ക്രഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്നത് നിരോധിച്ചേക്കും

ക്രഡിറ്റ് കാർഡ് ഇടപാടുകൾക്ക് വ്യാപാരികൾ ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുന്നത് യുഎഇയിൽ നിരോധിക്കാൻ സാധ്യത. ആരോഗ്യ , വിദ്യാഭ്യാസ മേഖലയിൽ സമാനമായ നിരോധനം നിലവിൽവന്ന സാഹചര്യത്തിലാണ് യുഎഇ സമ്പൂർണ്ണ നിരോധനത്തിനൊരുങ്ങുന്നത്.
ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ വഴി ഇടപാട് നടത്തുമ്പോൾ ചിലല സ്ഥാപനങ്ങൾ അധികഫീസ് ഈടാക്കുന്നുണ്ട്. ഇത് പൂർണ്ണമായും നിരോധിക്കുന്നതിനുള്ള നടപടി പരിഗണനയിലാണെന്ന് ഉപഭോക്തൃകാര്യ ഉന്നതസമിതി വ്യക്തമാക്കി. കാർഡ് ഇടപാടുകളിൽ വ്യാപാരികളിൽനിന്ന് കുറഞ്ഞ ഫീസ് ഈടാക്കാൻ നിയമ പ്രകാരം ബാങ്കുകൾക്ക് അധികാരമുണ്ട്. എന്നാൽ ഇത് മൊത്തം ഇടപാട് തുകയുടെ രണ്ട് ശതമാനത്തിൽ കൂടാനും പാടില്ല.
വ്യാപാരികൾ ഉപഭോക്താക്കളിൽനിന്ന് ഫീസ് ഈടാക്കുന്നത് സെൻട്രൽ ബാങ്ക് ചട്ടങ്ങൾക്ക് എതിരാണ്. അതിനാൽ നേരത്തേ ആരോഗ്യം, വിദ്യാഭ്യാസം, വ്യോമയാനം എന്നീ മേഖലകളിലെ കാർഡ് ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കുന്നത് നിരോധിച്ചിരുന്നു. ഇത് മറ്റു മേഖലയിലും കർശനമായി നടപ്പാക്കുന്നത് ചർച്ചചെയ്തുവരികയാണെന്ന് ഉപഭോക്തൃകാര്യ ഉന്നതാധികാര സമിതി പറഞ്ഞു. എന്നാൽ എന്ന് മുതൽ നിരോധനം നടപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here