ഞെട്ടിക്കുന്ന ചിത്രങ്ങൾ; ജാമ്യം പരിഗണിക്കുന്ന ജഡ്ജിയ്ക്ക് പ്രതികളുമായി മുൻപരിചയം
വിദ്യാർത്ഥിയെ മർദ്ദിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ നെഹ്‌റു കോളേജ് ചെയർമാൻ കൃഷ്ണദാസിന്റെ സുഹൃത്താണ് കേസ് പരിഗണിക്കുന്ന ജഡ്ജിയെന്ന് വിദ്യാർത്ഥിയുടെ ബന്ധുക്കൾ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. ലക്കിടിയിലുള്ള ലോ കോളേജ് കഴിഞ്ഞ വർഷം നടത്തിയ പഠന യാത്രയിലാണ് കേസ് പരിഗണക്കുന്ന ജഡ്ജിയായ എബ്രഹാം മാത്യു മുഖ്യാതിഥി ആയി എത്തിയത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നാരദ ന്യൂസ് പുറത്തുവിട്ടു.
കഴിഞ്ഞ വർഷം ഒക്ടോബർ അവസാനം നടന്ന നെല്ലിയാമ്പതി യാത്രയിൽ ജഡ്ജി എബ്രഹാം മാത്യുവും ഉണ്ടായിരുന്നു. ഒരു മുഴുവൻ ദിവസം പരിപാടിയിൽ പങ്കെടുത്താണ് ജസ്റ്റിസ് മടങ്ങിയതെന്നും പരിപാടിയിൽ ഉണ്ടായിരുന്നവർ പറഞ്ഞു. നാരദ പുറത്തുവിട്ട ഫോട്ടോയിൽ കേസ് പരിഗണിക്കുന്ന ജഡ്ജി എബ്രഹാം മാത്യു കേസിൽ പ്രതിയായി അറസ്റ്റിലായ നിയമോപദേശക സുചിത്ര, നെഹ്രു കോളേജ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം നിൽക്കുന്നു. കൃഷ്ണദാസിന്റെ മർദ്ദനമേറ്റ വിദ്യാർത്ഥി ഷഹീർ ഷൗക്കത്തും ചിത്രത്തിലുണ്ട്.
കേസ് പരിഗണിക്കുന്നതിൽ നിന്നും അടുപ്പക്കാരായ ന്യായാധിപന്മാർ മാറി നിൽക്കണമെന്ന് വിദഗ്ദ്ധർ
ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെട്ട കേസുകൾ പരിഗണനയ്ക്ക് വരുമ്പോൾ ജഡ്ജ് മറ്റൊരു ബഞ്ചിന് കേസ് വിടണമെന്നാണ് ചട്ടം. എന്നാൽ തന്റെ ചങ്കാണ് കോളേജ് പ്രിൻസിപ്പൽ സെബാസ്റ്റിയൻ എന്നും സുഹൃത്താണ് പ്രതിയായ കൃഷ്ണദാസ് എന്നും പരസ്യമായി പറഞ്ഞ ജസ്റ്റിസ് തന്നെ കേസ് പരിഗണിക്കുന്നത് നിയമത്തിന് എതിരാണെന്നും വിമർശനം ഉയർന്നു കഴിഞ്ഞു. കോളേജിൽ എത്തിയപ്പോഴാണ് ഇത്തരമൊരു പരസ്യ പ്രസ്ഥാവന ജസ്റ്റിസ് നടത്തിയത്.
കേസ് പരിഗണിക്കവെ കഴിഞ്ഞ ദിവസം പോലീസിനെയും മറ്റും അസാധാരണമായി അതി രൂക്ഷമായ ഭാഷയിൽ ജഡ്ജി ശകാരിക്കുകയും ചെയ്തിരുന്നു. എന്തായാലും കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യങ്ങളിലെ നീതി സംശയത്തിന്റെ നിഴലിൽ ആകുന്നത് നിയമ വ്യവസ്ഥയ്ക്ക് നല്ലതല്ലെന്നും നിയമ രംഗത്തുള്ളവർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here