Advertisement

ഭിന്നലൈംഗികത അംഗീകരിക്കപ്പെടുമ്പോൾ

December 31, 2016
1 minute Read
third gender

ഭിന്നലൈംഗികത ഒരു കുറ്റമല്ല, ജൈവീകാവസ്ഥയാണെന്ന തിരിച്ചറിവിന്റെ കൂടി വർഷമായിരുന്നു 2016. ലോകത്താകെ 1500ൽ ഒരാൾ വീതം ഭിന്നലിംഗക്കാരായാണ് ജനിക്കുന്നതെന്നാണ് ഔദ്യോഗിക കണക്കുകൾ. ലോകത്ത് ആരാലും അംഗീകരിക്കപ്പെടാതെ ജൈവീകമായ മാറ്റങ്ങൾകൊണ്ട് മാത്രം ഒറ്റപ്പെട്ടുപോയ അവരുടെ പോരാട്ടങ്ങളുടെയും പ്രവർത്തനങ്ങളുടെയും പ്രതിഫലനം കണ്ട് തുടങ്ങിയിരിക്കുകയാണ്.

സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷയുടെ അപേക്ഷാ ഫോമിൽ ഭിന്നലിംഗക്കാരെ പ്രത്യേകമായി ഉൾപ്പെടുത്തണമെന്ന് യു പി എസ് സി യോട് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത് 2016 ലാണ്. അഭിഭാഷകനായ ജംഷദ് അൻസാരിയുടെ പൊതു താൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ നിർദ്ദേശിച്ചത്. സ്ത്രീയെയും പുരുഷനെയും പോലെ ഭിന്നലിംഗക്കാർക്കും രാജ്യത്തെ ഉയർന്ന പദവിയിൽ എത്താനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

ഒപ്പം കേരള രാജ്യന്തര ചലച്ചിത്ര മേളയിൽ ഭിന്നലിംഗക്കാർക്ക് ഡെലിഗേറ്റ് പാസ്സിൽ പ്രത്യേക പരിഗണന നൽകുകയും ചെയ്തിരുന്നു. സ്ത്രീ, പുരുഷൻ എന്നീ കോളങ്ങൾ കൂടാതെ ഭിന്നലിംഗക്കാരും അവരുടെ പോരാട്ടങ്ങളിലൂടെ അപേക്ഷാ ഫോമിൽ ഇടം നേടിയെടുത്തു. ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ചലച്ചിത്രങ്ങളുടെ പാക്കേജും ഇത്തവണത്തെ മേളയിൽ ഉൾപ്പെടുത്തിയിരുന്നു.

കൊച്ചി മെട്രോയിൽ ഭിന്നലിംഗക്കാർക്കും തൊഴിൽ നൽകുമെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ഏലിയാസ് ജോർജ് പ്രഖ്യാപിച്ചതും 2016ൽ തന്നെ. മെട്രോയുടെ ഹൗസ് കീപ്പിംഗ്, തിരക്ക് നിയന്ത്രണം, ഉപഭോക്തൃസേവനം എന്നീ മേഖലകളിലാണ് ഭിന്നലിംഗക്കാർക്ക് ജോലി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർക്കൊപ്പമാണ് ഇവരെയും നിയമിക്കുക. തൊഴിലെടുത്ത് ജീവിക്കാനുള്ള അവരുടെ അവകാശങ്ങളെ ബഹുമാനിക്കുന്നതാണ് ഈ നടപടി.

ഒരു രാജ്യത്തെ പൗരൻ എന്ന ഭരണകൂടത്തിന്റെ അംഗീകാരമാണ് ആ രാജ്യത്തിന് വേണ്ടി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ ലഭിക്കുന്നത്. ഈ അവകാശവും ഭിന്നലിംഗക്കാർ 2016 ൽ നേടിയെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ഭിന്നലിംഗക്കാർ എന്ന അംഗീകാരത്തോടെ കേരളത്തിൽ ഇവർ വോട്ട് രേഖപ്പെടുത്തുന്നത്. തൃശ്ശൂർ ജില്ലയിലെ എടമറ്റത്തെ സുജി എന്ന സുജിത്ത് കുമാറാണ് ആദ്യമായി വോട്ട് രേഖപ്പെടുത്തി ചരിത്രത്തിന്റെ ഭാഗമായത്. ട്രാൻസ്‌ജെന്ററായ സൂര്യയും വോട്ട് രേഖപ്പെടുത്തി. എന്നാൽ സ്ത്രീയെന്ന ഐഡന്റിറ്റിയിലായിരുന്നു സൂര്യ തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചത്.

ഭിന്നലിംഗക്കാരുടെ പരാതികൾ പരിഹരിക്കാൻ കോഴിക്കോട് ജില്ലയിൽ കളക്ടർ അധ്യക്ഷനാ പ്രത്യേക സമിതി രൂപീകരിച്ചതും 2016 ൽ തന്നെ. രാജ്യത്ത് നിലവിൽ ഭിന്നലിംഗക്കാരുടെ പ്രശ്മപരിഹാരത്തിന് പ്രത്യേക സമിതികളൊന്നും തന്നെയില്ല. മനുഷ്യാവകാശ സമിതികളോ ലീഗൽ സർവ്വീസ് അതോറിറ്റിയോ ആണ് പരാതികൾ പരിഗണിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെന്റർ ബാന്റ് ഇറങ്ങിയ വർഷം കൂടിയാണ് കടന്നുപോകുന്നത്. ഹം ഹേ ഹാപ്പി – 6 പാക്ക് ബാന്റ് എന്ന വീഡിയോ ഇതുവരെ കണ്ടത് 20 ലക്ഷത്തിലേറെ പേരാണ്.

ഇന്ത്യയിൽ ഭിന്നലിംഗക്കാർ ആവശ്യങ്ങൾ നേടിയെടുക്കുമ്പോൾ പാക്കിസ്ഥാനിൽനിന്ന് 2016ൽ ഉയരുന്ന വാർത്തകളും ഏറെ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്ത് ട്രാൻസ്‌ജെന്റർ വിവാഹങ്ങൾ നിയമ വിധേയമാക്കിക്കൊണ്ട് തൻസീം ഇത്ത്ഹാദ് ഐ ഉമ്മത്ത് എന്ന സംഘടനയിലെ അമ്പതോളം മതപുരോഹിതർ ഫത്വ ഇറക്കി. പുരുഷന്മാരുടെ പ്രകടമായ ലക്ഷണങ്ങളോട് കൂടിയ ഭിന്നലിംഗക്കാർക്ക് സ്ത്രീയെ വിവാഹം ചെയ്യാമെന്നും സ്ത്രീകളുടെ പ്രകടമായ ലക്ഷണങ്ങളോട് കൂടിയവർക്ക് പുരുഷനെ വിവാഹം ചെയ്യാമെന്നും ഫത്വയിൽ പറയുന്നു.

എന്നാൽ,ഒരേ സമയം രണ്ടു ലിംഗത്തിൽപ്പെട്ടവരുടെയും സ്വഭാവങ്ങളുള്ള വ്യക്തികൾക്ക് വിവാഹം കഴിക്കാൻ അനുമതിയില്ല. മൂന്നാംലിംഗത്തിൽ പെട്ടവർക്ക് പൂർവ്വിക സ്വത്ത് നൽകാതിരിക്കുന്നത് നിയമത്തിന് എതിരാണെന്നും അത്തരം മാതാപിതാക്കൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ഫത്വയിൽ ആവശ്യപ്പെടുന്നു. മരണാനന്തരച്ചടങ്ങുകളിലും വേർതിരിവ് കാട്ടാൻ പാടില്ലെന്നും ഫത്വയിൽ പറയുന്നുണ്ട്.

വനിതാ മാഗസിന്റെ മോഡലായി ഭിന്നലിംഗക്കാർ എത്തുന്നതും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ പ്രമുഖ ട്രാൻസ് ജെന്റർ ശീതൾ ശ്യാമും സുഹൃത്ത് സ്മിൻടോജനും തമ്മിലുള്ള പ്രണയവും സമൂഹം സ്വാഗതം ചെയ്തു…

എന്നാൽ ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ കോളേജ് പ്രിൻസിപ്പൾ ഡോ.മനാബി ബന്തോപാധ്യയ് രാജിവെച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഒരു വിഭാഗം വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും മറ്റ് സഹപ്രവർത്തകരുടേയും നിസ്സഹകരണത്തിൽ മനംനൊന്താണ് രാജി.

കൃഷ്ണനഗർ വനിത കോളേജിലെ പ്രിൻസിപ്പലായി 2015 ജൂണിൽ ചുമതലയേറ്റതോടെയാണ് മൂന്നാംലിംഗക്കാരിയായ ആദ്യ കോളേജ് പ്രിൻസിപ്പളായി മനാബി മാറിയത്. ഏറെ സഹനങ്ങൾക്കും മാനസിക  സംഘർഷങ്ങൾക്കുമൊടു വിലാണ് മനാബിയുടെ രാജി.

ഭിന്നലിംഗക്കാർ അംഗീകരിക്കപ്പെടേണ്ടത് ആരുചടെയും ഔദാര്യമായല്ല. അത് അവരുടെ അവകാസമാണ്. മറ്റ് ഏത് പൗരനെയും പോലെ സ്വാതന്ത്രത്തോടെ ജീവിക്കാനും തൊഴിൽ ചെയ്യാനും വിവാഹം ചെയ്യാനുമെല്ലാം അവർക്ക് അവകാശമുണ്ട്. 2016 ൽ ഒതുങ്ങേണ്ടതല്ല പോരാട്ടങ്ങൾ. അവർ പൂർണ്ണമായി അംഗീകരിക്കപ്പെടുന്നതുവരെയും അത് തുടർന്നുകൊണ്ടിരിക്കണം.

when third genders are accepted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top