ഈ താരകം താഴെ വീണത് 36 വർഷങ്ങൾക്ക് മുമ്പ്

ആകാശത്ത് മിന്നി നിൽക്കുന്ന താരകം താഴെ വരണമെന്നും ഒന്നു അടുത്ത് കാണണമെന്നും നാം ആഗ്രഹിക്കാറുണ്ട്. എന്നാൽ ജയൻ എന്ന താരകം താഴെ വീണപ്പോൾ അത് കാണാതിരിക്കാനാണ് പലരും ആഗ്രഹിച്ചത്. ആ രൂപം ജീവനോടെ നിൽക്കണമെന്ന് ആരാധകർ അത്രയും മോഹിച്ചു. അത്രമാത്രം ആ പ്രതിഭ പ്രേക്ഷകരിൽ ആഴ്‌നിറങ്ങിയിരുന്നു.
1974 ൽ ശാപമോക്ഷത്തിൽ തുടങ്ങി 1980 നവംബർ 16 ന് കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടയിൽ അവസാനിച്ച ജയൻ യുഗം ഒരു കാലഘട്ടത്തിന്റെ കൂടി അവസാനം കുറിക്കുയായിരുന്നു. ജരാനരകളില്ലാതെ നിത്യഹരിത നായകനായി മലയാളികളുടെ മനസ്സിൽ ചിരിച്ചുനിൽക്കുന്ന ആ താരകം ആടിത്തീർക്കാൻ വേഷങ്ങൾ ബാക്കിവെച്ച് മറഞ്ഞിട്ട് 36 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
15 വർഷം ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചതിന് ശേഷമാണ് ജയൻ സിനിമയിൽ എത്തുന്നത്. വില്ലൻ വേഷങ്ങളിലൂടെ അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് നായകനടനായി മാറി. ജയന് മാത്രം വഴങ്ങുന്ന സ്റ്റൈലൈസ്ഡ് ആക്ടിങ് പെട്ടന്ന് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
അങ്ങാടി, മനുഷ്യമൃഗം, ശരപഞ്ചരം, കരിപുരണ്ട ജീവിതങ്ങൾ, ചാകര, തുടങ്ങി 100 ലേറെ ചിത്രങ്ങൾ ആറ് വർഷം കൊണ്ട് ജയൻ അഭിനയിച്ചു. ഏത് സാഹസിക രംഗങ്ങളും സ്വയം ചെയ്യുന്നത് ജയന് ആവേശമായിരുന്നു. എന്നാൽ ഈ ആവേശം തന്നെ ആ മഹാനടനെ മരണത്തിലേക്കെത്തിച്ചു.
1980 നവംബർ 16 ന് കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് ജയൻ മരിച്ചു. ഇന്നും ദുരൂഹമായി തുടരുകയാണ് അന്ന് സംഭവിച്ചതെല്ലാം. അദ്ദേഹത്തിന്റെ മരണം കൊലപാതകമെന്നും ചിലരുടെ സ്ഥാപിത താത്പര്യങ്ങളെന്നുമെല്ലാം ആരോപണമുയർന്നിരുന്നു. എന്നാൽ ഇന്നും തെളിയാത്ത രഹസ്യമാണ് ആ അപകടം.
jayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here