പുതുചരിത്രമെഴുതാൻ സധൈര്യം ഈ പെൺപോരാളികൾ

ബീഹാറിന്റെ ആകാശത്തുകൂടി വിമാനങ്ങൾ പറക്കുന്നത് അതിശയത്തോടെ നോക്കിനിന്ന ഭാവന കാന്ത് എന്ന എട്ടുവയസ്സുകാരിയുടെ ഏറ്റവും വലിയ സ്വപ്‌നം ഒരിക്കലെങ്കിലും വിമാനം പറത്തണം എന്നുള്ളതായിരുന്നു.16 വർഷങ്ങൾക്കിപ്പുറം ആ സ്വപ്‌നം സഫലമാവുകയാണ്,അതും ഇന്ത്യൻ ചരിത്രത്താളുകളിൽ പുതിയ അധ്യായം എഴുതിച്ചേർത്തുകൊണ്ട്.
രാജ്യത്തിന്റെ സൈനികചരിത്രത്തിൽ ആദ്യമായി യുദ്ധവിമാനത്തിന് വനിതാ പൈലറ്റുകളെ നിയമിക്കുകയാണ്. ഭാവന കാന്തിനെക്കൂടാതെ മോഹന സിംഗ്,ആവണി ചതുർവേദി എന്നിവരും ചരിത്രത്തിന്റെ ഭാഗമാകുന്നു. നാളെ ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമിയിലാണ് ചുതലയേൽക്കൽ ചടങ്ങ്.കേന്ദ്രപ്രതിരോധമന്ത്രി മനോഹർ പരീക്കർ 22 വനിതാ ട്രെയിനികൾ അടക്കം 129 പേർക്ക് പ്രസിഡന്റ്‌സ്‌കമ്മീഷൻ ബിരുദം സമ്മാനിക്കും. മൂന്നു വനിതാ പൈലറ്റുകൾ ഫൈറ്റർ പൈലറ്റുകളായി മാറുന്നു എന്നതുകൊണ്ടു തന്നെ ഈ ചടങ്ങ് ഇന്ത്യൻ വ്യോമസേനയ്ക്കും നിർണായകമാവുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് വനിതകളെ ഫൈറ്റർ പൈലറ്റുമാരാക്കാൻ തീരുമാനമായത്. തുടർന്ന് എട്ട് പേർ പ്രത്യേകപരിശീലനം നേടിയെങ്കിലും പരീക്ഷകൾക്ക് ശേഷം പ്രവേശനം നേടാനായത് മൂന്നു പേർക്ക് മാത്രമാണ്. ബിരുദദാനചടങ്ങിനു ശേഷം സൂപ്പർസോണിക് യുദ്ധവിമാനങ്ങൾ പറത്തുന്നതിനു തൊട്ടുമുമ്പുള്ള മൂന്നാംഘട്ട പരിശീലനത്തിനായി ഇവർ കർണാടകയിലെ ബിഡാറിലേക്ക് പോകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here