മാധ്യമപ്രവർത്തകനും കുടുംബത്തിനും നേരെ ബിജെപി-ആർഎസ്എസ് ആക്രമണം
ഹർത്താൽ ദിനമായ ഇന്നലെ മാധ്യമ പ്രവർത്തകനും കുടുംബത്തിനും നേരെ ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം. തിരുവനന്തപുരത്ത് വെച്ച് ഓൺലൈൻ പോർട്ടലായ ‘മറുനാടൻ മലയാളി’യുടെ എഡിറ്റർ ഷാജൻ സ്‌കറിയയ്ക്കും കുടുംബത്തിനും നേരെ ബിജെപി പ്രവർത്തകർ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവർ വണ്ടികത്തിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി ഷാജൻ സ്‌കറിയ ട്വന്റിഫോർന്യൂസിനോട് പറഞ്ഞു.
പൊൻമുടിയിലേക്ക് പോകുന്ന വഴിയാണ് ഷാജൻ സ്‌കറിയയ്ക്കും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്. വിതുരയ്ക്ക് സമീപം തൊളിക്കോട് എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു മനു, ശ്രീകണ്ഠൻ, കുമാർ എന്നീ മൂന്ന് ചെറുപ്പക്കാർ തന്നെ തടഞ്ഞതും കുപടുംബമുണ്ട് കൂടെ എന്ന് പോലും നോക്കാതെ അസഭ്യം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
സൗമ്യമായി സംസാരിച്ചിട്ടും സുഹൃത്തും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ വിവി രാജേഷ് ഫോണിൽ വിളിച്ച് നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും പ്രവർത്തകർ അടങ്ങിയില്ല. തങ്ങളെ ഉപദ്രവിക്കാനുമുള്ള മാനസികാവസ്ഥയിലായിരുന്നു ആ മൂവർ സംഘം. അവിടുത്തെ ബിജെപിയുടെ മണ്ഡലം സെക്രട്ടറിയും ഒടുവിൽ വിളിച്ചു അതും അവരെ പിന്കിരിപ്പിക്കാൻ പോന്നതായിരുന്നില്ല.
നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്താൽ സംഘത്തിനാണ് മോശമെന്ന് പറഞ്ഞ് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഒരു മാധ്യമത്തിന്റെയും പിന്തുണയില്ലാതെയാണ സംഘം വളർത്തുന്നതെന്നും ഗുണ്ടായിസം തന്നെയാണ് രീതിയെന്നും വേണമെങ്കിൽ അങ്ങനെതന്നെ എഴുതിക്കോ എന്നുമായിരുന്നു മറുപടി.
ഒടുവിൽ പിന്തിരിഞ്ഞ് പോരുന്നതിനിടയിൽ നലനാരിഴയ്ക്ക് മരണത്തിൽനിന്ന് അകന്നുമാറിയപ്പോഴാണ് തന്റെ കാറിന്റെ ടയറിലെ കാറ്റ് അവർ തുറന്നുവിട്ടത് ശ്രദ്ധയിൽപ്പെട്ടത്. വണ്ടി നിയന്ത്രണം വിട്ട് റോഡിൽനിന്ന് തെന്നിമാറുകയായിരുന്നു. മരണം മുന്നിൽ കണ്ട നിമിഷം.
സാധാരണയായി അത്യാവശ്യം വേഗതയിൽ കാർ ഓടിക്കുന്ന താൻ ഭാഗ്യംകൊണ്ടുമാത്രമാണ് വേഗം കുറച്ച് ഡ്രൈവ് ചെയ്തത്. അല്ലായിരുന്നെങ്കിൽ വലിയൊരപകടം ഉണ്ടാകുമായിരുന്നു, കഴിഞ്ഞ ദിവസത്തെ സംഭവങ്ങളെ ഷാജൻ സ്‌കറിയ വിശദീകരിച്ചു.
ഹർത്താൽ ഒരു പ്രതിഷേധമാണ്. പ്രതിഷേധം അടിച്ചേൽപ്പിക്കേണ്ടതല്ല, അത് സ്വയം നിർമ്മിതമാകണം. ഹർത്താലും ബന്ദും നിയമവിരുദ്ധമായതിനാൽ അന്നേ ദിവസം ഒരിക്കലെങ്കിലും വാഹനവുമായി റോഡിലിറങ്ങുന്ന പതിവുണ്ടെന്നും ഷാൻ സ്‌കറിയ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here