ആൻണി ഇതൊക്കെ മുൻകൂട്ടി പറഞ്ഞിരുന്നു,1976ൽ!!
വർഷം 1976.ഗുവാഹട്ടിയിൽ എ.ഐ.സി.സി. സമ്മേളനം നടക്കുന്നു. അടിയന്തിരാവസ്ഥയെത്തുടർന്ന് പത്തുവർഷത്തേക്ക് തെരഞ്ഞെടുപ്പുകൾ നടത്തേണ്ട എന്ന പാർട്ടി തീരുമാനം വിവാദമായി കത്തിപ്പടരുന്ന സമയം. ഇന്ദിരാഗാന്ധിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള ധൈര്യം ആർക്കുമില്ലാ താനും. സഞ്ജയ് ഗാന്ധി യൂത്ത് കോൺഗ്രസിന്റെ നേതൃസ്ഥാനത്തെത്തുന്നതിനെ വിമർശിച്ച് ശബ്ദമുയർത്തിയതിന് പ്രിയരഞ്ജൻ ദാസ് മുൻഷി ഒറ്റപ്പെടൽ ഭീഷണിയിലും. യൂത്ത് കോൺഗ്രസ് എൻക്ലേവിൽ സഞ്ജയ് ഗാന്ധിയുടെ തകർപ്പൻ പ്രസംഗത്തിന് സദസ് സാക്ഷ്യം വഹിച്ചതിന് പിന്നാലെയാണ് എ.ഐ.സി.സി സമ്മേളനം.
കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ സമ്മേളനത്തിൽ മുഴങ്ങിയ ആ ശബ്ദം അറക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന എ.കെ.ആന്റണിയുടേതായിരുന്നു. കൂട്ടിനുണ്ടായിരുന്നതാവട്ടെ ഉമ്മൻ ചാണ്ടിയും വി.എം.സുധീരനും.നിർഭയത്വവും ദീർഘവീക്ഷണവും കൈമുതലാക്കിയ ആ ചെറുപ്പക്കാരൻ അതോടെ രാഷ്ട്രീയവൃത്തങ്ങളിൽ ശ്രദ്ധാ കേന്ദ്രമായി. കാലം മുന്നോട്ട് പോയി. എ.ഐ.സി.സി സമ്മേളനങ്ങൾ ഒരുപാട് കഴിഞ്ഞു. ചെറുതും വലുതുമായ ഗ്രൂപ്പ് പോരുകൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന് പുതുമയല്ലാതായി. അടിയന്തിരാവസ്ഥയ്ക്ക് മുന്നേ തുടങ്ങിയ ഗ്രൂപ്പ് രാഷ്ട്രീയം ഇന്ന് എത്തിനിൽക്കുന്നതെവിടെ എന്ന് അറിയാൻ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉണ്ടായ കോലാഹലങ്ങൾ മാത്രം നോക്കിയാൽ മതി.
ഇത്തവണയും സംഭവിച്ചത് അതു തന്നെ. സുഗമമായി പൊയ്‌ക്കോണ്ടിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ മാത്രം പോരാ എന്ന് തോന്നി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വി.എം.സുധീരനെ ദേശീയ നേതൃത്വം അവരോധിച്ചു. നയിക്കുന്നവനായും എതിർക്കുന്നവനായും ഡബിൾ റോൾ ഏറ്റെടുത്ത് ഉമ്മൻചാണ്ടിക്കും കൂട്ടർക്കും പരമാവധി പണി കൊടുക്കാൻ സുധീരൻ കിണഞ്ഞു ശ്രമിച്ചു. എന്നാൽ ഓരോ തവണയും അതൊക്കെ ബൂമറാങ്ങ് പോലെ തിരിച്ചടിച്ചു. പനമ്പള്ളിയെയും കരുണാകരനെയും വെല്ലുന്ന ഉമ്മൻ തന്ത്രങ്ങൾ അതിജീവിക്കാൻ സുധീരൻ പെടാപ്പാട് പെടുകയായിരുന്നു. അവസാനം കിട്ടിയ കച്ചിത്തുറുവായിരുന്നു സ്ഥാനാർഥി നിർണയം. അവിടെയും വിധി സുധീരന് എതിരായി. ഉമ്മൻചാണ്ടിയുടെ പവർഫുൾ സമ്മർദ്ദത്തിനു മുന്നിൽ ഹൈക്കമാൻഡിന് വഴങ്ങേണ്ടി വന്നു. ഇലയ്ക്കും മുള്ളിനും കേടില്ലാതെയുള്ള തന്ത്രപരമായ തീരുമാനമെന്നൊക്കെ പറഞ്ഞ് പ്രത്യക്ഷത്തിൽ ആശ്വസിക്കുന്നുണ്ടെങ്കിലും എല്ലാവർക്കുമറിയാം കാര്യങ്ങൾ ഇനി പഴയപോലെയാവില്ലെന്ന്.
സുധീരൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ടവരൊക്കെ വിജയിച്ചാൽ ഉമ്മൻചാണ്ടി ശരിയായിരുന്നുവെന്ന് സമ്മതിക്കേണ്ടി വരും.ഭരണത്തുടർച്ച കൂടി സാധ്യമായാൽ സുധീരൻ നാടുവിട്ടു പോവേണ്ടി വരുമെന്നാണ് അണിയറ സംസാരം. ഇനി മറിച്ചാണെങ്കിലോ,ഉമ്മൻ ചാണ്ടി അപ്രസക്തനാവും. രണ്ടായാലും കേട് കേരളത്തിലെ കോൺഗ്രസിനു തന്നെ. പണ്ട് എ.കെ.ആന്റണി കൊടുത്ത താക്കീത് ഒരിക്കൽ കൂടി ഓർത്തു നോക്കൂ. “കോൺഗ്രസിനെ ദുർബ്ബലമാക്കുകയാണെങ്കിൽ അത് കോൺഗ്രസുകാർ തന്നെയായിരിക്കും”.ഈ അവസരത്തിന് ഇതിലും യോജിച്ച പ്രസ്താവന മറ്റെന്താണുള്ളത്!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here