നേപ്പാളിലെ യുവാക്കളുടെ പ്രതിഷേധം; പൊലീസ് വെടിവയ്പിൽ മരണം 16 ആയി

നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധക്കാർക്കുനേരെയുള്ള പൊലീസ് വെടിവയ്പിൽ മരണം 16 ആയി. നിരവധി പേർക്ക് പരുക്കേറ്റു. പലയിടത്തും കർഫ്യൂ പ്രഖ്യാപിച്ചു. സർക്കാരിന്റെ മൂഹമാധ്യമനിരോധനത്തിനും രാഷ്ട്രീയക്കാരുടെ അഴിമതിക്കെതിരെയുമാണ് തിഷേധം. കാഠ്മണ്ഡുവിലെ മൈതിഘറിൽ രാവിലെ ഒമ്പതു മണി മുതലാണ് യുവാക്കളുടെ പ്രതിഷേധം ആരംഭിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസിനടുത്തേക്കും പാർലമെന്റ് പരിസരത്തേക്കും പ്രതിഷേധക്കാർ നീങ്ങിയതോടെയാണ് പൊലീസ് വെടിവച്ചത്. തലയ്ക്ക് വെടിയേറ്റ് പത്ത് യുവാക്കൾ ചികിത്സയിലാണ്. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടതിനെ തുടർന്നാണ് പ്രതിഷേധം. രാജ്യത്ത് പുതിയ നിയമപ്രകാരം സമൂഹമാധ്യമങ്ങൾ രജിസ്റ്റർ ചെയ്യാത്തതിനാലാണ് നിരോധനമെന്ന് സർക്കാർ വാദം.
ടിക് ടോക്ക് അടക്കം അഞ്ചു സമൂഹമാധ്യമങ്ങൾ നിയമം പാലിച്ചതിനാൽ നിരോധിച്ചിട്ടില്ല. സർക്കാർ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്നാണ് യുവാക്കൾ പറയുന്നത്. രാഷ്ട്രീയക്കാരുടെ അഴിമതിക്കെതിരെയും പ്രതിഷേധം ശക്തമാണ്. സ്ഥിതിഗതി രൂക്ഷമായതിനെ തുടർന്ന് ന്യൂ ബനേശ്വറിൽ സൈന്യത്തെ വിന്യസിപ്പിച്ചു. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് രാജ്യത്ത് പലയിടത്തും കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
Story Highlights : Nepal protest: 16 dead as outnumbered cops open fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here