വീണാ ജോർജിന്റെ വിജയം റദ്ദാക്കാനുള്ള ഹരജി ഹൈക്കോടതിയിൽ

ആറൻമുള എംഎൽഎ വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചെന്നും സാമുദായിക പ്രീണനം നടത്തി വോട്ടർമാരെ സ്വാധീനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.
ആറൻമുള നിയോജക മണ്ഡലത്തിലെ വോട്ടറായ വിആർ സോജിയാണ് ഹരജി നൽകിയത്. ദുബൈയിലെ ഒരു കമ്പനിയുടെ പേരിലുള്ള ഭർത്താവിന്റെ നോൺ റെസിഡന്റ് ഓർഡിനറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച നിനരങ്ങൾ സത്യവാങ്മൂലത്തിലെ ഫോം നമ്പർ 26ൽ വീണ പരാമർശിച്ചിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.
ഇന്ത്യയിലും പുറത്തും ഒരേപോലെ കൈകാര്യം ചെയ്യാവുന്ന അകൗണ്ട് പത്തനംതിട്ടയിലെ ചന്ദനപ്പള്ളിയിലെ ഫെഡറൽ ബാങ്ക് ശാഖയിലാണ് ഉള്ളത്. ഭർത്താവിന്റെ പേരിലുള്ള ഹൗസിങ്ങ് ലോൺ സംബന്ധിച്ച വിവരങ്ങൾ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. എന്നാൽ ഈ വായ്പ വ്യക്തമാക്കിയിട്ടില്ല ഈ അക്കൗണ്ടിലാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളതെന്നും ഹരജിയിൽ ആരോപിക്കുന്നു.
പള്ളിയിലെ കുരിശിനടുത്ത് പ്രാർത്ഥനാ നിരതയായി നിൽക്കുന്ന വീണയുടെ ചിത്രം ഫെയ്‌സ്ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. ഇത് തന്റെ സഹപാഠിയായിരുന്നയാൾ പോസ്റ്റു ചെയ്തതാണെന്നാണ് വീണ വിണ വിശദീകരിച്ചത്. എന്നാൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഭാഗമായ വീണയുടെ ഭർത്താവ് സെക്രട്ടറിയായിരിക്കുന്ന അസോസി യേഷന്റെ മാനേജിങ് കമ്മിറ്റിയംഗമാണ് ഈ ചിത്രം പോസ്റ്റു ചെയ്തതെന്നും ഇത് സാമുദായികമായി വോട്ടുതട്ടാൻ വീണയുടെ അറിവോടെ ചെയ്തതാണെന്നും ഹർജിയിൽ ആരോപിക്കുന്നു. വീണയ്ക്കുവേണ്ടി അഖില മലങ്കര അൽമായ വേദി ലഘുലേഖകളും ചിത്രങ്ങളും വിതരണം ചെയ്തിരുന്നു. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെയും മറ്റ് നിയമങ്ങളുടെയും ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here