കാ ബോഡിസ്കേപ്സിന് പ്രദർശനാനുമതി

പാപ്പിലിയോ ബുദ്ധയ്ക്ക് ശേഷം ജയൻ ചെറിയാൻ സംവിധാനം ചെയ്ത കാ ബോഡിസ്കേപ്സിന് പ്രദർശനാനുമതി നിഷേധിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ചിത്രത്തിന്റെ നിരോധനം നീക്കണമെന്നും ഒരുമാസത്തിനകം ചിത്രം തിയേറ്ററിലെത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
കാ ബോഡിസ്കേപ്സ് ഹിന്ദുമതത്തെ അവഹേളിക്കുന്നതും ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നതുമാണെന്ന് കാണിച്ചായിരുന്നു റീജ്യണൽ സെൻസർബോർഡ് കാ ബോഡിസ്കേപ്പിന് പ്രദർശനാനുമതി നിഷേധിച്ചത്.
സ്ത്രീകൾക്കെതിരായ പരാമർശവും അയാം എ ഗേയ് എന്ന പുസ്തകവുമായി നിൽക്കുന്ന ഹനുമാനെ ചിത്രീകരിച്ചതും സ്വവർഗലൈഗികത നിറഞ്ഞ പോസ്റ്ററുകളും ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിക്കാൻ കാരണമായതെന്ന് റീജ്യണൽ സെൻസർ ഓഫീസർ നൽകിയ വിശദീകരണത്തിൽ പറയുന്നു.
സാഹിത്യത്തിലും കലയിലും ലൈംഗികതയും നഗ്നതയും ചിത്രീകരിക്കുന്നത് അശ്ശീലമായി കാണാൻ കഴിയില്ലെന്നും മൈക്കൽ ആഞ്ചലോയുടെ ചിത്രങ്ങളിലെ പുണ്യാളന്മാരേയും മാലാഖമാരേയും വസ്ത്രം ധരിപ്പിച്ച ശേഷമേ പ്രദർശിപ്പിക്കാവൂ എന്ന് പറയാൻ പറ്റില്ലെന്നും ഹരജി പരിഗണിച്ച കോടതി വ്യക്തമാക്കി.
കാ ബോഡിസ്കേപ്സിൽ സ്ത്രീ സ്വയംഭോഗവും സ്വവർഗലൈംഗികതയും ചിത്രീകരിച്ചിരിക്കുന്നത് ചിത്രം പൂർണ്ണമായി നിരോധിക്കാൻ കാരണമല്ല. മറിച്ച് പ്രദർശനാനുമതി നിഷേധിക്കാനായി പറയുന്ന ഭാഗങ്ങൾ ഒഴിവാക്കുകയോ രൂപമാറ്റം വരുത്തുകയോ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
ka bodyscapes, Censor Board,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here