‘കന്യാസ്ത്രീകൾക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് സംശയം, അവരുമായി ബന്ധമില്ലേൽ ഗ്രാമത്തിലെത്താൻ സാധിക്കില്ല’; ബസ്തർ എംപി മഹേഷ് കശ്യപ്

ഛത്തീസ്ഗഢിലെ സംരക്ഷിത മേഖലയിൽ നിന്നുള്ള പെൺകുട്ടികളെയാണ് കന്യാസ്ത്രീകൾ കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് ഛത്തീസ്ഗഢ് ബിജെപി,ബസ്തർ എംപി മഹേഷ് കശ്യപ് ട്വന്റിഫോറിനോട്. പുറത്തുനിന്നുള്ളവർക്ക് പ്രവേശനം ഇല്ലാത്ത പ്രദേശമാണിതെന്നും, തനിക്ക് പോലും അവിടെ പ്രവേശിക്കാൻ അനുമതിയില്ലെന്നും കശ്യപ് വ്യക്തമാക്കി. ഈ ഗ്രാമങ്ങളുമായി കന്യാസ്ത്രീകൾക്ക് ബന്ധമുണ്ടാകണമെങ്കിൽ മതപരിവർത്തനം നടന്നിരിക്കണമെന്നും അദ്ദേഹം ആരോപിച്ചു.
[Bastar MP Mahesh Kashyap]
മാവോയിസ്റ്റുകളുമായി ബന്ധമില്ലാതെ ഈ പ്രദേശത്ത് എത്താൻ കഴിയില്ലെന്നും, കന്യാസ്ത്രീകൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും മഹേഷ് കശ്യപ് കൂട്ടിച്ചേർത്തു. വിഷയത്തിൽ പൊലീസ് അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബജ്‌റംഗ് ദളിനെതിരെ പെൺകുട്ടികളെക്കൊണ്ട് പരാതി നൽകിപ്പിച്ചത് പണം നൽകിയാണെന്നും, പണം നൽകി മതവും രാഷ്ട്രീയവും മാറ്റാൻ കഴിവുള്ളവർക്ക് മൊഴി മാറ്റാൻ എന്താണ് പ്രയാസമെന്നും മഹേഷ് കശ്യപ് ചോദിക്കുന്നു.
കന്യാസ്ത്രീകൾ നിരപരാധികളാണെങ്കിൽ എന്തുകൊണ്ട് പെൺകുട്ടികളെ ഗ്രാമത്തിൽ പോയി കൂട്ടിക്കൊണ്ടുവന്നില്ലെന്നും, പെൺകുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നും എംപി ചോദിച്ചു. കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കണോ എന്ന് കോടതി തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കന്യാസ്ത്രീകൾക്ക് വേണ്ടി ഇത്രയും പ്രതിഷേധങ്ങൾ നടന്നതിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും ഇതിന് പിന്നിൽ വലിയ ശക്തികളുണ്ടെന്ന് സംശയിക്കുന്നതായും മഹേഷ് കശ്യപ് ആരോപിച്ചു. ഈ ശക്തികളെ നേരിടാൻ ബസ്തറിലെ ജനങ്ങൾ തയ്യാറാണെന്നും ബസ്തർ എംപി മഹേഷ് കശ്യപ് ട്വന്റിഫോറിനോട് വ്യക്തമാക്കി.
Story Highlights : Nuns suspected to have links with Maoists; Bastar MP Mahesh Kashyap
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here