രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി. സുപ്രീംകോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യം. വ്യാജ കൂട്ടിച്ചേർക്കൽ ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് മാർഗനിർദ്ദേശങ്ങൾ നൽകണമെന്നും ഹർജിയിലുണ്ട്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ വൻതോതിലുള്ള വോട്ടർ പട്ടികയിൽ കൃത്രിമം നടന്നതായി രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ രോഹിത് പാണ്ഡെയാണ് ഹർജി സമർപ്പിച്ചത്. വോട്ടർ പട്ടിക തയ്യാറാക്കൽ, പരിപാലനം, പ്രസിദ്ധീകരണം എന്നിവയിൽ സുതാര്യത, ഉത്തരവാദിത്തം, സത്യസന്ധത എന്നിവ ഉറപ്പാക്കുന്നതിന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി പുറപ്പെടുവിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 7-ന് രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനത്തിൽ ഈ വിഷയം ഉന്നയിച്ചതായി ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ സ്വതന്ത്രമായി പരിശോധിച്ചതായും ഇതിന് ആവശ്യമായ പ്രാഥമിക തെളിവുകൾ കണ്ടെത്തിയതായും ഹർജിയിൽ പറയുന്നു. അതിനാൽ പൊതുതാൽപ്പര്യം മുൻനിർത്തി കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഹർജിക്കാരൻ അവകാശപ്പെടുന്നു.
Story Highlights : PIL In Supreme Court Seeks SIT Inquiry Into Rahul Gandhi’s Vote chori Allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here