സാന്നിധ്യം യന്ത്ര സഹായത്തോടെ കണ്ടെത്താനാണ് നീക്കം.
Story Highlights : blood stains in sebastian’s toilet cherthala women missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here