ഗൾഫ് രാജ്യങ്ങളിൽ എണ്ണ വിലയിടിവ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ അനന്തര ഫലമാണ് ഇപ്പോൾ സൗദിയിലെ കമ്പനികളിലും ദൃശൃമായി കൊണ്ടിരിക്കുന്നത്. പല കമ്പനികളും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. മിക്ക കമ്പനികളുടെയും മെയിന്റിനെൻസ് വിഭാഗം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കമ്പനികൾക്ക് പുതിയ നിർമ്മാണ ജോലികളുടെ കരാർ ലഭിക്കാതിരുന്നതോടെ പലതും സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ തൊഴിലാളികൾക്ക് ശമ്പളം ലഭികത്കാതെയായി. സൗദിയിലെ പ്രമുഖരായ പല കമ്പനികൾ പ്രതിസന്ധിയിലായവയിൽപെടും.
സൗദി ഓജർ കമ്പനി ഒന്നര വർഷം മുമ്പ് വരെ നല്ല നിലയിൽ പ്രവൃത്തിച്ചുവരികയാ യിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെയാണ് കമ്പനിയിൽ പ്രതിസന്ധി രൂക്ഷമായത്. പുതിയ പ്രൊജക്ട് ലഭിക്കാതിരുന്നതോടെ കമ്പനിയുടെ താളം തെറ്റുകയും വിവിധ രാജൃക്കാരായ പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് ശമ്പളം നൽകാനാവാതെ വരികയും ചെയ്തു.
ഇവിടെ ജോലിചെയ്യുന്ന വിദേശികളിൽ നൂറോളം പേർ മലയാളികളാണ്. ഇതിൽ 72പേരുടെ പട്ടിക ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് സമർപ്പിച്ചിട്ടുണ്ട്. അവശേഷിക്കുന്ന മലയാളികളിൽ വിവിധ സൈറ്റുകളിൽ താമസിക്കുന്നവരുടെയും കുടുംബമായി ക്യാമ്പിനു വെളിയിൽ താമസിക്കുന്നവരുടെയും പട്ടിക ഇനിയും കോൺസുലേറ്റിനു ലഭിക്കാനിരിക്കുന്നതേയുള്ളു.
കഴിഞ്ഞ ഏഴ് മാസക്കാലമായി കമ്പനിയിലെ തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നില്ല. തൊഴിലാളികളിൽ ചിലർ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് പരാതി അയച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഇടപെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ലേബർ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു.
വിവിധ മലയാളി സംഘടനകളുമായി കോൺസുലേറ്റ് ചർച്ച നടത്തുകയും തൊഴിലാളികൾക്ക് താൽക്കാലികമായി ഭക്ഷണ വിതരണത്തിനുള്ള സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. ഇന്ന് രാത്രി കേന്ദ്ര സഹമന്ത്രി വി.കെ സിംഗ് റിയാദിലെത്തും. തുടർന്ന് ജിദ്ദയിലും. സൗദി തൊഴിൽകാര്യ വകുപ്പുമായും മറ്റ് ഉദേൃാഗസ്ഥരുമായും ചർച്ച നടത്തും. മന്ത്രിയുടെ വരവ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കയാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാർ.
https://www.youtube.com/watch?v=jrcLxIhp48E