വെളിച്ചത്തിൽ നിന്നും ചരിത്രത്തിലേക്ക് ചുവടുകൾ നീട്ടി ജോസ് കോശി നഗരത്തിൽ

വെളിച്ചത്തിന്റെ പ്രകാശ വ്യത്യാസങ്ങളുടെ ലോകത്തായിരുന്നു ജോസ്… ഇരുളായിരുന്നു ജോസിന്റെ ക്യാൻവാസ് ! അവിടെ വെളിച്ചം കൊണ്ട് രചനകൾ നടത്തിയ കേരളത്തിലെ പ്രശസ്ത ലൈറ്റിങ്ങ് ഡിസൈനർക്ക് സംവേദനത്തിന്റെ നടന വേദി അന്യമായിരുന്നില്ല. ഒരു നാടക സംവിധായകൻ എന്ന നിലയിലെ കടമ നിർവഹിക്കുമ്പോൾ അത് ചില മൂല്യങ്ങളിൽ ഊന്നിയുള്ളതാവണമെന്ന് ജോസ് ശഠിക്കുന്നതും അതുകൊണ്ടു തന്നെ.
സൈക്കിൾ യജ്ഞവും നാടകവും തമ്മിൽ ഒറ്റ ബന്ധമേയുള്ളൂ… നിലനിൽപ്പിനു വേണ്ടി പൊരുതി പരാജയപ്പെട്ടവരുടെ ആഖ്യാനങ്ങൾ. അത് കൊണ്ട് തന്നെ ഒന്നിന്റെ പുനർജനി മറ്റേതിന്റെ ഒരു ഓർമ്മപ്പെടുത്തൽ ആകുന്നത് മനഃപൂർവ്വം ആകാം.
ചരിത്രപുസ്തകത്തിലേക്കൊരേട് എന്ന നാടകം പറയുന്നത് സൈക്കിൾ യജ്ഞക്കാരുടെ കഥയാണ്. കഥയല്ല, ഇതൊരു പ്രതിഷേധമാണ്. ഒരു കാലത്ത് ജനത്തെ ആനന്ദിപ്പിച്ച നിരവധി കലാരൂപങ്ങൾ പിന്നീട് ചരിത്രത്തിലൊന്നും രേഖപ്പെടുത്താതെ പോകുന്നു. അത് നാടകമായാലും , സൈക്കിൾ യജ്ഞമായാലും. അതിലെ അമർഷമാണ് തന്റെ ചരിത്രപുസ്തകത്തിലേക്കൊരേട് എന്ന നാടകമെന്ന് ജോസ് കോശി പറയുന്നു.
ഇൻവിസിബിൾ ലൈറ്റിങ് സൊല്യൂഷൻസ്
കഴിഞ്ഞ 25 കൊല്ലത്തോളമായി തൃശ്ശൂർ കേന്ദ്രീകരിച്ച് അമേച്വർ നാടക പ്രവർത്തനം നടത്തുന്നവരാണ് ഇൻവിസിബിൾ ലൈറ്റിങ് സൊല്യൂഷൻസ് എന്ന ഈ സംഘത്തിലെ പലരും. നാടക സംബന്ധിയായ കാര്യങ്ങളിലൂടെ – നാടക പരിശീലന കളരി, അഭിനയം, സംവിധാനം, ലൈറ്റിങ്ങ് – ഉപജീവനം നടത്തുന്ന ഇവർ കേരളത്തിലെ പ്രമുഖമായ പല അമേച്വർ നാടക സംഘങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചുവരുന്നു. നാടക സംവിധായകനായ ജോസ് കോശി ഇന്ത്യയിലെ തന്നെ പ്രശസ്ത തിയ്യേറ്റർ ലൈറ്റിങ്ങ് ഡിസൈനറാണ് .
കേരള സംഗീത നാടക അക്കാദമിയുടെ ‘കലാ ശ്രീ’ പുരസ്ക്കാരവും ഈ രംഗത്ത് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ 2014ലെ ഏറ്റവും മികച്ച അമേച്വർ നാടക അവാർഡ് നേടിയ ‘ഞായറാഴ്ച ‘ എന്ന നാടകത്തിന്റെ രചയിതാവ് ജയിംസ് ഏലിയയാണ് T.V. കൊച്ചുബാവയുടെ കഥയ്ക്ക് ‘ചരിത്രപുസ്തകത്തിലേക്കൊരേട്’ എന്ന നാടകരൂപം എഴുതിയിരിക്കുന്നത്.
ജോസ്.പി. റാഫേൽ , സുധി വട്ടപ്പിനി, പ്രതാപൻ, മല്ലു.പി.: ശേഖർ, രാംകുമാർ തുഷാര നമ്പ്യാർ, വിനോദ് ഗാന്ധി, നിഖിൽ ദാസ് തുടങ്ങിയവരാണ് അഭിനേതാക്കൾ.
നാടകം ഇന്ന് വൈകിട്ട് 6.30 നു എറണാകുളം ടി.ഡി.എം. ഹാളിൽ അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.
https://www.facebook.com/24onlive/videos/1753466158238420/
from-light-to-stage-through-history
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here