കേവലം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കാരണം എല്ലാം നഷ്ടപ്പെട്ട ഒരു കുടുംബം
ഒരു മണിക്കൂറിൽ എല്ലാം നഷ്ടപ്പെടുക….അതും സ്വന്തം കൺമുന്നിൽ നിന്ന്. ഭാര്യയും, 7 മാസം പ്രായമായ കുഞ്ഞും അടങ്ങുന്ന മാർക്ക് ഹിഗിൻസിന്റെ കുടുംബത്തിനാണ് ഈ ദുർഗതി വന്നിരിക്കുന്നത്.
മാർക്ക് ഹിഗിൻസും കുടുംബവും മാർക്കിന്റെ ജോലിസ്ഥലത്തിനടുത്തേക്ക് താമസം മാറാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. വീട്ട് സാധനങ്ങളും മറ്റും പുതിയ താമസസ്ഥലത്തേയ്ക്ക് മാറ്റാനുള്ള ഏജൻസികൾക്കായി ഫെയ്‌സ്ബുക്കിൽ തപ്പിയ മാർക്കിന്റെ ഭാര്യ ബെക്കി സെങ്ക്, ലീൻ ഗ്രീൻ എന്ന വ്യക്തിയുടെ സ്ഥാപനത്തിന്റെ ഫെയ്‌സ്ബുക്ക് പേജ് കാണുകയും കമ്പനിയുമായി ബന്ധപ്പെടുകയും ചെയ്തു.
ഒടുവിൽ വീട് കാലിയാക്കുന്ന ദിവസമെത്തി. പറഞ്ഞ സമയത്ത് തന്നെ കമ്പനിയിൽ നിന്ന് രണ്ട് പേർ എത്തുകയും, 45 മിനിറ്റിനുള്ളിൽ സാധനങ്ങളെല്ലാം പാക്ക് ചെയ്ത് വണ്ടിയിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു.
8 മൈൽ അകലെയുള്ള പുതിയ വീട്ടിലേക്കാണ് സാധനങ്ങൾ മാറ്റാൻ ഏൽപ്പിച്ചിരുന്നത്. പുതിയ വീട്ടിൽ എത്തിയ മാർക്ക് ഹിഗിൻസ്- ബെക്കി സെങ്ക് ദമ്പതികളെ വരവേറ്റത് ശൂന്യത മാത്രമാണ്. ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ, എന്തിനേറെ ബെക്കിയുടെ വിവാഹ മോതിരം വരെ പാക്ക് ചെയ്ത് പുതിയ വീട്ടിലേക്ക് എത്തിക്കാം എന്ന വാഗ്ദാനവുമായി എത്തിയ കമ്പനിയുടെ പൊടി പോലും പിന്നീട് ഈ കുടുംബം കണ്ടിട്ടില്ല. കമ്പനി വ്യാജമായിരുന്നു എന്ന ഞെട്ടിക്കുന്ന സത്യം ആ കുടുംബം അറിയുന്നത് അപ്പോൾ !!
പല തവണ കമ്പനിയുമായി, ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കമ്പനിയുടെ വോയ്‌സ് മെയിലിലേക്കാണ് കോൾ പോവുന്നത്. ആകെമൊത്തം 14,000 യു.എസ് ഡോളർ (ഏകദേശം 9,40,00 ഇന്ത്യൻ രൂപ) വിലമതിക്കുന്ന വസ്തുക്കളാണ് ഇവരുടെ പക്കൽ നിന്നും ഈ വ്യാജ കമ്പനി മോഷ്ടിച്ചത്. പോലീസിൽ പരാതി നൽകിയെങ്കിലും ഇത് വരെ മോഷ്ടാക്കളെ പിടികൂടാൻ സാധിച്ചിട്ടില്ല.
മാർക്കിന്റെയും ബെക്കിയുടെയും കഥയറിഞ്ഞ സുഹൃത്തുക്കളും സുമനസ്സുകളും തങ്ങളാൽ കഴിയുന്ന വിധം അവശ്യസാധനങ്ങളുമായി സഹായത്തിനെത്തിയിരുന്നു; എങ്കിലും ഇനിയും ഒന്നേന്ന് മുതൽ ജീവിതം കെട്ടിപടുക്കാനുള്ള തത്രപ്പാടിലാണ് ഇവർ. വിവാഹ മോതിരം പോലെ ജീവിതത്തിലെ വിലമതിക്കാനാവാത്ത വസ്തുക്കൾ നഷ്ടപ്പെട്ട വേദനയിലാണ് ഈ കുടുംബം ഇന്നും….
ഫെയ്‌സ്ബുക്കിലെ പേജുകളെയും, മറ്റ് ഓൺലൈൻ വെബ്‌സൈറ്റുകളെയും അന്ധമായി വിശ്വസിച്ച് ഇടപാടുകൾ നടത്തുന്നവർക്ക് ഒരു പാഠമാണ് തങ്ങൾക്ക് സംഭവിച്ചത് എന്ന് ഈ ദമ്പതികൾ പറയുന്നു.
facebook post, family who lost everything
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here