നിയമവിരുദ്ധമായി നിർമ്മിച്ച വൈദ്യുത കമ്പിവേലിയിൽ തട്ടി ആന ചരിഞ്ഞു
പശ്ചിമ ബംഗാളിലെ അലിപുർധർ ജില്ലയിൽ വൈദ്യുത കമ്പിവേലിയിൽ തട്ടി ആന ചരിഞ്ഞു. കൃഷിയിടങ്ങളിലെ ആന ശല്യത്തെ തുടർന്ന് കർഷകർ നിർമ്മിച്ച കമ്പിവേലിയിൽതട്ടിയാണ് അപകടമുണ്ടായത്. എന്നാൽ കർഷകർ നിയമ വിരുദ്ധമായി അമിത വൈദ്യുത പ്രവാഹത്തോടെയാണ് കമ്പിവേലികൾ നിർമ്മിച്ചിരിക്കുന്നത്.
ഈ വർഷം മാത്രം അഞ്ച് ആനകൾക്കാണ് സമാനമായ സംഭവങ്ങളിൽ ജീവൻ നഷ്ടമായത്. കമ്പിവേലിനിർമ്മിച്ച പ്രദേശത്തിന്റെ ഉടമസ്ഥനെതിരെ പോലീസ് എഫ്‌ഐആർ റെജിസ്റ്റർ ചെയ്ത് കേസ് എടുത്തിട്ടുണ്ട്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനവകുപ്പ് ഉദ്യോഗസ്ഥർ ചരിഞ്ഞ ആനയെ കണ്ടെത്തിയെങ്കിലും ബാഹ്യമായ മുറിവുകളൊന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണം വൈദ്യുതാഘാതംകൊണ്ടാണെന്ന് ഉറപ്പിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ റജിബ് റോയ് പറഞ്ഞു.
ആനകൾ കൊല്ലപ്പെടുന്നത് ദു:ഖകരം തന്നെ എന്നാൽ അതിൽ ബാക്കിയാവുന്ന മനുഷ്യരേയും ഓർക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. ആന ചരിയുമ്പോൾ വേദനിക്കുന്നവർ ആനകൾ കാരണം കൊല്ലപ്പെടുന്ന മനുഷ്യരെ ഓർക്കുന്നില്ല. ഇത് ഇല്ലാതാക്കാൻ തീർച്ചയായും നടപടികൾ വേണമെന്നും മമത പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here