മാതൃദിനത്തിലും പോരാട്ട വീര്യം കെടാതെ മഹിജ

കേരളത്തില്‍ ഒരമ്മയുടെ മുന്നിലേ സര്‍ക്കാറിന്റേയും പോലീസിന്റേയും മുട്ട് ഒരേ സമയം മടങ്ങിയിട്ടുള്ളൂ, അത് ജിഷ്ണുവിന്റെ അമ്മയുടെ മുന്നിലാണ്, മഹിജയുടെ!! മകന്റെ ചിതയടങ്ങും മുമ്പ് അമ്മ തുടങ്ങിയ ആ പോരാട്ടത്തിന്റെ തീ, ഇന്ന് ഈ മാതൃദിനത്തിലും അണയാതെ കത്തുകയാണ്.
മകന്‍ നഷ്ടപ്പെട്ട വേദന കടിച്ചമര്‍ത്തി ആ അമ്മ നീതിയ്ക്കായി ഇറങ്ങുമ്പോള്‍ ജിഷ്ണുവിന്റെ മരണം നടന്നിട്ട് കുറച്ച് ദിവസങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായിരുന്നത്. ഇന്നും വളയത്തെ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് മഹിജ താഴേക്ക് ഇറങ്ങാറില്ല, മകന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന ആ മുറികളിലേക്ക് മടങ്ങാന്‍ ആ അമ്മയ്ക്ക് മനസിന് കട്ടി വന്നിട്ടില്ല. ജിഷ്ണുവിന് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഒരു പ്രാവശ്യം പോലും കഴിക്കാനുള്ള ഒരു മാനസികാവസ്ഥയിലേക്ക് പോലും ആ അമ്മ എത്തിയിട്ടില്ല, ആ അമ്മയാണ് മകന്‍ മരിച്ച് നാലാം മാസം മണിക്കൂറുകള്‍ യാത്ര ചെയ്ത് തലസ്ഥാനത്ത് ഡിജിപി ഓഫീസിന് മുന്നിലെത്തിയത്, അവിടെ വലിച്ചിഴയ്ക്കപ്പെട്ടത്, എന്നിട്ടും സധൈര്യം മുഖ്യ മന്ത്രിയെ കാണാനില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചത്, തനിക്ക് വേണ്ടത് സഹതാപമല്ല നീതിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചത്!!
മകന്റെ മൃതദേഹത്തിന് സമീപം കരയാന്‍ പോലുമാകാതെ വിറങ്ങലിച്ച് ഇരുന്നപ്പോഴും, തലസ്ഥാനത്ത് റോഡില്‍ വീണു കിടന്നപ്പോളും മഹിജയുടെ കണ്ണുകളില്‍ തിളങ്ങിയത് മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ ദുഃഖം മാത്രമല്ല, അന്നും ഇന്നും നിയമത്തിന് പിന്നില്‍ ഒളിച്ചിരിക്കുന്ന ആ ഘാതകരുടേയും അവരെ സംരക്ഷിക്കുന്നവരുടെയും മുന്നിലകപ്പെട്ട് പോയ തന്റെ മകന്റെ മരണത്തിന് പിന്നിലെ വെളിപ്പെടാത്ത സത്യം തേടിയുള്ള ഒരമ്മയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ നിഴലാണ് ആ കണ്ണുകളില്‍ തിളങ്ങുന്നത്. മരിക്കാന്‍ വേണ്ടി തയ്യാറായാണ് താന്‍ നീതിയ്ക്കായി പോരാടാന്‍ ഇറങ്ങിയതെന്ന മഹിജയുടെ ആ വാക്കുകള്‍ മതി, മക്കളോടുള്ള എല്ലാ അമ്മമാരുടെയും അളക്കാനാവാത്ത ആ സ്നേഹത്തിന്റെ ആഴം മനസിലാക്കാന്‍.
mahija, jishnu pranoy,mothers day,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here