നിത്യഹരിതം ഈ ഓർമ്മകൾ

മലയാളത്തിന് ഒരേയൊരു നിത്യഹരിത നായകനേ ഉള്ളൂ,പ്രേം നസീർ.കാലമെത്ര കഴിഞ്ഞാലും നായകന്മാർ എത്ര വന്നുപോയാലും അതിന് മാറ്റമില്ല. അത്രയധികം അനുരാഗലോലമായി ഭാവതീവ്രമായി പ്രണയത്തെ വെള്ളിത്തിരയിലേക്ക് പകർത്താൻ കഴിഞ്ഞ അനുഭവമികവ് ഇന്ത്യൻ സിനിമയിൽത്തന്നെ വിരളം.ചിറിഞ്ഞിക്കൽ അബ്ദുൾഖാദർ എന്ന മലയാളത്തിന്റെ സ്വന്തം പ്രേനസീറിന്റെ ജന്മദിനമാണ് ഇന്ന്.
1952ൽ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ചിറയിൻകീഴുകാരൻ അബ്ദുൾഖാദർ മലയാളസിനിമാ ലോകത്ത് എത്തിയത്.രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയോടെ അദ്ദേഹം അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ് അബ്ദുൾ ഖാദർ പ്രേംനസീർ ആവുന്നത്. പേര് നിർദേശിച്ചതാവട്ടെ തിക്കുറിശ്ശി സുകുമാരൻ നായരും.പിന്നീടങ്ങോട്ട് പേരിനെ അന്വർഥമാക്കി പ്രണയരംഗങ്ങളിൽ അദ്ദേഹം നിറഞ്ഞാടി.നസീറിന്റെ മരംചുറ്റി പ്രേമം എന്ന പ്രയോഗം പോലും ആ സ്വീകാര്യതയിൽ നിന്ന് ഉണ്ടായതു തന്നെ.
600ലധികം ചിത്രങ്ങളിൽ പ്രേംനസീർ നായകനായി. ഇതിൽ 130 ചിത്രങ്ങളിലും നായിക ഒരാൾ തന്നെയായിരുന്നു,ഷീല. ഇത്രയധികം ചിത്രങ്ങളിൽ നായകനാവുകയും ഒരേ നായികയ്‌ക്കൊപ്പം ഇത്രയും ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത് ആ റെക്കോർഡ് തകർക്കാൻ ഇതുവരെയും ആർക്കും കഴിഞ്ഞിട്ടില്ല.
അഭിനേതാവ് എന്നതിലുപരി സിനിമാ മേഖലയുടെ നാട്യങ്ങളിൽ അഭിരമിക്കാത്ത വ്യക്തിത്വം കൂടിയായിരുന്നു പ്രേംനസീർ. തനിക്ക് നേരെയുള്ള ആരോപണങ്ങളെ കേട്ടില്ലെന്ന് നടിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. കൂടെയുള്ളവരെ സഹായിക്കാനും അവരുടെ കഷ്ടതകളിൽ ഒപ്പം നിൽക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. സിനിമാ മേഖലയിലേക്ക് കടന്നുവരുന്ന പുതുമുഖങ്ങളെ ഗുണദോഷങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനും അദ്ദേഹം ശ്രമിച്ചിരുന്നു.
1989 ജനുവരി 16ന് അമ്പത്തിയൊമ്പതാം വയസ്സിൽ പ്രേംനസീർ അന്തരിച്ചു.അദ്ദേഹത്തിന്റെ അന്ത്യത്തോടെ മലയാളസിനിമാലോകത്തിന് നഷ്ടമായത് ഒരു അതുല്യപ്രതിഭയെ മാത്രമല്ല,അന്യരോട് കരുതലും സ്‌നേഹവും കാട്ടിയിരുന്ന ഒരു നല്ല വ്യക്തിത്വത്തെക്കൂടിയാണ്.
Video Courtesy:Dr.Sajikumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here