‘ജോലിഭാരമെന്ന് പറഞ്ഞ് വിട്ടുനില്‍ക്കാന്‍ സാധിക്കില്ല’; നിയന്ത്രണം ഏർപ്പെടുത്താൻ ബിസിസിഐ

ക്രിക്കറ്റിൽ താരങ്ങൾ ജോലിഭാരം കൈകാര്യം ചെയ്യുന്നതിനായി മത്സരങ്ങൾ തിരഞ്ഞെടുത്ത് കളിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ബിസിസിഐ. വ്യക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ ഒരു മികച്ച ടീമിനെ പടുത്തുയര്‍ത്തുക എന്നതിലാണ് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ശ്രദ്ധിക്കുന്നത്. ഇതിന്റെ ഭാഗമായി കർശന നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മുഹമ്മദ് സിറാജിന്റെ പ്രകടനം ജോലിഭാരം എന്നതിനെ പൊളിച്ചടുക്കുന്നതായിരുന്നു.
ജോലിഭാരം കൈകാര്യം ചെയ്യാനെന്ന പേരിൽ താരങ്ങൾ നിർണായക മത്സരങ്ങളിൽ നിന്ന് വരെ വിട്ടുനിൽക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഫാസ്റ്റ് ബൗളർമാരുടെ ജോലിഭാരം പരിഗണിക്കേണ്ടതുണ്ടെങ്കിലും ഭാവിയിൽ അതിന് നിയന്ത്രണങ്ങൾ വന്നേക്കും.
ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് “ജോലിഭാരം” എന്ന വാക്ക് ഒഴിവാക്കുന്നതിനെ കുറിച്ച് മുൻ നായകൻ സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടിരുന്നു. സിറാജിന്റെ പ്രകടനത്തെ ചൂണ്ടികാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ വേദനകളും ബുദ്ധിമുട്ടുകളും മറക്കണമെന്നും, ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് വലിയൊരു ബഹുമതിയായി കാണണമെന്നും ഗവാസ്കർ ഓർമ്മിപ്പിച്ചു.
അതേസമയം, ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ ജസ്പ്രീത് ബുമ്രയെ മൂന്നെണ്ണത്തിൽ മാത്രം കളിപ്പിച്ചത് ബിസിസിഐയിൽ അതൃപ്തി ഉണ്ടാക്കിയാതായി റിപ്പോർട്ടുകളുണ്ട്. പരിക്കിനെ തുടർന്ന് ഏറെക്കാലം പുറത്തിരിക്കുകയായിരുന്നു ബുമ്ര. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ താരം കളത്തിൽ ഇറങ്ങിയാൽ മതിയെന്ന് സെലക്ടർമാർക്ക് നിർദ്ദേശം നൽകിയത്. എന്നാൽ, പരുക്കുമായി തങ്ങളുടെ രാജ്യത്തിനായി പോരാടാനിറങ്ങിയ പന്തും വോക്‌സും ആരാധകരുടെ കയ്യടി നേടിയിരുന്നു.
Story Highlights : BCCI Not In Favour Of ‘Culture Of Picking And Choosing Games
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here