വായ്പ തിരിച്ചുപിടിക്കാൻ ബാങ്കുകൾ ‘മസിൽ’ പ്രയോഗിക്കരുതെന്ന് ഹൈക്കോടതി

വായ്പ തിരിച്ചുപിടിക്കാൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കയ്യൂക്ക് പ്രയോഗിക്കരുതെന്ന് ഹൈക്കോടതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ സ്മാർട്ട് സെക്യൂരിറ്റി ആൻഡ് സീക്രട്ട് സർവ്വീസ് ഏജൻസി നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ പരാമർശം.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ തിരിച്ചുപിടിക്കാൻ ഇടപാടുകാരെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നത് തടയാൻ റിസർവ് ബാങ്ക് ഗവർണറോടും കോടതി നിർദ്ദേശിച്ചു.
വായ്പ കിട്ടാക്കടം തിരിച്ചുപിടിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയോഗിച്ച ഏജൻസിയാണ് സ്മാർട്ട് സെക്യൂരിറ്റി ആന്റ് സീക്രട്ട് സെക്യൂരിറ്റി ഏജൻസി.
ഇവർ ഇടപെട്ട് നടത്തിയ കേസിൽ നൽകേണ്ട അഞ്ച് ശതമാനം കമ്മീഷൻ നൽകിയില്ലെന്ന ഹരജിയിലാണ് കോടതി നിരീക്ഷണം.
വായ്പ തിരിച്ചടയ്ക്കാത്ത ഇടപാടുകാരനെ ഏജൻസി സമീപിച്ചതിനുശേഷം തിരിച്ചടയ്ക്കുകയാണെങ്കിൽ തുകയുടെ അഞ്ച് ശതമാനം നൽകണമെന്നതാണ് ഇരുകൂട്ടരും തമ്മിൽ ഉടമ്പടി ഒപ്പുവെച്ചിട്ടുണ്ടെന്നും ഏജൻസി ഹൈക്കോടതിയെ അറിയിച്ചു. ബാങ്കുകൾ ഇത്തരം രീതികൾ പ്രയോഗിക്കുന്നത് ആശാസ്യകരമല്ലെന്ന് കോടതി വിലയിരുത്തി.
വ്യക്തമായ നിയമവും കൃത്യമായി പ്രവർത്തിക്കുന്ന നീതിന്യായ സംവിധാനവുമുള്ള ഒരു ജനാധിപത്യരാജ്യത്ത് വായ്പ തിരിച്ചുപിടിക്കാൻ ബാങ്ക് ‘മസിൽമാനെ’ ഉപയോഗിക്കുന്നത് നിയമത്തിനെതിരാണ്. നീതിന്യായ വ്യവസ്ഥയ്ക്ക് വേഗം പോരാത്തത് ഇതിനൊരു കാരണമായിരിക്കാം. എങ്കിൽപോലും ഈ രീതി അംഗീകരിക്കാനാകില്ല. ബാങ്കുകളുടെ വായ്പ വ്യവസ്ഥാപിത മാർഗത്തിലൂടെയല്ലാതെ തിരിച്ചുപിടിക്കാൻ ശ്രമിക്കരുത്. ഇത് നിയമവിരുദ്ധമാണെന്നുമാത്രമല്ല, അധാർമികവും പൊതുജന താൽപര്യങ്ങൾക്ക് എതിരുമാണെന്ന് കോടതി നിരീക്ഷിച്ചു.
സമീപകാലത്ത് വിദ്യാഭ്യാസ വായ്പാ തിരിച്ചടവിന് പൊതുമേഖലാ ബാങ്കുകൾതന്നെ സ്വകാര്യ ധനകാര്യ കുത്തകകളുടെ സേവനം തേടുന്നത് വിവാദമുയർത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here