‘രണ്ടിടത്ത് വോട്ട് ചെയ്യുന്ന ആളല്ല ഞാൻ; കോഴിക്കോട്ടെ വോട്ട് നീക്കം ചെയ്യാൻ ഇടപെടും’, ടി സിദ്ദിഖ് എംഎൽഎ

കോഴിക്കോട് പെരുമണ്ണയിലും വയനാട് കൽപ്പറ്റയിലും ഇരട്ടവോട്ടെന്ന സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ആരോപണങ്ങൾ തള്ളി ടി സിദ്ദിഖ് എംഎൽഎ. റഫീഖും അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഐഎമ്മും രാജ്യ വ്യാപക വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട ക്യാമ്പയിൻ നടക്കുമ്പോൾ ഒരക്ഷരം മിണ്ടാത്തയാളുകളാണ്. റഫീഖിന് തന്നോട് നേരിൽ ചോദിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുളൂ. താൻ ഇരട്ട വോട്ട് ചെയ്യുകയോ ചേർക്കുകയോ ചെയ്തിട്ടില്ല. നേരത്തെ തനിക്കുണ്ടായിരുന്ന വോട്ട് പെരുമണ്ണ പഞ്ചായത്തിലായിരുന്നു അവിടെ നിന്ന് ഇത്തവണ കൽപ്പറ്റ മുൻസിപ്പാലിറ്റിയിലേക്ക് പുതുതായി വോട്ട് ഷിഫ്റ്റ് ചെയ്യാൻ താൻ അനുമതി ചോദിച്ചതാണ്. കോഴിക്കോട്ടെ പട്ടികയിലെ വോട്ട് വെട്ടാൻ താൻ ആവശ്യപ്പെട്ടിരുന്നതായും ടി സിദ്ദിഖ് ട്വന്റി ഫോറിനോട് പ്രതികരിച്ചു.
പുതുതായി വോട്ട് ചേർക്കുമ്പോൾ നമ്മൾ കൊടുത്ത വിവരങ്ങൾ ഓട്ടോമാറ്റിക്കായി പെരുമണ്ണയിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെടും എന്നാണ് തന്റെ ബോധ്യം. എന്നാൽ അങ്ങിനെ ഉണ്ടായിട്ടില്ല എങ്കിൽ കോഴിക്കോട്ടെ വോട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
ജനാധിപത്യ പ്രക്രിയയെ വളരെ പവിത്രതയോടെ കാണുന്നയാളാണ് താൻ. സിപിഐഎമ്മിനെ പോലെ രണ്ടും മൂന്നും വോട്ടുകൾ താൻ ചെയ്യാറില്ല. ബിജെപിയുടെ വക്കാലത്ത് സ്വീകരിച്ച് സിപിഐഎം നടത്തുന്ന ക്യാമ്പയിനായി ഇത് മാറുകയാണെന്ന് ടി സിദ്ദിഖ് എംഎൽഎ കൂട്ടിച്ചേർത്തു.
തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി പരിഷ്ക്കരിച്ച വോട്ടർ പട്ടികയനുസരിച്ച് ടി സിദ്ദിഖിന് കോഴിക്കോട് പെരുമണ്ണയിലും വയനാട് കൽപ്പറ്റയിലും വോട്ടെന്നാണ് സിപിഐഎം ആരോപണം. കോഴിക്കോട് പെരുമണ്ണ 20-ാം വാർഡിലെ വോട്ടറായ ടി സിദ്ദിഖിന് കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ഓണിവയലിലും വോട്ടുണ്ടെന്നാണ് സിപിഐഎം ആരോപണം. ജനപ്രതിനിധി കൂടിയായ ടി സിദ്ദിഖ് ഇത്തരം കാര്യങ്ങളിൽ മാതൃക കാണിക്കേണ്ടതായിരുന്നുവെന്നും വോട്ടർ പട്ടിക വിശദമായി പരിശോധിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : T Siddique MLA responds to allegations of double voting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here