ഡല്‍ഹിയില്‍ തീപിടുത്തം: മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ്

ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്നു മലയാളികളുടെ മൃതദേഹം ഉടനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച കാലത്ത് 5.10-ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം കൊച്ചിയില്‍ എത്തിക്കും. ചോറ്റാനിക്കര സ്വദേശി നളിനിയമ്മ, മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരാണ് മരിച്ചത്.
ഇത് സംബന്ധിച്ച് എയര്‍ഇന്ത്യയുമായി ചര്‍ച്ച നടത്തിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പിയും വ്യക്തമാക്കിയിരുന്നു. അപകടത്തില്‍ ഇവര്‍ ഉള്‍പ്പെടെ ആകെ മരിച്ചത് 17 പേരാണ്. ഗാസിയാബാദില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നളിനിയമ്മയും മക്കളും അടങ്ങുന്ന 13 അംഗ സംഘം. വിവാഹം കഴിഞ്ഞ് ഇന്ന് മടങ്ങാനിരിക്കെയാണ് അപകടം. 66 പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
കരോള്‍ ബാഗിലെ ഹോട്ടല്‍ അര്‍പിത് പാലസില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തീപിടുത്തം കണ്ട് ഭയപ്പെട്ട് താഴേക്ക് ചാടിയതാണ് രണ്ട് പേര്‍ മരിക്കാന്‍ ഇടയാക്കിയത്. ഹോട്ടലിന്റെ നാലാം നിലയിലായിരുന്നു തീപിടുത്തമുണ്ടായത്. പിന്നീട് രണ്ടാം നിലയിലേക്കും തീ പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റാം മനോഹർ ലോഹിയ ആശുപത്രിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ട്ടപരിഹാരം ഡൽഹി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടുത്തം ഉണ്ടായാൽ പ്രതിരോധിയ്ക്കാനുള്ള സുരക്ഷക്രമികരണങ്ങൾ ഒന്നും ഹോട്ടലിൽ ഉണ്ടായിരുന്നില്ല. തീപ്പിടുത്തത്തിൽ ഡൽഹി സർക്കാർ ജില്ലാ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here