Advertisement

‘പടച്ചോന്റെ ചിത്രപ്രദർശനം’ വായിക്കാം

July 27, 2016
Google News 1 minute Read

പടച്ചോന്റെ ചിത്രപ്രദർശനം എന്ന് കഥയ്ക്ക് പേരിട്ടതിനാണ് എഴുത്തുകാരൻ പി.ജിംഷാർ മർദ്ദനത്തിന് ഇരയായത്.ദൈവനിന്ദ ആരോപിച്ചായിരുന്നു ഒരുകൂട്ടം ആളുകൾ ജിംഷാറിനെ മർദ്ദിച്ചത്. 2014ൽ ശാന്തം മാസിക പ്രസിദ്ധീകരിച്ച കഥയാണ് പടച്ചോന്റെ ചിത്രപ്രദർശനം. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന തന്റെ കഥാസാമാഹാരത്തിനും ജിംഷാർ ഈ പേരിടുകയായിരുന്നു.

കഥ വായിക്കാം……

പടച്ചോന്റെ ചിത്രപ്രദർശനം

 

1
വെള്ളിക്കോലുകൊണ്ട് അസ്മാബി ബാര്‍ബി പാവയുടെ ഉണ്ടക്കണ്ണില്‍ ഒരു വര വരച്ചു. കുഞ്ഞുന്നാളില്‍ വട്ടുകളിക്കാന്‍ കളം വരയ്ക്കുന്നമാതിരി. ഈര്‍ക്കിലിയുടെ കടഭാഗംപോലെ തടിച്ച വെള്ളിക്കോലില്‍ സുറുമ പറ്റിപ്പിടിച്ചിരുന്നു. അതു കണ്ട പാവക്കുട്ടിയുടെ കണ്ണുകള്‍ ഒന്ന് പിടയ്ക്കുകയും പിന്നെ തണുത്ത് തണുത്ത് ഒരു മഞ്ഞുതുള്ളിയെ ഒളിപ്പിക്കുകയും ചെയ്തു. സുറുമയെഴുതിയ പാവക്കുട്ടിയുടെ മുഖം സൂക്ഷിച്ചുനോക്കിയപ്പോള്‍ ഒരു പൂച്ചക്കുട്ടിയായി മാറിയിരിക്കുന്നു. സംശയം തോന്നി അവള്‍ ഒന്നുകൂടി നോക്കി. നോമ്പിന് പായസം വെക്കാന്‍ നുറുക്കിവെച്ച സേമിയ ചുണ്ടിന്റെ വശങ്ങളില്‍ തിരുകിവെച്ച് ഉണ്ടാക്കാറുള്ള മീശപോലെ തുറിച്ച് നില്‍ക്കുന്ന മീശയുണ്ട്. പിന്നെ വളരെ ചെറുതായ പുലീടെ മുഖവും. എന്നാലും ഒരു ഉറപ്പില്ലായ്മ. അസ്മാബി പതിയെ വിരലുകള്‍ നീട്ടി. പാവക്കുട്ടിയുടെ മുഖത്ത് പരതി നടന്ന വിരലുകളെ രോമങ്ങള്‍ തൊട്ടുനോക്കുന്നില്ല. ഇത് പൂച്ചയല്ല. വേറെ എന്തോ ആണ്?
”കുഞ്ഞിമ്മാ, പെരിങ്ങോട്ട്ക്ക് പോകുമ്പൊ ഈ പൂച്ചനെ ഞാന്‍ കൊണ്ടോവട്ടേ?”
”അന്റെ ഉമ്മ കേക്കണ്ട, ഇതിനെ കൊഞ്ചിക്ക്ണതിന് ഇന്നെ ചീത്ത പറേണ ആളാ അന്റെ ഉമ്മ.”
താത്താന്റെ മോന്‍ യാസിറായിരുന്നു പൂച്ചനെ കുളിപ്പിക്കാനും കണ്ണെഴുതിക്കൊടുക്കാനും പൊട്ടുതൊടീക്കാനും അങ്ങനെ തന്റെ എല്ലാ കളിക്കും കൂട്ടുണ്ടായിരുന്നതെന്ന് അവള്‍ ഓര്‍ത്തു. വീണ്ടും ഡപ്പിയില്‍നിന്ന് ഒരു തോണ്ട് സുറുമയെടുത്ത് അസ്മാബി പാവക്കുട്ടിയുടെ കണ്ണില്‍ തേച്ചു. തണുപ്പു കൊണ്ട് അവള്‍ മെല്ലെ കണ്ണടച്ചു. സുറുമപ്പൊടികള്‍ കണ്ണിലെ നീലനിറത്തെ കറുപ്പിച്ചു.
”കുഞ്ഞിമ്മാക്ക് വട്ടാണ്. മക്കളെ ഒറക്ക്ണപോലെ ആരെങ്കിലും പൂച്ചനെ ഒറക്കോ?”
യാസിറിന്റെ കുഞ്ഞുശബ്ദം വല്ലാത്ത മുഴക്കത്തോടെ മുറിയില്‍ പ്രതിധ്വനിച്ചു. ചെരിഞ്ഞു കിടന്ന് പാവക്കുട്ടിയെ ഉറക്കുന്ന അവളെ ആ ശബ്ദം വല്ലാതെ ഞെട്ടിച്ചുകളഞ്ഞു. അങ്കലാപ്പോടെ അസ്മാബി എഴുന്നേറ്റു. ചകിരിനാര് പോലുള്ള മുടിയില്‍ വിരലുടക്കിയതറിഞ്ഞ് അവളൊന്ന് കുനിഞ്ഞു. പിടിച്ച് വലിക്കുന്ന മുടിയിഴകളില്‍നിന്നും വളരെ പതുക്കെ വിരല്‍പോലുമറിയാതെ അവള്‍ മുടിയെ സ്വതന്ത്രയാക്കി. നെറ്റിത്തടത്തില്‍ തലോടി ഒരു ഉമ്മകൊടുത്തു. ബെഡ്‌ലാബിന്റെ നീലവെളിച്ചത്തില്‍ സഫമോളുറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തി.
”അക്ബര്‍ക്കാ മോള്‍ടെ മേത്ത്ക്ക് ഉരുളല്ലേ, ഞാനൊന്ന് ബാത്ത്‌റൂമില് പോയി വരാം.”
”ഉം.” അയാളൊന്ന് മൂളിക്കൊണ്ട് പാവക്കുട്ടിയുടെ നേര്‍ക്ക് തിരിഞ്ഞുകിടന്നു. പതിയെ പാവക്കുട്ടിയുടെ വീതിയുള്ള നെറ്റിത്തടത്തിലും കവിളിലും തലോടി. തുളുമ്പിയ കണ്ണുകള്‍കൊണ്ട് അയാള്‍ പാവക്കുട്ടിയെ അടിമുടിയൊന്ന് നോക്കി. ഒട്ടും തിടുക്കപ്പെടാതെ ഒച്ചയുണ്ടാക്കാതെ ഒരിറ്റ് കണ്ണുനീര്‍ പാവക്കുട്ടിയുടെ നെറ്റിത്തടത്തില്‍ വീണ് പരന്നു. അയാളില്‍നിന്ന് ഒരു ദീര്‍ഘനിശ്വാസം പറന്നുപോയി. ഉറക്കത്തില്‍ താന്‍ ഉമ്മവെച്ചതിന്റെ ചെറുചൂട് മോളുടെ നെറ്റിയിലുണ്ടോ എന്ന് ഉറപ്പുവരുത്തി ഒരു നിമിഷം അയാള്‍ ഭാര്യയുടെ വേഷത്തിലേക്ക് രൂപം മാറി.
ബക്കറ്റിലേക്ക് വെള്ളം ശക്തിയായി വീണുകൊണ്ടിരുന്നു. ഒരു പെരുമഴയുടെ താളത്തില്‍ തുടങ്ങി പെയ്തുതോര്‍ന്ന പ്രതീതിയോടെ ബാത്ത്‌റൂമില്‍നിന്നുള്ള ശബ്ദപ്രവാഹം നിലച്ചു. ക്ലോക്കിലെ ടിക്…ടിക്…ശബ്ദം മാത്രം. കുറച്ചുനേരം അങ്ങനെ ചെവിയോര്‍ത്ത് കിടന്നപ്പോള്‍ തനിക്കും ഭാര്യയെപ്പോലെ സമനില തെറ്റുമെന്ന് അക്ബറിന് തോന്നി.
”അസ്മൂ, കഴിഞ്ഞില്ലേ.”
”ആ കഴിഞ്ഞു.”
അവള്‍ വാതില്‍ തുറന്നപ്പോള്‍ അരണ്ടവെളിച്ചത്തിലും കരഞ്ഞുകലങ്ങിയ മുഖം അയാള്‍ വ്യക്തമായി കണ്ടു. എന്നാല്‍ അയാളെ നോക്കുകപോലും ചെയ്യാതെ അവള്‍ എഴുന്നേറ്റിടത്ത് ചെന്ന് കിടന്നു. പാവക്കുട്ടിയുടെ പുറത്ത് തട്ടിക്കൊണ്ട് അവളൊരു താരാട്ട് ഓര്‍ത്തെടുത്തു.
”അസ്ബീ റബ്ബീ സല്ലള്ളാ
നൂറ് മുഹമ്മദ് സല്ലള്ളാ…
കോഴി വാ, മക്കള് വാ,
കൊത്തിതിന്നാന്‍ ചുണ്ടലി വാ…
ഉമ്മാന്റെ മോള് ഉറങ്ങിക്കോ,
അസ്ബീ റബ്ബീ…”
മോളും ഉമ്മയും ഉറങ്ങി. അവര്‍ക്ക് കാവല്‍ കിടന്നുകൊണ്ട് അക്ബര്‍ ചെവിയോര്‍ത്തു. ശൂ… എന്ന് നീട്ടിവിളിച്ച് കറങ്ങുന്ന ഫാനും ടിക് ടിക് എന്നു കരയുന്ന ക്ലോക്കും അറവനമുട്ടിന്റെ താളത്തില്‍ കൊട്ടിക്കേറാന്‍ തുടങ്ങി. ശൈയ്ഹ്, ശൈയ്‌ഹേ എന്ന വിളിക്കൊപ്പം ചെവിയിലേക്ക് പതിനായിരക്കണക്കിന് വാഹനങ്ങള്‍ ഒന്നിച്ച് ഹോണടിച്ച് പാഞ്ഞു വരുന്നു. അക്ബര്‍ രണ്ട് കയ്യുംകൊണ്ട് ചെവിയമര്‍ത്തി. കണ്ണുകള്‍ ഇറുക്കിയടച്ചു.
”എന്തൊര് ഒറക്കാത്, സമയെത്രായെന്ന് അറിയോ? ണീറ്റേ.” അക്ബര്‍ അസ്മാബിയുടെ വിളികേട്ട് ഉണര്‍ന്നു. തലക്കാമ്പുറത്ത് വെച്ചിരുന്ന ഫോണെടുത്ത് കീപ്പാഡമര്‍ത്തി. വളരെ ചെറിയൊരു ഉണര്‍ച്ചയോടെ മൊബൈല്‍ഫോണ്‍ സമയം പറഞ്ഞുകൊടുത്തു 10.32 മാ. അയാള്‍ എഴുന്നേറ്റ് ബാത്ത്‌റൂമിലേക്ക് പോയി. അവള്‍ അടുക്കളയിലേക്കും.
പല്ലുതേപ്പും കുളിയുമൊക്കെ വേഗത്തില്‍ കഴിച്ച് അയാള്‍ തീന്‍മേശയ്ക്ക് മുമ്പിലെത്തി. ചായകുടിക്കുമ്പോഴും പുട്ട് തിന്നുമ്പോഴും ഇന്ന് മീറ്റിങ്ങില്‍ സംസാരിക്കാനുള്ള വാക്കുകള്‍ ഓര്‍ത്തെടുക്കുകയായിരുന്നു. ബി.ഒ.ടി. പാത വികസന സമരമുന്നണിയുടെ പ്രവര്‍ത്തകരുമായി കളക്ടര്‍ ഉച്ചയ്ക്കുശേഷം ചങ്കുവെട്ടിയില്‍ ഒരു മീറ്റിങ് വെച്ചിട്ടുണ്ട്. മീറ്റിങ്ങില്‍ അതിശക്തമായി പാതയിരട്ടിപ്പിക്കലിനെ എതിര്‍ക്കണമെന്ന് അയാള്‍ നിശ്ചയിച്ചുറപ്പിച്ചു. ഇനിയും റോഡിന് വീതി കൂട്ടിയാല്‍ വീട് നഷ്ടമാകും. ഇപ്പോള്‍ മുറ്റമേ പോയിട്ടുള്ളൂ. ഇനി വീടുകൂടി പോയാല്‍? അതൊന്നും ഓര്‍ക്കാന്‍കൂടി വയ്യ. അയാള്‍ പുട്ടും പപ്പടവും കൂട്ടിക്കുഴച്ച് വായിലേക്ക് കൊണ്ടുപോയി. രണ്ട് പിടി വായിലിട്ടതോടെ ഓക്കാനം വന്ന് അയാള്‍ എഴുന്നേറ്റു.വീടിന്റെ തെക്ക് ഭാഗത്തുള്ള കോണിവഴി അക്ബര്‍ ടെറസ്സിന്റെ മണ്ടയിലെത്തി. ഏറെ നേരം തപ്പിപ്പിടിച്ച് കണ്ടെത്തിയ ആക്‌സോ ബ്ലെയ്ഡില്‍ തൊട്ടുനോക്കി ഇടയ്ക്കിടെ മൂര്‍ച്ച നോക്കി. ഡി.ടി.എച്ച്.ന്റെ വള്ളിയും വയറും അയാള്‍ വേര്‍പ്പെടുത്തി. അസ്മൂന്റെ കണ്ടന്‍പൂച്ച മാന്തിപ്പൊളിച്ചിട്ട മെത്തപോലെ കേബിള്‍ വയറുകള്‍ ചിന്നിച്ചിതറി പോയിരിക്കുന്നെന്ന് അയാള്‍ക്ക് തോന്നി. പെട്ടെന്നുതന്നെ അയാള്‍ മനസ്സിനെ തിരുത്തി. പറിച്ച് വലിച്ചിട്ട പോത്തിന്റെ കുടല്‍മാലയാണ് അതെന്ന് അയാള്‍ മനസ്സിനെ വിശ്വസിപ്പിച്ചു. ശത്രുവിനോടുള്ള പ്രതികാരം തീര്‍ത്തപ്പോള്‍ പേടിപ്പെടുത്തുന്ന ശബ്ദങ്ങളില്‍നിന്നും കാഴ്ചകളില്‍നിന്നും താനും അസ്മയും രക്ഷപ്പെട്ടിരിക്കുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു.
അയാള്‍ ടെറസ്സില്‍നിന്ന് മുറ്റത്തേക്ക് നോക്കി. സോപ്പുപെട്ടിയുടെ വലിപ്പത്തില്‍ വാഹനങ്ങള്‍ മുറ്റത്തൂടെ ചീറിപ്പായുന്നു. സോപ്പുപെട്ടികളല്ല. അവയെല്ലാം സഫമോളുടെ കളിക്കോപ്പുകളാണ്. അതൊന്നുമല്ല വണ്ടികളൊക്കെ ആനകളാണ്. കാലിനടിയിലിട്ട് അവ നമ്മളെ ചവിട്ടിയരയ്ക്കും.തന്റെ കുട്ടിക്കാലത്ത് കണ്‍മുന്നിലെ ഈ റോഡിന് ഇത്രയ്‌ക്കൊന്നും വീതിയുണ്ടായിരുന്നില്ല. കൂട്ടുകാരോടൊത്ത് ചട്ടിപന്തും ക്രിക്കറ്റും കളിച്ചത് ആ മുറ്റത്തുവെച്ചായിരുന്നു. അന്ന് റോഡായിരുന്നു ബൗണ്ടറിലൈന്‍. അല്ലെങ്കിലും റോഡുകള്‍ യാത്രകളുടെ അതിരുകളിലേക്കുള്ള പാലങ്ങളാണല്ലോ? അക്ബര്‍ ഒന്നു ചുമച്ചു. വായില്‍ നിറഞ്ഞ കഫം തുപ്പിക്കളഞ്ഞു. ദേഷ്യപ്പെട്ടുകൊണ്ട് കഫം റോഡിന്റെ മുഖത്തേക്ക് പതിച്ചു.
അസ്മാബി പ്രസവിച്ച് കിടക്കുമ്പോഴാണ് ബി.ഒ.ടി.ക്കാര്‍ പാത വികസനത്തിന് അളവെടുപ്പ് തുടങ്ങിയത്. സഫമോള് പിടിച്ച് നടക്കാന്‍ തുടങ്ങിയപ്പോഴേക്കും റോഡുപണി കഴിഞ്ഞിരുന്നു. അതിവേഗമായിരുന്നു വികസനത്തിന്റെ വരവ്. ഞങ്ങളുടെ മുറ്റത്തും അവര്‍ വികസനത്തിന്റെ കല്ല് പാകി. ഉമ്മറത്തുകൂടെ വണ്ടിപോകുമെന്ന് പറയുന്ന വികസന സ്വപ്‌നത്തിലേക്ക് ഞങ്ങളും കണ്ണിചേര്‍ക്കപ്പെട്ടു. അക്ബര്‍ വാച്ചിലേക്ക് നോക്കി. സമയം പന്ത്രണ്ട് മണിയോടടുക്കുന്നു. ഇനി നിന്നാല്‍ സമയത്തിന് മീറ്റിങ്ങിനെത്താന്‍ പറ്റില്ല. അതുവരെ കയ്യില്‍ പിടിച്ചിരുന്ന ആക്‌സോ ബ്ലെയ്ഡ് നിലത്തിട്ട് അയാള്‍ വേഗത്തില്‍ കോണിപ്പടികളിറങ്ങി.
”അസ്മൂ, ഞാനെറങ്ങുന്നു” എന്ന് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞ് അക്ബര്‍ റോഡിലേക്ക് കാലെടുത്ത് വെച്ചു.
ബസ്സ് കുറ്റിപ്പുറം പാലത്തിലേക്ക് പ്രവേശിച്ചു. തന്റെ നെഞ്ചില്‍ കയറിയിരുന്ന് സഫമോള് കാറോടിക്കുന്നപോലെയാണ് ഡ്രൈവര്‍ ബസ്സോടിക്കുന്നതെന്ന് അക്ബറിന് തോന്നി. ദൂരെ ആകാശത്തിനപ്പുറത്തുള്ള പടച്ചോന്റെ പൂന്തോട്ടത്തില്‍നിന്ന് ഒരു കാറ്റു വന്ന് വളരെ പതുക്കെ അയാളുടെ കവിളില്‍ തൊട്ടു. അക്ബര്‍ ബസ്സിന്റെ ജാലകത്തോട് ഒന്നുകൂടി പറ്റിച്ചേര്‍ന്നിരുന്നു. നെഞ്ചില്‍ കേറിയിരുന്ന് വണ്ടിയോടിക്കാന്‍ ഇടതുകയ്യില്‍ ലോറിയുമെടുത്ത് വന്നതായിരുന്നു മോള്. പനിച്ച് വിറച്ചു കിടക്കുന്ന തന്റെ മേത്ത് കുത്തിമറിഞ്ഞ് പനി പിടിക്കണ്ടാന്ന് തോന്നി മോളെ അസ്മൂന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു. ഇതിലും ഭേദം മോള്‍ക്ക് പനിപിടിച്ചാ മതിയായിരുന്നു. സഫമോള് ഉമ്മവെക്കുമ്പോഴുള്ള നനവോടെ കാറ്റ് കവിളിലൊരു ഉമ്മ തന്നു. മഴയല്ല. ആരോ തുപ്പിയത് മുഖത്തേക്ക് തെറിച്ചതാണ്.
”ചങ്കുവെട്ടി, ചങ്കുവെട്ടി…ആളെറങ്ങ്, ആളെറങ്ങ്.” ബസ്സിലെ കിളി ചിലച്ചുകൊണ്ടിരുന്നു. അക്ബര്‍ പതിയെ ബസ്സിറങ്ങി.കഞ്ഞി അടുപ്പത്തിട്ട് മോളെ ഇക്കാന്റെ അടുത്താക്കി കുളിക്കാന്‍ കേറിയതാണ്. പിന്നെ ഞാനൊന്നും അറിഞ്ഞില്ല. മുറീന്ന് എങ്ങനെ മോള് പുറത്തിറങ്ങിയെന്നോ എങ്ങനെ മുറ്റത്ത്, അല്ല റോഡിലെത്തിയതെന്നോ എനിക്കൊരു പിടിയുമില്ല. പനിച്ചു കിടക്കുന്ന ഇക്കയും ഒന്നും അറിഞ്ഞു കാണില്ല. ആരാണ് ബേബിഗേറ്റ് തുറന്ന് വെച്ചത്? എങ്ങനെയാണ് മോള് റോഡിലെത്തിയത്? ഒരു ചോദ്യത്തിനും ഉത്തരം കിട്ടുന്നില്ല. കുളി കഴിഞ്ഞ് ഞാന്‍ മോളെ വിളിച്ച് ചുറ്റും തെര യാന്‍ തുടങ്ങിയപ്പോഴാണ് ചീന്തിയ മടലുപോലെ ചോരയിറ്റുന്ന എന്തോ ഒന്ന് ഏറ്റിക്കൊണ്ട് നാട്ടുകാര്‍ ഉമ്മറത്തേക്ക് കയറി വന്നത്. ‘ഇതെന്റെ മോളല്ല’ ബോധം പോകുമ്പോള്‍ ചോരയിറ്റുന്ന കുഞ്ഞുശരീരം നോക്കി ഞാനെന്റെ മനസ്സിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുനോക്കി.ഓടിക്കൂടിയവരുടെ ഒച്ചയും അസ്മൂന്റെ നിലവിളിയും കേട്ട് അക്ബര്‍ ചാടിപ്പിടിച്ചെഴുന്നേറ്റു. ഉമ്മറത്തെത്തിയതും കണ്ടതെന്താണെന്നോ ചെയ്തതെന്താണെന്നോ വിവേചിച്ചറിയാന്‍ കഴിയാത്തവിധം അയാളുടെ ബുദ്ധി കെട്ടുപോയി. ഒരുവിധത്തില്‍ ബുദ്ധിയെയും ഓര്‍മയെയും വീണ്ടെടുത്തപ്പോള്‍ അസ്മു ഇപ്പോഴും മകളുടെ ഓര്‍മയില്‍തന്നെയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ആകെയുണ്ടായിരുന്ന മൊബൈല്‍ഷോപ്പ് വിറ്റിട്ടും മകള്‍ക്ക് നേടിക്കൊടുക്കാന്‍ കഴിയാത്ത നീതിയുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പാന്‍ അക്ബറിന് തോന്നി. മീറ്റിങ് കഴിഞ്ഞ് തിരിച്ച് വീട്ടിലേക്കുള്ള മടക്കം തലകുനിച്ചുകൊണ്ടായതില്‍ അയാള്‍ക്ക് അങ്ങേഅറ്റത്തെ വിഷമവും അഗാധമായ വെറുപ്പും തോന്നി. താളമുള്ള പാട്ടുപോലെ ബസ്സ് കുതിച്ചു പായുന്നു. മരങ്ങള്‍ ഓടിക്കേറാന്‍ തിരക്കുകൂട്ടി പരാജയപ്പെട്ട് പി•ാറുന്നു. പരാജയപ്പെട്ടവന്റെ കേസ്, യാത്രകള്‍, സമരം, എല്ലാം വെറുതെയാണ്. അക്ബറിന് ഉള്ളിന്റെ ഉള്ളില്‍ തന്നോടുതന്നെ ഒരു പുച്ഛം മുളപൊട്ടി.
അസ്മാബി പാവക്കുട്ടിക്ക് ചിത്രകഥ വായിച്ച് കൊടുക്കുകയായിരുന്നു. ‘പണ്ടു പണ്ടൊരു രാജ്യത്ത് … ‘പാവക്കുട്ടി കഥ കേട്ടുകൊണ്ട് സഫമോളെപ്പോലെ തലയാട്ടി.
”ഉമ്മാ, ഞാന്‍ കൊറച്ചേരം ടി.വി.കണ്ടോട്ട.”
”ഉം.”
അസ്മാബി റിമോട്ടെടുത്ത് ടി.വി.ഓണ്‍ ചെയ്തു. ചിത്രങ്ങളൊന്നും തെളിയാത്ത ടെലിവിഷനില്‍ ഉമ്മയും മകളും ഒരുപാട് ലോകങ്ങള്‍ കണ്ടു. സമരങ്ങളും പോരാട്ടങ്ങളും കണ്ടു. പുളിച്ച കാഴ്ചകളും നാറുന്ന വാര്‍ത്തകളും ഒരിക്കല്‍പോലും ഉമ്മയെയും മകളെയും ശല്യപ്പെടുത്തിയില്ല. ചിത്രകഥകളില്‍നിന്ന് അവര്‍ ടെലിവിഷനിലേക്ക് യാത്രപോയി.
”വാവ മരിച്ചത് എങ്ങനേന്ന് ഉമ്മാക്കറിയോ?”
കടല്‍ക്കരയിലെ സിമന്റുബെഞ്ചില്‍ ഉമ്മാന്റെടുത്ത് പറ്റിച്ചേര്‍ന്നിരുന്ന് സഫ ചോദിച്ചു. മറുപടിയൊന്നും കിട്ടിയില്ലെങ്കിലും ചോദ്യത്തിനുള്ള ഉത്തരവും സഫമോള് പറഞ്ഞു തുടങ്ങി.
”ഇങ്ങള് കരുതുംപോലെ വണ്ടിയിടിച്ചിട്ടല്ല ഞാന്‍ മരിച്ചത്. വീട്ടില് വരാറുള്ള ഉപ്പാന്റെ ചെങ്ങായി, ഓരാണ്. ഞാന്‍ കണ്ടതാണ് ഉമ്മാ, നമ്മുടെ സഫമോളെ അയാള്.” പാവക്കുട്ടി എണ്ണിപ്പെറക്കികൊണ്ട് അസ്മാബിയോട് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.
”ഇന്റെ മോള്‍ക്കൊന്നും പറ്റീട്ടില്ല. ഒന്ന് വണ്ടിയിടിച്ചതല്ലേയുള്ളു, ആ ഉമ്പു ഒക്കെ ഇപ്പൊ മാറീലെ. ഉമ്മ ഒരു മന്ത്രം ചൊല്ലി തരാട്ടോ. അപ്പൊ എല്ലാ സൂക്കടും മാറും. മന്ത്രം കുന്ത്രോം മന്ത്രാച്ചി, മണ്ണാന്റെ അടുപ്പില് തീപൂട്ടി. ശിഫള്ളാ ശിഫ.” പാവക്കുട്ടിയുടെ മേത്ത് മന്ത്രിച്ചൂതിയശേഷം അസ്മാബി റിമോട്ടെടുത്ത് ടി.വി.ഓഫ് ചെയ്തു. റിമോട്ട് കസേരയിലിട്ടശേഷം അവള്‍ പാവക്കുട്ടിയെ എടുത്ത് തോളിലിട്ടു. പെട്ടെന്ന് അതിന്റെ ഉണ്ടക്കണ്ണ് ഒരു ഗ്ലോബായി രൂപാന്തരപ്പെട്ടു. തിളങ്ങുന്ന ബാര്‍ബി പാവയുടെ കണ്ണുകളുടെ സ്ഥാനത്ത് ഒരു ടെലിവിഷന്‍ പ്രത്യക്ഷപ്പെട്ടു. സ്‌ക്രീനില്‍ ന്യൂസ്ബുള്ളറ്റിന്‍ ആരംഭിക്കുന്നതിന്റെ അറിയിപ്പായി പശ്ചാത്തലസംഗീതം ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ടിരുന്നു.
”നമസ്‌കാരം, പ്രധാനവാര്‍ത്തകള്‍, ആറു വയസ്സുകാരിയെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ച് കൊലപ്പെടുത്തി.” വാര്‍ത്ത മുഴുവനാകുന്നതിനുമുമ്പ് പേടികൊണ്ട് പാവക്കുട്ടി കണ്ണുകള്‍ ഇറുക്കിയടച്ചു. അസ്മാബി ഈണത്തില്‍ താരാട്ട് പാടിക്കൊണ്ടിരുന്നു. ബസ്സിലിരുന്ന് അക്ബര്‍ അതുകേട്ടു. വേരില്‍നിന്ന് വേര്‍പെട്ടിട്ടും മുളയ്ക്കുന്ന പേരറിയാത്ത കാട്ടുവള്ളി കണക്കേ ഡി.റ്റി,എച്ചിന്റെ കേബിള്‍ വയറുകള്‍ വളര്‍ന്ന് വളര്‍ന്ന് ഒരു വലിയ കാടായി മാറുന്നു.
”അസ്ബീ റബ്ബീ സല്ലള്ളാ,
നൂറ് മുഹമ്മദ് സല്ലള്ളാ.”
ശബ്ദമുണ്ടാക്കിക്കൊണ്ട് ബസ്സ് വീടിന് മുമ്പില്‍ കിതച്ചുകൊണ്ട് നിന്നു. അക്ബര്‍ ബസ്സിന്റെ പടികളിറിങ്ങി മുറ്റത്തേക്ക് കാലെടുത്ത് വെച്ചു. ഇരുട്ടിട്ട് നിറച്ചുവെച്ച ഒരു വലിയ കുഴിയായിരുന്നു റോഡിനും വീടിനും ഇടയില്‍. വാരിക്കുഴിയില്‍ വീണുപോയ കാട്ടാനയെപ്പോലെ ഉമ്മറത്തിന്റെ അവശിഷ്ടങ്ങളില്‍ കാലൂന്നാന്‍ ശ്രമിച്ചുകൊണ്ട് അയാള്‍ നിലവിളിച്ചു. ചങ്കുപൊട്ടിയുള്ള ആ നിലവിളി പക്ഷേ, ആരും കേട്ടില്ല. ഇരുട്ടില്‍ കലര്‍ന്ന് അയാളുടെ ശബ്ദം പൂജ്യത്തിലേക്ക് ആഴ്ന്നുപോയി.മോണയില്‍ ബാക്കിയായ ഒറ്റപ്പല്ലുപോലെ മുറ്റത്ത് ഉന്തിനില്‍ക്കുന്ന പൈപ്പ് ഒച്ചയുണ്ടാക്കി. മടിച്ചുമടിച്ച് വന്ന വെള്ളത്തില്‍ അക്ബര്‍ കാലും മുഖവും കഴുകിക്കൊണ്ടിരിക്കെ അസ്മാബി അയാളുടെ ചുമലില്‍ തൊട്ടു. ചോദ്യഭാവത്തില്‍ തിരിഞ്ഞുനോക്കിയ അയാളില്‍നിന്ന് എന്തോ പ്രതീക്ഷിച്ചുകൊണ്ട് അവള്‍ ചുണ്ടനക്കി.
”നാളെ മുതല് പത്രമിടണ്ടാന്ന് ഞാന്‍ ചെക്കനോട്
പറഞ്ഞിട്ടുണ്ട്.”
അയാള്‍ക്ക് അവളെ മനസ്സിലാകുമായിരുന്നു. അതുകൊണ്ടുതന്നെ മറുപടിയൊന്നും പറയാതെ തലയാട്ടി. അവള്‍ നീട്ടിയ തോര്‍ത്തുമുണ്ട് വാങ്ങി കയ്യും മുഖവും തുടച്ച് അയാള്‍ അകത്തേക്ക് കയറി.
അക്ബറിന്റെ പിറകില്‍ വീടിന് മുന്നിലൂടെ കൊലവിളികളുമായി പായുന്ന മനുഷ്യരുടെയും വാഹനങ്ങളുടെയും നിരവധി ചിത്രങ്ങള്‍ വരച്ചു പടച്ചോന്‍ ആകാശത്ത് തൂക്കിയിട്ടിരുന്നു. സഫമോള് തന്റെ നക്ഷത്രക്കണ്ണുകൊണ്ട് പടച്ചോന്‍ വരച്ച നല്ല കറുത്ത പശ്ചാത്തലത്തിലുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം കണ്ട് ചിരിച്ചു. നിലാവുപോലെ ഒരു ചിരി ഭൂമിയിലാകെ പരന്നു…
കടപ്പാട്: ഡി സി ബുക്‌സ്‌

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here