Advertisement

ലോകത്തെ നടുക്കിയ ആക്രമണങ്ങള്‍, ദുരന്തങ്ങള്‍, അപകടങ്ങള്‍

December 30, 2016
1 minute Read

ഭീകരാക്രമണങ്ങളില്‍ ഈ വര്‍ഷം മാത്രം പൊലിഞ്ഞത് പതിനായിരക്കണക്കിന് ജീവനുകളാണ്. ലോകം മുന്നോട്ട് കുതിക്കുമ്പോഴും ഒരിക്കലും അവസാനിക്കാത്ത തീവ്രവാദ ആക്രമണങ്ങളാണ് ലോകത്തിന് ശാപം. 2016ലെ മൊത്തം കണക്കെടുത്താല്‍ ആകെ ഉണ്ടായത് ഏകദേശം 1690 ഭീകരാക്രമണങ്ങളാണ്, 15320 പേരോളമാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങള്‍ എപ്പോളും വേദനയുളവാക്കുന്നതാണെങ്കിലും ഈ വര്‍ഷം നമ്മുടെ കരളലിയച്ച ഒരു മുഖമുണ്ട്.

ഒബ്രാന്‍ ദഖ്‌നീഷ്
സിറിയയിലെ അലപ്പോയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെട്ട നാലുവയസ്സുകാരന്‍ ഒബ്രാന്‍ ദഖ്‌നീഷിന്റെ ആ നിര്‍വികാരമായ ഇരിപ്പാണ് ഇന്നും ലോകത്തിന്റെ മനസാക്ഷിയെ അലട്ടിക്കൊണ്ടിരിക്കുന്നത്. രക്തവും പൊടിയും കലര്‍ന്ന മുഖവുമായി ആംബുലന്‍സില്‍ ഇരിക്കുന്ന ബാലന്റെ ചിത്രം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തി.

ട്രിപ്പോളി ഭീകരാക്രമണം
2016പിറന്നത് തന്നെ ഒരു ആക്രമണ വാര്‍ത്തയുമായാണ്. ലിബിയയിലെ ട്രിപ്പോളിയിലുണ്ടായ ആക്രമണമായിരുന്നു അത്. ഇസ്ലാമിക്ക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തില്‍ 350 ആഫ്രിക്കന്‍ കുടിയേറ്റക്കാരാണ് മരിച്ചത്.

ജനുവരി ഏഴിന് ലിബിയയില്‍ തന്നെ മറ്റൊരാക്രമണവും ഉണ്ടായി. ലിബിയയിലെ സ്ലിറ്റനിലെ പോലീസ് ക്യാബിന് നേരെയായിരുന്നു ആ ആക്രമണം. 60 പേരാണ് അന്നത്തെ ചാവേറാക്രമണത്തില്‍ മരിച്ചത്.

സിറിയ ചാവേറാക്രമണം
ജനുവരി 15ന് സിറിയയില്‍ ഉണ്ടായ ഐഎസ്സിന്റെ ഭീകരാക്രമണത്തില്‍ മൂന്നൂറോളം പേരാണ് കൊല്ലപ്പെട്ടത്.
ഫെബ്രുവരിമാസത്തില്‍ ഐഎസ് ഇറാഖിലെ മോസൂളിലും ഐഎസ് ആക്രമണം നടത്തി. 300പേര്‍ക്ക് അന്ന് ജീവന്‍ നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏറെയും പോലീസുകാരും, സൈനികരും.
അതേ മാസം 21ാം തീയ്യതി സിറിയയില്‍ സയ്യിദ് സയ്നാബില്‍ കാര്‍ബോംബ് സ്ഫോടനം നടന്നു. സ്ക്കൂള്‍ മേഖലയിലാണ് ആ ആക്രമണം നടന്നത്. സ്ക്കൂള്‍ കുട്ടികളടക്കം 149പേരാണ് അന്ന് മരിച്ചത്.
ഫെബ്രുവരി 25നും, 29നും ബാഗ്ദാദിലുണ്ടായ രണ്ട് ആക്രമണത്തിലായി നൂറോളം പേര്‍ മരിച്ചു

ബ്രസ്സല്‍സ് ഭീകരാക്രമണം

ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സില്‍ മാര്‍ച്ച് 22നുണ്ടായ ഭീകരാക്രമണത്തില്‍ 36പേരാണ് മരിച്ചത്. മൂന്നിടത്താണ് സ്ഫോടനം ഉണ്ടായത്. ബ്രസ്സല്‍സിലെ സാവെന്റെ വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനിലുമാണ് ഭീകരാക്രമണങ്ങള്‍ ഉണ്ടായത്. ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

കണ്ണീര്‍ കടലായി അലപ്പോ
മാര്‍ച്ച് 29ന് ഇറാഖിലെ മൊസൂളിലെ കോടതി വളപ്പിലുണ്ടായ ഭീകരാക്രമണത്തില്‍ 132പേരും ഏപ്രില്‍ രണ്ടിന് സിറിയയിലെ അലപ്പോയിലുണ്ടായ ആക്രമണത്തില്‍ 23പേരാണ് കൊല്ലപ്പെട്ടത്. രാസാക്രമണമായിരുന്നു ഇത്. ജെയ്ഷി അല്‍ ഇസ്ലാം എന്ന ഭീകര സംഘടനയാണ് ഈ ആക്രമണം നടത്തിയത്. അലപ്പോയില്‍ ഇപ്പോളും ചെറുതും വലുതുമായ ആക്രമണങ്ങള്‍ തുടരുകയാണ്.


മൊസൂളില്‍ 250സ്ത്രീകളെ ഇസ്ലാമിക്ക് സ്റ്റേറ്റ് വധിച്ചു.
ഏപ്രില്‍ ഒന്നിന് ലോകത്തെ ഞെട്ടിച്ച മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നു. ഇറാഖിലെ മോസൂളില്‍ നിന്നായിരുന്നു ഈ വാര്‍ത്ത .250 സ്ത്രീകളെ ഇസ്ലാമിക്ക് സ്റ്റേറ്റ് വധിച്ചു എന്ന വാര്‍ത്തയായിരുന്നു അത്. ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ചതിനായിരുന്നു ഈ കൂട്ടക്കൊല.

അമേരിക്ക ഓര്‍ലാന്റോ ഭീകരാക്രമണം
അമേരിക്കിയിലെ ഓര്‍ലാന്റോയിലുള്ള സ്വവര്‍ഗ്ഗാനുകൂലികളുടെ നിശാക്ലബില്‍ ജൂണ്‍ 12ന് ഉണ്ടായ വെടിവെപ്പാണ് പിന്നീട് ലോകത്തെ ഞെട്ടിച്ച മറ്റൊരു ആക്രമണം. ആ വെടിവെപ്പില്‍ 50പേരാണ് മരിച്ചത്. അമ്പതോളം പേര്‍ക്ക് പരിക്ക് പറ്റി. അഫ്ഗാന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ ഒമര്‍ മറ്റീനാണ് ആക്രമണം നടത്തിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് പള്‍സ് ക്ലബിലെത്തിയ കൊലയാളി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അപകടത്തില്‍ ഇയാളും കൊല്ലപ്പെട്ടു.

ധാക്ക ഹോളി ആര്‍ട്ടിസാന്‍ ബേക്കറി ആക്രമണം
ബംഗ്ലാദേശിലെ ധാക്ക ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ 24ബന്ദികളെ കഴുത്തറുത്ത് കൊന്ന ക്രൂര സംഭവത്തിനും ലോകം സാക്ഷിയായി. ജൂലായ് ഒന്നിനായിരുന്നു ആ സംഭവം.18 വിദേശികളും മരിച്ചവരില്‍ പെടും. ഇന്ത്യാക്കാരിയായ താരുഷി ജെയിനും അപകടത്തില്‍ കൊല്ലപ്പെട്ടു.


ഫ്രാന്‍സ്: ട്രക്ക് ആക്രമണം
ഫ്രാന്‍സിലെ നീസില്‍ ദേശീയ ദിനം ആഘോഷിക്കാനെത്തിയ ജനക്കൂട്ടത്തിലേക്ക് ട്രെക്ക് ഇടിച്ചു കയറ്റി നടത്തിയ ആക്രമണത്തില്‍ 84പേരാണ് മരിച്ചത്. നൂറ് കണക്കിന് പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച്‌-ടുണീഷ്യൻ വംശജനായ മുഹമ്മദ്‌ ലഹോയി ബൗലാണ് ആക്രമണം നടത്തിയത്.

മാത്യു കൊടുങ്കാറ്റ്
അമേരിക്കയിലെ ഹെയ്തിയില്‍ ദുരന്തം വികച്ച കൊടുംങ്കാറ്റ് തൊള്ളായിരത്തോളം പേരുടെ മരണത്തിന് കാരണമായി.


ഇക്വഡോര്‍ ഭൂചലനം
ഏപ്രില്‍ 17ന് ഇക്വഡോറിലുണ്ടായ ഭൂചലനം 600 പേരുടെ മരണത്തിനിടയാക്കി. റിക്ടര്‍ സ്കെയിലില്‍ 7.8തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്. ആഗസ്റ്റ് എട്ടിനും ഓക്ടോബര്‍ 25നും പാക്കിസ്ഥാനില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ നൂറോളം പേര്‍ മരിച്ചു

കേരളത്തില്‍ നടന്ന ഒരു അപകടവും ലോക മാധ്യമങ്ങളില്‍ ഇടം നേടി കൊല്ലം പരവൂരില്‍ ദേവിക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് ദുരന്തമായിരുന്നു അത്. ഏപ്രില്‍10ന് നടന്ന അപകടത്തില്‍ 120പേരാണ് മരിച്ചത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു അത്.
പുലര്‍ച്ചെ മൂന്നരയ്ക്ക് നടന്ന അപകടത്തിന് കാരണം മത്സര വെടിക്കെട്ടായിരുന്നു. അമിട്ടിന്റെ ഒരു ഭാഗം കമ്പപ്പുരയില്‍ പതിക്കുകയായിരുന്നു. നാനൂറിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്ക് പറ്റി.

നവംബര്‍ 20ന് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ നടന്ന ട്രെയിനപകടം ഇന്ത്യയുടെ മനസിലും ഒരു കറുത്ത അധ്യായം സൃഷ്ടിച്ചു. 120 പേരാണ് അപകടത്തില്‍ മരിച്ചത്. 220പേര്‍ക്ക് പരിക്കേറ്റു. കാണ്‍പൂരില്‍ നിന്ന് 60കിലോമീറ്റര്‍ അകലെ ദോഹാത് ജില്ലയിലാണ് അപകടം നടന്നത്.
ഡിസംബറില്‍ ഇന്ത്യയുടെ തെക്കന്‍ തീരത്തേക്ക് വര്‍ദ കൊടുംങ്കാറ്റും എത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ ഇടപെടല്‍ കൊണ്ട് മരണനിരക്ക് കുറക്കാനായെങ്കിലും ആന്ധ്രയിലും തമിഴ്നാട്ടിലും ശക്തമായ നാശ നഷ്ടങ്ങള്‍ ഈ കൊടുങ്കാറ്റ് ഉണ്ടാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top