ഉത്തരകാശി മേഘവിസ്ഫോടനം; ധരാലിയിൽ നിന്ന് 70 പേരെ വ്യോമമാർഗം രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

ഉത്തരകാശി ധരാലിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച ധരാലിയിൽ നിന്ന് 70 ഓളം പേരെ വ്യോമമാർഗം മാറ്റ്‌ലിയിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. 50 ലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ടുകൾ. കാലാവസ്ഥ അനുകൂലമായതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
ഇന്ത്യൻ ആർമി, ഐടിബിപി, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഉത്തരാഖണ്ഡ് പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംഘങ്ങളാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. ആളുകൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനും അവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കാനും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണ്.
അതേസമയം, മേഘവിസ്ഫോടനം സാരമായി ബാധിച്ച ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്ത് ഇന്ത്യൻ സൈന്യം രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്. വിദഗ്ധ എഞ്ചിനീയർമാരും മെഡിക്കൽ സംഘങ്ങളും ഉൾപ്പെടെ 225 ലധികം സൈനികർ രക്ഷാപ്രവർത്തനം നടത്തുകയാണ്. എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്തായി ഡ്രോണുകളും ഉപയോഗപ്പെടുത്തുകയാണ്.
ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ കേരളമാകെ ദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്‌കര്‍ സിങ് ധാമിക്ക് അയച്ച കത്തില്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ നടപടികള്‍ക്കും കേരളത്തിലെ ജനങ്ങളുടെ ഐക്യദാര്‍ഢ്യവും പിന്തുണയും ഉണ്ടാകുമെന്നും ആവശ്യമായ സഹായം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights : Uttarakhand Uttarkashi cloudburst: 70 people airlifted from Dharali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here