മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാൻ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്

പൊതുജനങ്ങൾ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകും. ഗ്രാമീണ മേഖലയിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസിന്റെ ബാസ്‌കിൻ ദ മാസ്ക് ക്യാമ്പയ്‌നിന്റെ ഭാഗമായി മാസ്‌ക് സൗജന്യമായി വിതരണം ചെയ്യും.
കണ്ടെയ്ൻമെൻറ് മേഖലകളിൽ ഒഴികെ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം നാളെ മുതൽ നിർത്തലാക്കാൻ തീരുമാനിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. യാത്രക്കാർ തിരിച്ചറിയൽ കാർഡ് കരുതണം. അത്യാവശ്യ കാര്യങ്ങൾക്ക് രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയിൽ മറ്റ് ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും പൊലീസ് പാസ് വാങ്ങേണ്ടതാണ്. അവശ്യ സർവീസായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മേഖലകളുമായി ബന്ധപ്പെട്ട് രാത്രി ഏഴിന് ശേഷം യാത്ര ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മാത്രം മതിയാകും. ഹോട്ടലിലും മറ്റും നിന്ന് രാത്രി പത്ത് മണി വരെ ഭക്ഷണം പാഴ്‌സലായി വാങ്ങാൻ അനുവാദം നൽകിയതായും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
Read Also: ബസ് ചാർജിൽ വർധന; മിനിമം നിരക്ക് കൂട്ടി
അതേസമയം കൊവിഡ് 19 ബാധയുണ്ടെന്ന് വ്യക്തമായിട്ടും അത് മറച്ചുവെച്ച് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുകയും അസുഖബാധ അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ലോക്ക് ഡൗൺ നീട്ടിക്കൊണ്ട് കേന്ദ്ര സർക്കാർ ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെൻറ് മേഖലയിൽ പൊലീസ് നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തി. ചെക്ക് പോസ്റ്റ്, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, തുറമുഖം എന്നിവിടങ്ങളിലും പരിശോധന കർശനമാക്കി. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാനുള്ള പൊലീസ് സംവിധാനം ശക്തിപ്പെടുത്തിയതായും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തനക്രമത്തിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടിയിൽ ഉള്ളവരുടെ എണ്ണം പകുതിയാക്കി കുറച്ചു കൊണ്ടുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നു. ഇതുമൂലം പൊലീസിന്റെ പ്രവർത്തനത്തിൽ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി തയാറാക്കിയ പൊലീസിന്റെ ഈ പ്രവർത്തനക്രമം അന്താരാഷ്ട്ര തലത്തിൽ നിന്നുതന്നെ പ്രശംസ നേടി കഴിഞ്ഞു.
lock down, police, face mask
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here