പശുക്കളുടെ ശ്രദ്ധയ്ക്ക് ഇന്ത്യൻ പശുവല്ലേൽ കഴുത്തിൽ കത്തി വീഴും

പാൽ തരുന്ന എല്ലാ പശുക്കളേയും ഗോമാതാവായി കാണാനാകില്ലെന്ന് ഗുജ്റാത്തിലെ ഗോശാലകൾ. ഇന്ത്യയിലെ തനത് പശുക്കൾക്ക് മാത്രം ആ വിശുദ്ധ പദവി നൽകിയാൽ മതിയെന്നാണ് ഇവരുടെ പുതിയ തീരുമാനം.
ജഴ്സി, സിന്ധി തുടങ്ങിയ സങ്കരയിനങ്ങളെയും ഇറക്കുമതി ചെയ്യുന്നവയുമായ പശുക്കളെ ഇനി മുതൽ മാതാവെന്ന് വിളിക്കേണ്ടതില്ലെന്നാണ് അഹമ്മദാബാദിനടുത്ത് ആനന്ദ് ടൗണിന് സമീപത്തെ ബക്രോൾ ഗ്രാമത്തിലെ ബാസുരി ഗോശാലയാണ് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച ബാനറുകളും പരസ്യ ബോർഡുകളുമടക്കം നഗരങ്ങളിൽ ഉയർന്നു കഴിഞ്ഞു.
ഇന്ത്യൻ പശുക്കളെ പരിപാലിക്കുന്നത് മാത്രമേ പുണ്യമായി കാണേണ്ടതുള്ളൂവെന്നും മറ്റെല്ലാ പശുക്കളെയും പാൽ തരുന്ന ജീവികളായി കണ്ടാൽ മതിയെന്നുമാണ് പോസ്റ്ററുകൾ പറയുന്നത്. ഇന്ത്യൻ പശുക്കളുടെ ഉൽപ്പന്നങ്ങളായ പാൽ, മൂത്രം, ചാണകം എന്നിവയ്ക്ക് മാത്രമാണ് ഔഷധ ഗുണമുള്ളുവെന്നും വിദേശ സങ്കരയിനങ്ങൾക്ക് ഇത്തരം ഗുണങ്ങളില്ലെന്നും മുന്നറിയിപ്പും നൽകുന്നു.
ജേഴ്സി ഇനങ്ങൾ കൂടുതൽ പാൽ തരുമെങ്കിലും അവയുടെ പാലിന് ഗുണം കുറവാണ്. ഇന്ത്യൻ പശുക്കളുടെ പാലിൽ മനുഷ്യരുടെ ആരോഗ്യത്തിന് ഗുണകരമായ എ2 എന്ന മാസ്യം അടങ്ങിയിട്ടുണ്ടെന്നും അതേസമയം, സങ്കരയിനങ്ങളുടെ പാലിൽ ആരോഗ്യത്തിന് ഹാനികരമായ എ1 എന്ന മാംസ്യമാണ് ഉള്ളതെന്നുമാണ്
പ്രചാരണം.
അഹ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽനിന്ന് ആരംഭിക്കാനിരിക്കുന്ന രഥയാത്രയുടെ മാർഗങ്ങളിലെല്ലാം ഗോശാലകളുടെ വക ഇത്തരം ബാനറുകൾ സ്ഥാപിച്ചിട്ടുണ്ട്. തന്റെ വക ഇത്തരത്തിലുള്ള ആറ് പരസ്യ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ബാൻസുരി ഗോശാലയുടെ ഉടമസ്ഥൻ രാജു പട്ടേൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here