താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ; റോഡിന് താഴെ വിള്ളൽ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം,വലിയ വാഹനങ്ങൾ കടത്തിവിടില്ല ; മന്ത്രി കെ രാജൻ

താമരശേരി ചുരത്തിൽ നാളെ രാവിലെയോടെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. 80 അടി മുകളിൽ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടലുണ്ടായത്.അതിനാൽ സോയിൽ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭാരം കയറ്റിയ വാഹനങ്ങൾ റിസ്‌ക്കെടുത്ത് ഇപ്പോൾ വിടുന്നത് സുരക്ഷിതമല്ലെന്നും റോഡിൻറെ താഴത്തേക്ക് വിള്ളൽ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അടിയന്തര യോഗത്തിന് യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കോഴിക്കോട് , വയനാട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും ഓൺലൈൻ ആയി നടന്ന യോഗത്തിൽ പങ്കെടുത്തു.
ചുരത്തിൽ ഉച്ചയോടെ വീണ്ടും പൊട്ടൽ ഉണ്ടായി എന്നാണ് വിവരം. കുറ്റ്യാടി ചുരത്തിലെ മണ്ണൊലിപ്പിൽ ഇപ്പോൾ പ്രശ്നമില്ല. മഴ നീങ്ങിയാൽ കുറ്റ്യാടി ചുരം പൂർണമായും നാളെ മുതൽ ഗതാഗതം പുനരാംരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മണിക്കൂർ മഴ മാറി നിന്നാൽ പൊട്ടൽ ഉൾപ്പെടെ GPS വഴി കണ്ടെത്താൻ കഴിയും. സംഭവത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ നേരിട്ട് പോയിട്ടില്ല എന്നത് ഈ സമയത്ത് പ്രശ്നമാക്കണ്ട ആവശ്യമില്ല എല്ലാ കാര്യങ്ങളും കോഴിക്കോട് ജില്ലാ ഭരണകൂടം ചെയ്തിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വയനാട് അതിര്‍ത്തിയായ ലക്കിടിയില്‍ താമരശ്ശേരി ചുരത്തില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പരിശോധന നടത്തി സര്‍ക്കാര്‍ വകുപ്പുകള്‍. ചുരം വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
അതേസമയം, ഇന്ന് രാവിലെ മുതലാണ് ചുരം റോഡ് പൂർണമായും വീണ്ടും അടച്ചത്. മഴ കനത്തു പെയ്യുന്ന സാഹചര്യത്തിൽ നേരത്തെ മലയിടിഞ്ഞ സ്ഥലത്ത് നിന്ന് പാറകളും മണ്ണും വീണ്ടും അടർന്നുവീഴുകയുണ്ടായി. നിലവിൽ കോഴിക്കോട് ഓറഞ്ച് അലേർട്ട് ആണ് .മുക്കം, കാരശ്ശേരി, താമരശ്ശേരി,കാവിലുംപാറ, മരുതോങ്കര ഉൾപ്പെടെ ജില്ലയുടെ മലയോര മേഖലകളിലെല്ലാം അതിശക്തമായ മഴ തുടരുകയാണ്.ചുരത്തിനോട് ചേർന്ന് ഒഴുകുന്ന അടിവാരം പൊട്ടിക്കൈ പ്പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി.
Story Highlights : Minister K Rajan reacts Landslide at Thamarassery churam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here