സുൽത്താൻ ബത്തേരി ഹേമചന്ദ്രൻ കൊലക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ

സുൽത്താൻ ബത്തേരിയിലെ ഹേമചന്ദ്രൻ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വയനാട് സ്വദേശിയായ വെൽബിൻ മാത്യൂ എന്ന അഞ്ചാമത്തെ പ്രതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ട ഒരു കരാറിൽ വെൽബിൻ സാക്ഷിയായി ഒപ്പുവെച്ചിരുന്നു. മാത്രമല്ല ഇയാൾ ഹേമചന്ദ്രനോടും മറ്റ് പ്രതികളോടുമൊപ്പം കാറിൽ സഞ്ചരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മാർച്ച് 24-നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട്ടുനിന്ന് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്റെ മൃതദേഹം തമിഴ്‌നാട്ടിലെ ചേരമ്പാടിയിലെ വനപ്രദേശത്തുനിന്ന് പൊലീസ് കണ്ടെത്തിയത്. ഈ കേസിൽ നേരത്തെ ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവർ ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പിടിയിലായ വെൽബിൻ മാത്യൂ ഈ കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ്.
കേസിലെ മുഖ്യപ്രതിയായ നൗഷാദ് വിദേശത്ത് നിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ഹേമചന്ദ്രന്റേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന് വാദിച്ചിരുന്നു. ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തത് കണ്ടപ്പോൾ താനും സുഹൃത്തുക്കളും മൃതദേഹം മറവുചെയ്യുകയായിരുന്നുവെന്നും 30-ഓളം പേർക്ക് ഹേമചന്ദ്രൻ പണം നൽകാനുണ്ടായിരുന്നെന്നും നൗഷാദ് അവകാശപ്പെട്ടു. പണം നൽകാൻ കഴിയാതെ വന്നപ്പോൾ കരാറിൽ ഒപ്പിടിപ്പിച്ച് ഹേമചന്ദ്രനെ വീട്ടിൽ വിട്ടതാണ് തങ്ങളെന്നും നൗഷാദ് പറഞ്ഞിരുന്നു. മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.
Story Highlights : Sultan Bathery Hemachandran murder case; One more person arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here