‘കന്യാസ്ത്രീകള്‍ക്കെതിരായ മൊഴി പൊലീസ് ബലമായി ഒപ്പിട്ടുവാങ്ങി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചു’; ദുരനുഭവം പറഞ്ഞ് പെണ്‍കുട്ടി

കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ഛത്തീസ്ഗഢ് പൊലീസിന് എതിരെ ഗുരുതര ആരോപണവുമായി യുവതികളിലൊരാളായ കമലേശ്വരി പ്രഥാന്‍. കന്യാസ്ത്രീകള്‍ക്കെതിരായ മൊഴി പോലീസ് ബലമായി ഒപ്പിട്ടുവാങ്ങിയെന്ന് പെണ്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ജ്യോതി ശര്‍മ ഉള്‍പ്പെടെയുള്ള ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തന്നെ മര്‍ദിച്ചുവെന്നും പെണ്‍കുട്ടി ട്വന്റിഫോറിനോട് വെളിപ്പെടുത്തി. തങ്ങളുടെ പരാതിയില്‍ പൊലീസ് കേസെടുക്കുമോ എന്ന് അറിയില്ലെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. (chhattisgarh girl response in malayali nun’s arrest)
വലിയ സമ്മര്‍ദ്ദം ചെലുത്തിയാണ് പൊലീസ് തങ്ങളുടെ മൊഴി മാറ്റിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. വീട്ടിലെ സാഹചര്യം കൊണ്ട് സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകള്‍ക്കൊപ്പം ജോലിക്ക് പോയത്. കന്യാസ്ത്രീകളെ പരിചയമുണ്ട്. പാചക ജോലിക്ക് 10000 രൂപ മാസശമ്പളം പറഞ്ഞിരുന്നു. ആരുടെയും നിര്‍ബന്ധപ്രകാരമല്ല ആഗ്രയിലേക്ക് പോകാന്‍ ഇറങ്ങിയത്. നിലവില്‍ പൊലീസില്‍ ജ്യോതി ശര്‍മ്മയ്‌ക്കെതിരെ അടക്കം പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുക്കുമോ എന്ന കാര്യം അറിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
Read Also: ‘മകളെ ജോലിക്ക് വിട്ടത് സമ്മതത്തോടെ,കന്യാസ്ത്രീകളെ നേരത്തെ അറിയാം’; പ്രതികരിച്ച് പെൺകുട്ടിയുടെ അമ്മ
മകളെ കന്യാസ്ത്രീകള്‍ക്കൊപ്പം ജോലിക്ക് വിട്ടത് സമ്മതത്തോടെയെന്ന് കമലേശ്വരിയുടെ അമ്മ ബുദിയ പ്രഥാനും ട്വന്റിഫോറിനോട് പറഞ്ഞു. കന്യാസ്ത്രീകളുമായി തങ്ങള്‍ക്ക് വര്‍ഷങ്ങളായുള്ള അടുപ്പമുണ്ടെന്ന് ബുദിയ പറയുന്നു. നാരായണ്‍പൂരിലെ സഭയുടെ ആശുപത്രിയില്‍ വെച്ചാണ് ഇവരെ പരിചയപ്പെടുന്നത്. അഞ്ച് വര്‍ഷം മുന്‍പ് താനും കുടുംബവും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു. പ്രശ്‌നങ്ങളുണ്ടായ സമയത്തും സഭ എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ടായിരുന്നെന്നും അവര്‍ വെളിപ്പെടുത്തി.
Story Highlights : chhattisgarh girl response in malayali nun’s arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here