ജയലളിതയെ കൊല്ലരുതേ

അരവിന്ദ് വി
സമീപകാലത്ത് മാധ്യമങ്ങളുടെ മത്സരത്തിൽ ‘പൊലിഞ്ഞത്’ ജീവനോടെ ഇരിക്കുന്ന നിരവധി പേരാണ്. ആ പട്ടികയിലേക്ക് ജയലളിതയെ ഉൾപ്പെടുത്താനും നിരവധി പേർ തയ്യാറായി ഇരിപ്പുണ്ട്. എല്ലാ ജീവനുകൾക്കും ഒരേ മൂല്യം തന്നെ. പക്ഷെ വ്യാജവാർത്തകളിൽ ജയലളിതയെ ഉൾപ്പെടുത്തിയാൽ അതിലെ ഗുരുതരമായ ഒരു വശം കൂടി മാധ്യമങ്ങളും ഫേസ്ബുക് ജേർണലിസ്റ്റുകളും അറിഞ്ഞു വയ്ക്കണം.
എം.ജി.ആർ മരിച്ച 1987 ഡിസംബർ 24 ന് ശേഷം തമിഴ് നാട്ടിൽ ആത്മഹത്യ ചെയ്തത് 50 ലധികം പേരാണ്. ചെന്നൈയിലും തമിഴ്‌നാട്ടിൽ പലയിടത്തും അക്രമങ്ങൾ ഉണ്ടായി. ദുഖിതരുടെ വികാരപ്രകടനങ്ങളുടെ മറവിൽ ചെന്നൈയിൽ വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടു. കൊള്ളക്കാരും അക്രമികളും ദുഖിതരും ഒക്കെ കൂടി ശവസംസ്കാര ദിവസത്തിൽ മാത്രം കാട്ടിക്കൂട്ടിയ അക്രമങ്ങളിൽ പൊലിഞ്ഞത് 29 ജീവനുകളാണ്. കോടിക്കണക്കിനു രൂപയുടെ നാശ നഷ്ടങ്ങളും. 47 പോലീസുകാർക്ക് ഗുരുതര പരിക്കേറ്റു.
ഞാൻ ആദ്യം ഞാനാദ്യം എന്ന് വെമ്പി നിൽക്കുന്ന വാർത്താ മാധ്യമങ്ങൾ അന്നത്തെ ഈ കണക്കുകൾ കൂടി മനസ്സിൽ വയ്ക്കണം. അതിലും എത്രയോ വലിയ വികാരമാണ് ഇപ്പോൾ ജയലളിത തമിഴകത്തിന്. കുറെ ലൈക്കുകൾക്കും ക്ലിക്കുകൾക്കും റേറ്റിങ്ങിനും വേണ്ടി ആശങ്ക പരത്തുന്ന നിർദോഷമായ വാർത്ത മാത്രമായിരിക്കില്ല അത്. അനേകം പേരുടെ ജീവനെടുക്കാൻ വ്യാജ വാർത്തകൾക്കു കഴിയുന്ന ഒരു ജനതയിലേക്ക് അവരുടെ വികാരങ്ങളെ തീ പിടിപ്പിക്കുന്ന വാർത്തകൾ – ഇനിയത് സത്യമാണെങ്കിലും – തള്ളി വിടാതിരിക്കുക.
മനുഷ്യൻ സ്വന്തം ജീവനേക്കാൾ തങ്ങളുടെ നേതാക്കളെ സ്നേഹിക്കുന്ന ഒരു ജനതയുടെ നൈർമല്യത്തെ പരിഹസിച്ചോളൂ ; പക്ഷെ അവരുടെ ജീവനെ കവരാതെ നോക്കേണ്ടത് ഒരു ജേർണലിസ്റ് എന്ന നിലയിലും മനുഷ്യർ എന്ന നിലയിലെങ്കിലും കടമയാണെന്ന് മറക്കാതെയിരിക്കാൻ ശ്രമിക്കാം.
jayalalitha tamilnadu chief minister , don’t kill jayalalitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here