ആദിവാസി യുവതിയ്ക്ക് ഓട്ടോറിക്ഷയിൽ പ്രസവം
ആദിവാസികളോടുള്ള അധികൃതരുടെ അനാസ്ഥ തുടരുന്നു
കോതമംഗലത്ത് ആദിവാസി യുവതിയ്ക്ക് ഓട്ടോറിക്ഷയിൽ പ്രസവം. ഇന്നലെ അർധരാത്രിയിലാണ് കാട്ടാനകളും വന്യജീവികളും നിറഞ്ഞ വഴികളിൽ ഓട്ടോറിക്ഷയിൽ യുവതിയ്ക്ക് പ്രസവമൊരുക്കേണ്ടിവന്നത്.
സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ലാത്തതിനെ തുടർന്ന് കോതമംഗലത്തെ ആശുപത്രിയിലേക്ക് പോകവെയായിരുന്നു പെൺകുഞ്ഞിന് ജന്മം നൽകിയത്.
കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടിയ്ക്ക് സമീപം ആനന്ദൻകുടി തോട്ടുംപറത്ത് രവിയുടെ ഭാര്യ സനജ (35) ആണ് വനിതാ ഡ്രൈവറായ രമണി ചക്രപാണിയുടെ ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. പ്രസവ വിവരം അറിഞ്ഞ് എത്തിയ വാർഡ് മെമ്പർ സുശീല ലൗജനും ഓട്ടോ ഡ്രൈവർ രമണിയും ചേർന്ന് വനാതിർത്തിയിലുള്ള വീട്ടിൽനിന്ന് ബ്ലെയ്ഡ് വാങ്ങിയാണ് പൊക്കിൾക്കൊടി വേർപൊടുത്തിയത്.
പിന്നീട് കുട്ടമ്പുഴയിൽ നിന്ന് ആമ്പുലൻസ് വിളിച്ചുവരുത്തി മൂന്ന് മണിയോടെയാണ് അമ്മയെയും കുഞ്ഞിനെയും 25 കിലോമീറ്റർ അകലെയുള്ള കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
പതിനഞ്ചിലേറെ ആദിവാസി കുടികളുള്ള കുട്ടമ്പുഴ പഞ്ചായത്തിലുള്ള ഓരേയൊരു പ്രാഥമിക കേന്ദ്രത്തിൽ രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യം വേണമെന്ന ആവശ്യം ഇന്നും കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here