കെപിസിസിയില്‍ വരിക ജംബോ കമ്മറ്റിയെന്ന് വിവരം; സെക്രട്ടറിമാരുടെ എണ്ണം 100നടുത്ത് എത്തുമെന്നും സൂചന

കെപിസിസിയില്‍ വരിക ജംബോ കമ്മറ്റിയെന്ന് വിവരം. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 24 നിന്ന് 40 ലേക്ക് എത്തിയേക്കും. വൈസ് പ്രസിഡന്റുമാരുടെ എണ്ണം ഒന്‍പത് ആയേക്കും. സെക്രട്ടറിമാരുടെ എണ്ണം 100നടുത്ത് എത്തുമെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ അപസ്വരങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് നീക്കം. വിവാദ ഫോണ്‍ സംഭാഷണ വിവാദത്തില്‍ സ്ഥാനം തെറിച്ച പാലോട് രവിക്കും പദവി നല്‍കുമെന്നും സൂചനയുണ്ട്.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മാരത്തണ്‍ കൂടിക്കാഴ്ചകള്‍ നടക്കുകയാണ്. ഡോക്ടര്‍ ശശി തരൂരുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്നലെ രാത്രിയില്‍ ചര്‍ച്ച നടത്തി. ചര്‍ച്ച പോസിറ്റീവായിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. പുനഃസംഘടനയ്ക്ക് തരൂര്‍ സഹകരണം വാഗ്ദാനം ചെയ്തു.
Read Also: എം.എൽ.എയുടെ ഫാം ഹൗസിൽ പൊലീസുകാരൻ വെട്ടേറ്റ് മരിച്ചു; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം
കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍ എന്നിവര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആന്റോ ആന്റണി പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കൊടിക്കുന്നില്‍ സുരേഷ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുല്‍, ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ദീപ ദാസ് മുന്‍ഷിയുമാണ് കൂടിക്കാഴ്ച നടത്തുക. ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി പുനഃസംഘടന പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. ഒന്‍പത് ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് മാറ്റം ഉണ്ടാകുമെന്നാണ് സൂചനകള്‍. കണ്ണൂര്‍ ഡിസിസി അധ്യക്ഷനെ മാറ്റരുതെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍, എറണാകുളം അധ്യക്ഷന്‍മാര്‍ക്കും മാറ്റം ഉണ്ടാകില്ല. മലപ്പുറം, കോഴിക്കോട് അധ്യക്ഷന്‍മാരെയും മാറ്റേണ്ടതില്ല എന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
Story Highlights : Jumbo committee to join KPCC, says report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here