പ്രളയത്തിനുശേഷമുണ്ടായ വിഭാഗീയ ധ്രുവീകരണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍

പ്രളയത്തിനുശേഷം സംസ്ഥാനത്തുണ്ടായ വിഭാഗീയ ധ്രുവീകരണം പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. പ്രളയത്തിനുശേഷം രണ്ടു മാസം പിന്നിടുമ്പോള്‍ സമൂഹത്തില്‍ വിഭാഗീയത പടര്‍ന്നുപിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 124ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read Also: ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം; സൈനികരുള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്
പ്രകൃതിയെ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന്റെ ഫലമായിരുന്നു ഇത്തവണത്തെ പ്രളയമെന്ന് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. മുന്‍കൂട്ടി കാര്യങ്ങള്‍ ചെയ്യാതെ ഭയന്ന് ഡാമുകള്‍ തുറന്നുവിടുകയായിരുന്നു. പ്രളയ സമയത്ത് മാനവികതയുടെ ഐക്യമാണ് കണ്ടത്. എന്നാല്‍ രണ്ടു മാസത്തിനുശേഷം സമൂഹത്തില്‍ വിഭാഗീയത പടര്‍ന്നു പിടിച്ചിരിക്കുന്നു. പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ധ്രുവീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് മാനവികയുടെ നന്മയ്ക്കാണോ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടിയാണോ എന്ന് ചിന്തിക്കണം.
കണ്‍വന്‍ഷനിലെ എല്ലാ യോഗങ്ങളിലും പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കിയത് നവോത്ഥാനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഡോ.യൂയാക്കിം മാര്‍ കുറീലോസ് പറഞ്ഞു. സഭയുടെ പ്രാര്‍ത്ഥനാ സംഘത്തിന്റെ ഗാനശ്രൂശൂഷയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. യോര്‍ക്കിലെ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു മുഖ്യാതിഥിയായിരുന്നു.
Read Also: സബ്ബ് കളക്ടര്‍ക്കെതിരായ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് എസ്.രാജേന്ദ്രന്‍ എംഎല്‍എ
കേന്ദ്രമന്ത്രി അള്‍ഫോണ്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, എം.പിമാരായ ആന്റോ ആന്റണി, എന്‍.കെ.പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ് എം.എല്‍.എമാരായ പി.സി ജോര്‍ജ്ജ്, മാത്യു ടി തോമസ് , വീണാ ജോര്‍ജ്, സജി ചെറിയാന്‍ തുടങ്ങിയവരും വിവിധ സഭാ അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുത്തു. കണ്‍വന്‍ഷന്‍ അടുത്ത ഞയറാഴ്ച സമാപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here