ട്രംപിന്റെ താരിഫ് വര്‍ധന: ചെമ്മീന്‍ കയറ്റുമതിരംഗം പ്രതിസന്ധിയില്‍; കേന്ദ്രം സഹായിക്കണമെന്ന് ആവശ്യം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് വര്‍ധനയുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്കുള്ള ചെമ്മീന്‍ കയറ്റുമതി പ്രതിസന്ധിയിലാണെന്നും ഈ രംഗത്തുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടിയന്തര ധനസഹായം നല്‍കണമെന്നും ആവശ്യം. ആകെ രണ്ട് ബില്യണ്‍ ഡോളര്‍ വിലയുള്ള ചെമ്മീന്‍ ഇറക്കുമതിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഈ ഘട്ടത്തില്‍ ചെമ്മീന്‍ കയറ്റുമതി രംഗത്തുള്ളവരെ സഹായിക്കാനായി കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണമെന്ന് ദി സീഫുഡ് എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ വായ്പകള്‍ അനുവദിക്കണമെന്നും അതിന് പലിശ ഒഴിവാക്കണമെന്നും 240 ദിവസത്തെ മൊറട്ടോറിയമെങ്കിലും പ്രഖ്യാപിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. (Shrimp Exporters Seek Government Aid As Trump Tariffs)
2024ല്‍ ഇന്ത്യ 2.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചെമ്മീനാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ഈ വര്‍ഷം ഇതുവരെ മാത്രം 500 മില്യണ്‍ ഡോളറിന്റെ ചെമ്മീന്‍ കയറ്റുമതി ചെയ്തു. പുതിയ ഇറക്കുമതി തീരുവ പ്രാബല്യത്തില്‍ വന്നാല്‍ കുറഞ്ഞ ഇറക്കുമതിച്ചുങ്കം അമേരിക്കയ്ക്ക് നല്‍കേണ്ടി വരുന്ന ചൈന, വിയറ്റ്‌നാം, തായ്ലന്‍ഡ് മുതലായവയ്‌ക്കൊപ്പം ഇന്ത്യന്‍ കയറ്റുമതി രംഗത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നാണ് ദി സീഫുഡ് എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി കെ എന്‍ രാഘവന്‍ പറയുന്നത്.
മൂലധനം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ മത്സ്യകയറ്റുമതിയുടെ അമേരിക്കന്‍ വിപണി ഇന്ത്യ ഒഴികെയുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ കൈയടക്കുമെന്ന് ദി സീഫുഡ് എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഭയക്കുന്നുണ്ട്. കരാര്‍ ലംഘനങ്ങള്‍ക്ക് 40% അധിക പിഴ ഈടാക്കുമെന്നതിനാല്‍, ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് മറ്റ് വഴികള്‍ തേടാനുമാകില്ലെന്നും കെ എന്‍ രാഘവന്‍ വ്യക്തമാക്കി.
Story Highlights : Shrimp Exporters Seek Government Aid As Trump Tariffs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here