ഭീകരത തുടച്ചു നീക്കുന്നതിൽ ഇന്ത്യയ്ക്ക് പൂർണ പിന്തുണയുമായി യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം

ഭീകരത തുടച്ചു നീക്കാനുള്ള ശ്രമത്തിൽ ഇന്ത്യയ്ക്ക് പൂർണപിന്തുണയെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം. ജമ്മുകശ്മീർ സന്ദർശനത്തിനിടെ പ്രതിനിധികൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, വിദേശ സംഘത്തിന്റെ സന്ദർശനത്തിൽ വിവാദം പുകയുകയാണ്. പ്രതിപക്ഷത്തിന് പുറമേ എൻഡിഎ സഖ്യകക്ഷിയായ ശിവസേനയും കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തി. ഇന്ത്യയുടെ രാഷ്ട്രീയത്തിൽ ഇടപെടാനല്ല, ജമ്മുകശ്മീരിലെ യഥാർത്ഥ സ്ഥിതി നേരിട്ടറിയാനാണ് എത്തിയതെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ പറഞ്ഞു. മേഖലയിൽ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നു. ഇന്ത്യയിലെ മറ്റിടങ്ങളിലെ പോലെ ജമ്മുകശ്മീരിലും വികസനം വരണമെന്നാണ് കശ്മീരികളുടെ ആഗ്രഹം. ഭീകരതയാണ് കശ്മീരിനെ അലട്ടുന്ന മുഖ്യവിഷയം. ഭീകരത ആഗോള പ്രശ്‌നമാണെന്നും പ്രതിനിധികൾ വ്യക്തമാക്കി.
കശ്മീർ രാജ്യാന്തര വിഷയമാക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശസംഘത്തിന് അനുമതി നൽകിയത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും എൻഡിഎ സഖ്യകക്ഷിയായ ശിവസേന മുഖപത്രമായ സാമ്നയിൽ എഴുതി. സന്ദർശനത്തിന് ചുക്കാൻ പിടിച്ച സംഘാടകരെ സംബന്ധിച്ചും വിവാദം പുകയുകയാണ്. അതേസമയം, കശ്മീർ അതിർത്തിയിൽ പാകിസ്താൻ തുടർച്ചായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ഇന്നലെ ജനവാസ മേഖലയ്ക്ക് നേരെ നടത്തിയ വെടിവെയ്പ്പിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here