‘മതേതര സർക്കാരിന് എങ്ങനെയാണ് അയ്യപ്പ സംഗമം നടത്താനാവുക?’; സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിലും സ്പോൺസർഷിപ്പിലും സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സംഗമത്തിൽ സർക്കാരിന്റെ റോൾ എന്തെന്നും ആർക്കാണ് പരിപാടി നടത്തണമെന്ന ആവശ്യമെന്നും കോടതി ചോദിച്ചു. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ,ബോർഡിനെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സർക്കാർ വ്യക്തമാക്കി. മതേതര സർക്കാരിന് എങ്ങനെയാണ് അയ്യപ്പ സംഗമം നടത്താനാവുക എന്നായിരുന്നു ഹർജിക്കാരുടെ ചോദ്യം.ഹർജി അടുത്ത ദിവസം വീണ്ടും പരിഗണിക്കാൻ മാറ്റി.
അതേസമയം ആഗോള അയ്യപ്പ സംഗമത്തിൽ വിവാദങ്ങൾ തുടരുന്നതിനിടെ പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാൻ ശ്രമവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊട്ടാരം പ്രതിനിധികളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കൂടിക്കാഴ്ച നടത്തി.അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ അടുത്തയാഴ്ചയോടെ തീരുമാനമെന്നാണ് കൊട്ടാരം പ്രതിനിധികളുടെ പ്രതികരണം.
ശബരിമല പ്രക്ഷോഭകാലത്ത് എടുത്ത കേസുകൾ പിൻവലിക്കാത്ത സാഹചര്യത്തിൽ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനോട് രാജകുടുംബത്തിന് അതൃപ്തിയുള്ളതായാണ് സൂചന. എന്നാൽ ഇത് പ്രത്യക്ഷമായി പ്രകടിപ്പിക്കേണ്ട എന്നാണ് പന്തളം കൊട്ടാരത്തിന്റെ തീരുമാനം.
Story Highlights : High Court raises questions over Global Ayyappa Sangamam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here