ന്യൂസ് ചാനൽ യുഗം അവസാനിക്കുകയാണോ???

ഈയടുത്ത കാലം വരെ പുതുതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമം ടെലിവിഷനായിരുന്നു.വാർത്തകൾ തത്സമയം അറിയിക്കാൻ ചാനലുകൾ മത്സരിച്ചപ്പോൾ യുവതലമുറ ആ വേഗതയ്‌ക്കൊപ്പമെത്തി. രാഷ്ട്രീയമോ,സാംസ്‌കാരികമോ,കുറ്റകൃത്യമോ എന്തു സംബന്ധിക്കുന്ന വാർത്തയുമായിക്കോട്ടെ അറിഞ്ഞാലുടൻ സ്ഥിരീകരണത്തിനായി ഉടൻ ടിവി റിമോട്ടിൽ കയ്യമർത്തുന്നത് പതിവാക്കി. എന്നാൽ,ആ കാലം പോയെന്നാണ് പുതിയ സർവ്വേഫലങ്ങൾ വ്യക്തമാക്കുന്നത്.
ലോകമെമ്പാടുമുള്ള 26 രാജ്യങ്ങളിലെ യുവാക്കളിൽ റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡി ഓഫ് ജേണലിസം റിസർച്ചാണ് പഠനം നടത്തിയത്. സർവ്വേഫലം പറയുന്നത് യുവാക്കൾ ഇന്ന് വാർത്തയറിയാൻ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന മാധ്യമം മൊബൈൽ ഫോൺ ആണെന്നാണ്. യുവാക്കളും സ്ത്രീകളും സോഷ്യൽമീഡിയയെ വാർത്താമാധ്യമമായി കാണുന്നതാണ് ഈ മാറ്റത്തിന് കാരണം.44 ശതമാനം പേർ വാർത്തകൾക്കായി ഫെയ്‌സ്ബുക്കിനെ ആശ്രയിക്കുമ്പോൾ 19 ശതമാനം പേർ ആശ്രയിക്കുന്നത് യൂ ട്യൂബിനെയാണ്.10 ശതമാനം പേർ ട്വിറ്റർ ഉപയോഗിക്കുമ്പോൾ ഇൻസ്റ്റഗ്രാം,ലിങ്കഡ് ഇൻ എന്നിവയെ ആശ്രയിക്കുന്നത് മൂന്ന് ശതമാനം പേരാണ്.
കൂടുതൽ ആകർഷകമായി അവതരിപ്പിക്കുന്നതും വായിക്കാൻ എളുപ്പമായതും സോഷ്യൽ മീഡിയയിലൂടെയുള്ള വാർത്തകളുടെ സ്വീകാര്യത വർധിപ്പിക്കുന്നതായാണ് പഠനം വെളിവാക്കുന്നത്.36 ശതമാനം ആളുകളും ഒരിക്കൽ വായിച്ച അല്ലെങ്കിൽ കേട്ടറിഞ്ഞ വാർത്തയുടെ പുതിയ അപ്‌ഡേഷനുകൾക്കായാണ് ഫേസ്ബുക്കിനെ ആശ്രയിക്കുന്നത്. 22 ശതമാനം ആളുകൾ തങ്ങളുടെ സുഹൃത്തുക്കൾ ഫോളോ ചെയ്യുന്ന വാർത്തകളെ പിന്തുടരുകയാണ് ചെയ്യുന്നതെന്നും സർവ്വേഫലം പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here