കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് ആളുമാറി മര്‍ദിച്ച സംഭവം; എങ്ങുമെത്താതെ അന്വേഷണം; ജീവന് ഭീഷണിയുണ്ടെന്ന് സുരേഷ്

കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് ആളുമാറി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. എസ് ഐ മനോജ് ചട്ടലംഘനം നടത്തിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയുണ്ടായില്ല. ചടയമംഗലം സ്വദേശി സുരേഷിനെയാണ് കാട്ടാക്കട എസ് ഐ മനോജ് വീടുകയറി മര്‍ദ്ദിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു.
കാട്ടാക്കട എസ്‌ഐ എന്നെ ഇവിടെ വന്ന് വിലങ്ങ് വച്ച് മര്‍ദിച്ചെന്ന് സുരേഷ് പറഞ്ഞു. ക്രമിനല്‍ സംഘത്തെ കൂട്ടുപിടിച്ചായിരുന്നു മര്‍ദനമെന്നും സുരേഷ് പറഞ്ഞു. പിന്നീട് യഥാര്‍ഥ പ്രതിയെ കണ്ടെത്തിയെന്ന് പറഞ്ഞ് സുരേഷിനെ ഇറക്കി വിടുകയായിരുന്നു. ഭാര്യയോടടക്കം അതിക്രമം കാണിച്ചെന്നും വ്യക്തമാക്കി.
2024 ഓഗസ്റ്റിലാണ് ചടയമംഗലം സ്വദേശിയായ സുരേഷിനെ കാട്ടാക്കട എസ്‌ഐ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഒപ്പം ചില ക്രിമിനല്‍ സംഘവും ചേര്‍ന്ന് വീട്ടില്‍ കയറി ആക്രമിച്ചത്. തടയാനെത്തിയ സുരേഷിന്റെ ഭാര്യയേയും മര്‍ദിച്ചു. വീട്ടിലുണ്ടായിരുന്ന പണമടക്കം എടുത്തുകൊണ്ടാണ് സുരേഷിനെ പൊലീസ് ജീപ്പില്‍ കയറ്റി കാട്ടാക്കടയിലേക്ക് കൊണ്ടുപോയത്. കാട്ടാക്കടയിലുള്ള ഒരാളെ വെട്ടി പരുക്കേല്‍പ്പിച്ചു എന്ന കേസുമായി ബന്ധപ്പെട്ടാണ് സുരേഷിനെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ സുരേഷിനെ കൊണ്ടു പോകുന്ന വഴിയില്‍ മറ്റൊരു ചിത്രം എസ്‌ഐയുടെ ഫോണിലേക്ക് വന്നു. അപ്പോഴാണ് ആളുമാറിയതാണെന്ന് എസ്‌ഐക്ക് മനസിലായത്. ഇതോടുകൂടി ഇദ്ദേഹത്തെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു.
ക്രൂരമായ മര്‍ദനത്തിനാണ് സുരേഷ് ഇരയായത്. ചടയമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, അന്വേഷണം എവിടെയും എത്തിയില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. ഗുരുതരമായ ചട്ടലംഘനം മനോജിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്പി സമര്‍പ്പിച്ചു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. ശേഷം, നീതി തേടി മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് സുരേഷ് പരാതി നല്‍കി. എന്നിട്ടും പരിഹാരമായില്ലെന്നാണ് സുരേഷഷ് പറയുന്നത്. നീതി തേടി ഏതറ്റം വരെയും പോകാനാണ് സുരേഷിന്റെ തീരുമാനം.
Story Highlights : Brutality against Dalit youth at Kollam update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here