കലോത്സവത്തിനിടയിൽ കണ്ണൂരിലെ കൊല മനുഷ്യത്വഹീനം: രമേശ് ചെന്നിത്തല

കേരളത്തിന്റെ എല്ലാഭാഗത്തു നിന്നും കുരുന്നുകൾ കലോത്സവത്തിന് എത്തിയ വേളയിൽ തന്നെ കണ്ണൂരിൽ വീണ്ടും ഒരാളെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത് അത്യന്തം മനുഷ്യത്വ ഹീനമായ പ്രവൃത്തിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കൊച്ചു കുട്ടികളുടെ മുന്നിൽ നടന്ന ഈ ചോരക്കളി കണ്ണൂർ സ്കൂൾ കലോത്സവത്തിന്റെ ആഹഌദം മുഴുവൻ തല്ലിക്കെടുത്തി. കൊലപാതകത്തിന് പിന്നാലെ പ്രഖ്യാപിച്ച ഹർത്താൽ കാരണം കലോത്സവത്തിനെത്തിയ കുട്ടികൾക്കുണ്ടായ ദുരിതം ചെറുതല്ല. താമസ സ്ഥലത്ത് നിന്ന് കലോത്സവ വേദിയിലെത്താൻ വാഹനം കിട്ടിയില്ല. കലോത്സവ പന്തലിലെത്തിയ കുട്ടികൾക്ക് ആഹാരം കിട്ടിയെങ്കിലും പുറത്തുണ്ടായിരുന്ന നൂറുകണക്കിന് കുട്ടികളും രക്ഷിതാക്കളും ഭക്ഷണം കിട്ടാതെ വലഞ്ഞു.
കൊല്ലപ്പെട്ടയാളുടെ മൃതശരീരവുമായുള്ള വിലാപയാത്ര കലോത്സവ വേദിക്ക് മുന്നിലൂടെ കടന്ന് പോകുന്നത് സംബന്ധിച്ചുണ്ടായ തർക്കം കുട്ടികളെ ഭയചികതരുമാക്കി. സ്വന്തം പ്രതിഭയുടെ മാറ്റുരയ്ക്കാൻ ആവേശത്തോടെ എത്തിയ കുട്ടികൾ നടുക്കത്തിലും ഭയപ്പാടിലുമാണ് അകപ്പെട്ടു പോയത്. മുൻപൊരിക്കലും സ്കൂൾ കലോത്സവം ഇങ്ങനെ ഭയപ്പാടിന്റെ അന്തരീക്ഷത്തിൽ അമർന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here