മുരിങ്ങൂർ ധ്യാനകേന്ദ്രം കേസ് അട്ടിമറിച്ചത് തന്നെയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ ഡിവൈഎസ്പി മുഹാജിറിന്റെ വെളിപ്പെടുത്തൽ. കേസ് അട്ടിമറിക്കാൻ തനിക്ക് നേരെ വധഭീഷണി ഉണ്ടായിരുന്നുവെന്ന മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പത്മനാഭൻ നായരുടെ വെളിപ്പെടുത്തൽ ശരിവെക്കുന്നതാണ് മുഹാജിറിന്റെ വാക്കുകൾ.
പത്തുവർഷത്തിനിടെ 974 ദുരൂഹമരണങ്ങൾ നടന്ന മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിനെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടിരുന്നുവെന്ന മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പത്മനാഭൻ നായരുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ് 24പുറത്ത് വിട്ടത്.
മുരിങ്ങൂര്‍ ഡിവൈന്‍ കേന്ദ്രത്തിന് എതിരായ അന്വേഷണം വഴിമുട്ടിച്ചത് സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ചാണെന്നാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന തൃശൂര്‍ മുന്‍ ക്രൈംബ്രാഞ്ച് എസ് പി മുഹാജിര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണം ആരംഭിച്ചതോടെ അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണനും ഡിജിപി ജേക്കബ് പുന്നൂസും വിളിച്ച് വരുത്തി വഴക്കു പറഞ്ഞെന്നും മുഹാജിര്‍ പറയുന്നു. അന്വേഷണം മുന്നോട്ട് നീങ്ങിയിരുന്നെങ്കില്‍ കേരളം ഇതുവരെ കേള്‍ക്കാത്ത കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്ത് വരുമായിരുന്നു. പൊലീസിന്റെ കണ്ടെത്തലുകളെ കുറിച്ച് സുപ്രീം കോടതിയെ സര്‍ക്കാര്‍ അഭിഭാഷകര്‍ ധരിപ്പിക്കാതിരുന്നതും അന്വേഷണത്തിന് തിരിച്ചടിയായി.
മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന് എതിരായ അന്വേഷണ ചുമതല അന്നത്തെ ഐജി വിന്‍സന്‍ എം പോളിനായിരുന്നെങ്കിലും അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നത് തൃശൂര്‍ ക്രൈംബ്രാഞ്ച് എസ് പി മുഹാജിര്‍ ആണ്. ഡിവൈന്‍ ധ്യാന കേന്ദ്രത്തിന് എതിരായ അന്വേഷണം വഴിമുട്ടിച്ചത് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ചായിരുന്നുവെന്ന് മുഹാജിര്‍ പറയുന്നു. പാണക്കാട് നിന്നും മുസ്ലീം ലീഗ് നേതാക്കള്‍ വരെ ഫോണില്‍ വിളിച്ച് അന്വേഷണം മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ഡിജിപി ജേക്കബ് പുന്നൂസും നേരിട്ട് വിളിച്ച് വഴക്ക് പറഞ്ഞു.
പൊലീസിന്റെ അന്വേഷണം മുന്നോട്ട് പോയിരുന്നെങ്കില്‍ പുറത്ത് വരുന്നത് കേരളം ഇന്നു വരെ കേള്‍ക്കാത്ത കുറ്റകൃത്യങ്ങളുടെ പട്ടികയായിരിന്നേനെ.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ കുറിച്ച് കോടതിയെ ധരിപ്പിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ തയ്യാറാകാതിരുന്നതാണ് അന്വേഷണത്തിന് തിരിച്ചടിയായി. വിന്‍സണ്‍ എം പോളും ഭാര്യയും വീട്ടിലെത്തിയപ്പോള്‍ ഭാര്യ തന്നെ വിന്‍സന്‍ എം പോളിനോട് ഈ അന്വേഷണത്തില്‍ നിന്ന് പിന്മാറണമെന്ന് പറയാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും മുജാഹീര്‍ 24നോട് വെളിപ്പെടുത്തി.
മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ദുരൂഹ മരണങ്ങള്‍ നടന്നതായും സ്ത്രീകള്‍ അടക്കമുള്ളവരെ കാണാതായതായും മരുന്ന് പരീക്ഷണം നടന്നതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.എന്നാല്‍ 2008മാര്‍ച്ച് 13ന് പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ച ഹൈക്കോടതി വിധി റദ്ദ് ചെയ്തു. അതേ വര്‍ഷം ഏപ്രില്‍ നാലിന് അന്വേഷണ സംഘത്തെ മരവിപ്പിച്ച് ഹൈക്കോടതി വിധിയും വന്നു. അതിന് ശേഷം ഈ കേസില്‍ അന്വേഷണം ഒന്നും ഉണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് വധഭീഷണി വരെ തനിക്ക് എതിരെ ഉണ്ടായി എന്നാണ് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പത്മനാഭൻ നായർ ട്വന്റിഫോറിനോട് പറഞ്ഞത് ഇത് ശരിവയ്ക്കുന്നതാണ് മുജാഹീറിന്റെ വാക്കുകള്‍. ഇതേ കേസില്‍ വിധി പറഞ്ഞ സുപ്രധാന ജഡ്ജിയാണ് പത്മനാഭന്‍ നായര്‍.