Advertisement

മാധ്യമ സ്വാതന്ത്ര്യ ദിനത്തിൽ വായനക്കാരെ ഞെട്ടിച്ച് മാതൃഭൂമി

May 3, 2017
2 minutes Read
mathrubhumi world press-freedom-day

ഇന്നത്തെ മാതൃഭൂമി പത്രം പുറത്തിറങ്ങിയത് കരിപുരണ്ട ഒന്നാം പേജുമായാണ്. എല്ലാ തലക്കെട്ടുകളും വരികളും കറുപ്പുകൊണ്ട് വെട്ടി, വായിക്കാനാകാത്ത വിധം മറച്ച നിലയിലായിരുന്നു ഒന്നാം പേജിലെ ഓരോ വാർത്തയും. ഫോട്ടോ ഇല്ല, കാർട്ടൂണില്ല, പരസ്യങ്ങളോ ബാനറോ ഇല്ല, ഉള്ളത് മാതൃഭൂമി എന്ന നേം പ്ലേറ്റ് മാത്രം.

ഇത് ഇന്നലെ പാതിരാത്രിയിൽ പത്രം അച്ചടിക്കുന്നതിനിടയിൽ അബദ്ധത്തിൽ മഷി പുരണ്ടതല്ല, പത്രത്തിന്റെ അച്ചടിയിലെ അപാകതയുമല്ല. ഒരു പത്ര സ്ഥാപനത്തിന്റെ പ്രതിഷേധമാണത്. ഒരോരോ മാധ്യമ പ്രവർത്തകർക്കും വേണ്ടിയാണ്. മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന പുതിയ കാലത്തെ ഓർമ്മപ്പെടുത്തലയാണ് പത്രത്തിന്റെ ഈ ‘കറുത്ത’ നടപടി.


ഇന്ന് (മെയ് 3) ലോകം മാധ്യമ സ്വാതന്ത്ര്യ ദിനമായി ആചരിക്കുകയാണ്. ഈ ദിവസം ഒരു പത്രത്തിന്റെ ഒന്നാം പേജ് കരിമഷി പുരണ്ട് പുറത്തിറങ്ങേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് നാം പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ഇത് കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം അവസ്ഥയല്ല. ലോകം മുഴുവൻ മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നു. പല രാജ്യങ്ങളിലും മാധ്യമ പ്രവർത്തകർ ചാരന്മാരാണ്, അവർ കുറ്റക്കാരാണ്. ചില രാജ്യങ്ങളിൽ മാധ്യമ പ്രവർത്തകർ സുരക്ഷിതരല്ല, അവർ കൊലചെയ്യപ്പെടുന്നു.

പാരീസിലെ ഷാർലെ എബ്ദോയിൽ നടന്ന കൊലപാതകം മറക്കാനാകുന്നതല്ല. മതം, ജാതി, രാഷ്ട്രീയം, മാഫിയ ഒന്നിലും കൈവയ്ക്കരുത്. അവർക്ക് നൊന്താൽ മാധ്യമ പ്രവർത്തകരുടെ തല കാണില്ല. ജീവൻ വേണമെങ്കിൽ സ്വയം നിയന്ത്രിക്കണം. സെൽഫ് സെൻസറിംഗ് നടത്തണം. വാർത്തകൾ പടിവാതിലിൽ വച്ച് അരിച്ചെടുത്ത് വലിച്ചെറിയണം.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തിയതോടെ നിരവധി മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഏതൊരു ഏകാധിപതിയും ആദ്യം അരിയുന്നത് മാധ്യമങ്ങളുടെ നാവാണ്.

Read  Also : മാധ്യമ പ്രവർത്തകരുടെ വിരുന്നിൽ ട്രംപ് പങ്കെടുക്കില്ല

ഫാസിസം വേരൂന്നുന്ന സമൂഹത്തെ, അധികാരത്തെ, തിരിച്ചറിയാൻ നിരത്തുന്ന സൂചകങ്ങളിലൊന്നാണ് മാധ്യമങ്ങളെ കെട്ടിയിടാൻ ശ്രമം നടത്തുന്നുണ്ടോ എന്നത്. ലോകം മുഴുവൻ പിടിമുറുക്കുന്ന അസ്വാതന്ത്ര്യത്തിന്റെ ആദ്യപടിയാണ് നാവരിയപ്പെടുന്ന മാധ്യമങ്ങൾ.

ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. മാധ്യമ പ്രവർത്തനം കോർപ്പറേറ്റ് ആരാധനയായി മാറിക്കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങൾ രാഷ്ട്രീയ പാർട്ടികളുടെയും കോർപ്പറേറ്റ് പ്രവർത്തകരുടെയും മുഖമാണ് ഇന്ന്. അവരവർക്ക് പ്രിയകരമായ വാർത്തകർ മാത്രം പുറത്ത് വരുന്നു. അപ്രിയം കുഴിച്ച് മൂടപ്പെടുന്നു. മാധ്യമങ്ങൾ സ്വതന്ത്രമായി ചിന്തിക്കുന്നതിന് പകരം അവരെ വാഴുന്നത് കോർപ്പറേറ്റ് കമ്പനികൾ. ഇന്ന് ഇന്ത്യയിലെ മിക്ക മാധ്യമ സ്ഥാപനങ്ങളിലും അവർക്കാണ് ഭൂരിഭാഗം ഷെയറും.

അപ്പോൾ ഈ കോർപ്പറേറ്റുകൾക്കെതിരെ ഉയരുന്ന വാർത്തകൾ ആര് നൽകും. ആർക്ക് അത് ഉറക്കെ ചങ്കൂറ്റത്തോടെ വിളിച്ച് പറയാനാകും. ഇനി ഇത്തരക്കാരുടെ സഹായമില്ലാതെ ഒരു മാധ്യമ സ്ഥാപനം ആരംഭിച്ചാൽ തന്നെ കോർപ്പറേറ്റുകളുടെയും അവരുടെ ആജ്ഞാനുവർത്തികളായ രാഷ്ട്രീയക്കാരുടെയും അപ്രിയങ്ങൾക്ക് പാത്രമായി മാധ്യമപ്രവർത്തകർക്കോ മാധ്യമസ്ഥാപനത്തിനോ നിലനിൽക്കാനാകില്ല. കാരണം ഇന്ന് ഒരു മാധ്യമ സ്ഥാപനത്തെ നിലനിർത്തുന്നത് ബാർക്‌റേറ്റും റീഡർഷിപ്പും അതുവഴി പരസ്യങ്ങളുമാണല്ലോ….

കഴിഞ്ഞ 25 വർഷത്തിനിടയിൽ ഇന്ത്യയിൽ മാത്രം കൊല്ലപ്പെട്ടത് 67 മാധ്യമ പ്രവർത്തകരാണ്. ബംഗ്ലാദേശിൽ 30 ഉം ശ്രീലങ്കയിൽ 25 ഉം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഇതുപോലെ ഓരോ രാജ്യത്തും കൊല്ലപ്പെടുന്നത് നിരവധിപേർ.

ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തിൽനിന്ന് പ്രവർത്തിക്കാൻ മാധ്യമ പ്രവർത്തകർക്ക് അവകാശ മുണ്ടെന്നും എന്നാൽ ലോകത്ത് ഈ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്നും മാധ്യമ സ്വാതന്ത്ര്യ ദിനത്തിൽ ഓർമ്മപ്പെടുത്തിയ മാതൃഭൂമിയോടൊപ്പം…

mathrubhumi world press-freedom day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top